രാഷ്ട്രീയം ആലപ്പുഴയുടെ കൂടപ്പിറപ്പാണ്. ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ പാകപ്പെടുത്തിയ മണ്ണില്‍ കമ്മ്യൂണിസ്റ്റുകാര്‍ അസഹിഷ്ണുതയുടെയും അക്രമങ്ങളുടെയും വിത്തെറിഞ്ഞുപോന്നു. കുപ്രചാരണങ്ങളില്‍ കുടുങ്ങി പാര്‍ട്ടിക്ക് രക്തസാക്ഷികളെ സമ്മാനിച്ച അടിസ്ഥാന ജനവിഭാഗം ഇന്നും വോട്ടുകുത്തികളായിത്തന്നെ തുടരുന്നു.
മറുവശത്ത് മതന്യൂനപക്ഷ പ്രീണനം നടത്തിപ്പോന്നിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി. ഇടതു പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്ര തടവറയില്‍ കിടന്നിരുന്ന പിന്നാക്ക സമുദായങ്ങള്‍ മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.
എസ്എന്‍ഡിപിയും കെപിഎംഎസും അടക്കമുള്ള നവോത്ഥാന പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയശക്തിയാര്ജിച്ച് ബിജെപിക്കൊപ്പം അണിനിരന്നത് ജില്ലയിലെ മാറിയ കാഴ്ചയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഒന്‍പത് സീറ്റുകളില്‍ ഏഴിലും ജയിച്ചത് ഇടതുമുന്നണി. അതിനാല്‍ത്തന്നെ ഭരണമുന്നണി ജില്ലയെ പാടേ അവഗണിച്ചു. ഇതിനെതിരെ പോരാടേണ്ട പ്രതിപക്ഷമാകട്ടെ നിര്ജീവവും. ജില്ലയുടെ വികസനം മുരടിച്ചു പോയിരുന്നു, കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ ജില്ലയെ പ്രതിനിധീകരിച്ച് നാല് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും. എന്നാല്‍, ചുരുങ്ങിയ കാലയളവില്‍ ശതകോടികളുടെ വന്‍ പദ്ധതികള്‍ക്കാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ജില്ലയില്‍ തുടക്കം കുറിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ മേധാവിത്വം ഇടതിന് പക്ഷെ ലോക്സഭാ തെരഞ്ഞടുപ്പില്‍ തുടരാന്‍ കഴിഞ്ഞില്ല.
ജില്ലയുടെ വികസന പിന്നാക്കാവസ്ഥയും മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും പ്രധാന വിഷയമാക്കിയാണ് ഇടതു-വലതു മുന്നണികള്‍ക്കെതിരേ എന്‍ഡിഎയുടെ പ്രചാരണം. പ്രധാനമന്ത്രി മോദിയുടെ വരവും പ്രചാരണവും കൂടിയായപ്പോള്‍ രാഷ്ട്രീയ പോരാട്ട ചരിത്രത്തില്‍ ഇത്തവണ ആലപ്പുഴ കേരളത്തിനുതന്നെ മാതൃകയാകുമെന്നാണ് സ്ഥിതി.
അരൂര്‍: ബിഡിജെഎസ്സിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ ബിഡിജെഎസിന്റെ ടി. അനിയപ്പനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ഈ ‘കെ. ആര്. ഗൗരിയമ്മയുടെ മണ്ഡലം’ 2006ല്‍ സിപിഎമ്മിലെ എ. എം. ആരിഫ് പിടിച്ചു. 2011-ലും; ഇത്തവണയും ആരിഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ആദ്യം നടന് സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച യുഡിഎഫ് എതിര്‍പ്പുകളെ തുടര്‍ന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സി. ആര്. ജയപ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കി. കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് 16,852 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.
ചേര്‍ത്തല: എസ്എന്‍ഡിപിയുടെയും ബിഡിജെഎസിന്റെയും തട്ടകമാണ് ചേര്‍ത്തല. ത്രികോണ പോരാട്ടമാണ് ഇവിടെ. ജനകീയ തഹസീല്‍ദാര്‍ എന്നു ഖ്യാതിനേടിയ പി. എസ്. രാജീവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ഹാട്രിക് വിജയം തേടി സിപിഐയുടെ പി. തിലോത്തമന് ഇടതുമുന്നണിക്കായി മത്സരിക്കുന്നു. എന്എസ്യു ദേശീയ സെക്രട്ടറി എസ്. ശരത്ത് യുഡിഎഫിനും. സിപിഎം- സിപിഐ തര്‍ക്കം ശക്തമായി നിലനില്ക്കുന്നതും സിപിഐക്കുള്ളിലെ ഭിന്നതയും കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടതും ഇവിടെ ഇടതുപക്ഷത്തിന് തലവേദന. മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് എ.കെ. ആന്റണിയുടെ അടുപ്പക്കാരനെന്നറിയപ്പെടുന്ന ശരത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസിനുള്ളിലും അഭിപ്രായവ്യത്യാസം രൂക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 18,315ന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന്.
ആലപ്പുഴ: പഴയ മാരാരിക്കുളം, ആലപ്പുഴ മണ്ഡലങ്ങളുടെ പല ഭാഗങ്ങള്‍ ഒന്നിച്ച ആലപ്പുഴ മണ്ഡലത്തില്‍ മത്സ്യ- കയര്‍ തൊഴിലാളി വിഭാഗങ്ങള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ അഡ്വ. രണ്‍ജിത് ശ്രീനിവാസാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. നിലവിലെ എംഎല്‍എ ടി. എം. തോമസ് ഐസക് ഇടതു പക്ഷത്തിനായും കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് യുഡിഎഫിനായും മത്സരിക്കുന്നു. ആലപ്പുഴ രൂപത നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാതിരുന്നത് യുഡിഎഫിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ വിള്ളല്‍ സൃഷ്ടിച്ചിട്ടുണ്ട്. സിപിഎമ്മിനുള്ളിലെ ശക്തമായ വിഭാഗീയതയും മണ്ഡലത്തിലെ വികസന മുരടിപ്പും ഐസക്കിന് തിരിച്ചടിയാകുന്നു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഐസക്കിന്റെ ഭൂരിപക്ഷം 16,342.
അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ ഇത്തവണത്തെ ഫലം നിര്‍ണയിക്കുക സിപിഎമ്മിനുള്ളിലെ വിഎസ്- ഔദ്യോഗികപക്ഷ പോരാട്ടമാണ്. വിഎസ് പക്ഷത്തിന്റെ നിലനില്‍പ്പു പോലും ഇവിടത്തെ ഫലത്തെ ആശ്രയിച്ചാകും. ജാതി, മത സമവാക്യങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബിജെപി മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ എല്‍. പി. ജയചന്ദ്രന്. സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തെ പ്രമുഖനായ ജി. സുധാകരന് ഇവിടെ വീണ്ടും ജനവിധി തേടുന്നു. യുഡിഎഫില്‍ കോണ്‍ഗ്രസല്ലാത്ത ആദ്യ സ്ഥാനാര്‍ത്ഥി, ജനതാദള്‍ യുവിലെ ഷെയ്ക് പി. ഹാരിസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഐഎന്‍ടിയുസി നേതാവ് റിബലായി മത്സരരംഗത്തുള്ളതും കോണ്‍ഗ്രസ് അണികളുടെ നിസ്സംഗതയുമാണ് ഹാരിസ് നേരിടുന്ന
വെല്ലുവിളി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു ഭൂരിപക്ഷം 16,580 വോട്ടാണ്.
കുട്ടനാട്: ശക്തമായ ത്രികോണ മത്സരമാണ് കുട്ടനാട്ടില്‍. നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ എന്‍ഡിഎ ഒരുപടി മുന്നിലെത്തി. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവാണ് സ്ഥാനാര്‍ത്ഥി. നിലവിലെ എംഎല്‍എ എന്‍സിപി നേതാവ് തോമസ് ചാണ്ടി മൂന്നാംവട്ടവും ജനവിധി തേടുന്നു. കേരളാ കോണ്‍ഗ്രസ്- എം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജേക്കബ് എബ്രഹാം ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ജോസ് കോയിപ്പള്ളി ഇവിടെ വിമതനായും മത്സരരംഗത്തുണ്ട്. ഇടതിന്റെ ഭൂരിപക്ഷം ഇവിടെ 7,971 വോട്ടു മാത്രം.
ഹരിപ്പാട്: വന്‍ വികസനം നടന്നെന്ന് ഭരണപക്ഷവും വികസന തട്ടിപ്പാണ് നടന്നതെന്ന് പ്രതിപക്ഷവും ആരോപിക്കുന്ന ഹരിപ്പാട് മണ്ഡലത്തില്‍ മത്സരഫലം പ്രവചനാതീതമായി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും കായംകുളം നഗരസഭാ കൗണ്‍സിലറുമായ ഡി. അശ്വനീദേവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പ്രചാരണ രംഗത്ത് മറ്റു മുന്നണികളേക്കാള്‍ ഒരുപടി മുന്നിലാണ് അശ്വനി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രണ്ടാംവട്ടവും ഇവിടെ ജനവിധി തേടുന്നു. സിപിഐ സംസ്ഥാന നേതാവ് പി. പ്രസാദാണ് ഇടതു സ്ഥാനാര്‍ത്ഥി. കുടിവെള്ള പ്രശ്നമാണ് പ്രധാന ചര്‍ച്ചാവിഷയം. നിലവിലെ എംഎല്‍എ ചെന്നിത്തലയ്ക്ക് 5,520 വോട്ടു ഭൂരിപക്ഷമേയുള്ളു.
കായംകുളം: നിലവിലെ എംഎല്‍എയെ സിപിഎമ്മിലെ വിഭാഗീയതയുടെ പേരില്‍ മാറ്റിയത് ഇത്തവണ കായംകുളത്തെ ജനവിധിയെ സാരമായിത്തന്നെ ബാധിക്കും. ബിഡിജെഎസ് നേതാവും മാവേലിക്കര നഗരസഭാ കൗണ്‍സിലറുമായ ഷാജി എം. പണിക്കരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ സുപരിചിതനായ ഇദ്ദേഹം പുറത്തുനിന്നും കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികളോടാണ് മത്സരിക്കുന്നത്. എംഎല്‍എ സി. കെ. സദാശിവനെ ഒഴിവാക്കി ഔദ്യോഗിക പക്ഷക്കാരിയായ പ്രതിഭാ ഹരിയാണ് ഇടതുപക്ഷ പ്രതിനിധി. കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജുവാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എസ്എന്‍ഡിപിക്കും നേതൃത്വത്തിനുമെതിരെ പലതവണ ആക്ഷേപമുന്നയിച്ചിട്ടുള്ള ലിജുവിനെതിരെ ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ പോസ്റ്റര്‍ പ്രചാരണം വരെ നടത്തിയിരുന്നു. ഇടതുപക്ഷത്തിന് 1,315 വോട്ടുകളുടെ വിജയമേ ഉള്ളു.
മാവേലിക്കര: സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. എം. വേലായുധന് മത്സരരംഗത്തെത്തിയതോടെ ത്രികോണ പോരാട്ടമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കു കിട്ടിയ മേല്‍ക്കൈ ഇത്തവണയും ആവര്‍ത്തിക്കാം. എംഎല്‍എ ആര്. രാജേഷ് ഇടതിനായി വീണ്ടും ജനവിധി തേടുന്നു. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ ബൈജു കലാശാലയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. പട്ടികജാതി പിന്നാക്ക വിഭാഗങ്ങള്‍ ഏറെയുള്ള മണ്ഡലത്തില്‍ അവര്‍ക്കായി പദ്ധതികളൊന്നും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് ഇരുമുന്നണികളെയും പ്രതിരോധത്തിലാക്കുന്നു. കുടിവെള്ളപ്രശ്നമാണ് പ്രധാന ചര്‍ച്ചാ വിഷയം. 5,149 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്.
ചെങ്ങന്നൂര്‍: ചതുഷ്കോണ മത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ എന്‍ഡിഎയുടെ വിജയം എതിരാളികള്‍ പോലും അംഗീകരിച്ചു തുടങ്ങി. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പ്രചാരണരംഗത്തും ജനസമ്മതിയിലും മറ്റു സ്ഥാനാര്‍ത്ഥികളേക്കാള്‍ ഏറെ മുന്നിലാണ് ശ്രീധരന്‍പിള്ള. തദ്ദേശ തെരഞ്ഞെടുപ്പില്‍ 40,000 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ മതന്യൂനപക്ഷവിഭാഗങ്ങളിലെ ശ്രീധരന്‍പിള്ളയുടെ സ്വാധീനവും ബിഡിജെഎസിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും സഖ്യവും കൂടിയാവുമ്പോള്‍ വിജയം കൈയെത്തും ദൂരത്തെന്ന് എന്‍ഡിഎ വിലയിരുത്തല്‍. എംഎല്‍എ പി. സി. വിഷ്ണുനാഥാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ് മത്സരിക്കുന്നത് യുഡിഎഫിന്റെ നില പരുങ്ങലിലാക്കി. സിപിഎം ഏരിയാക്കമ്മറ്റിയംഗം എ. കെ. രാമചന്ദ്രന് നായരാണ് ഇടതു സ്ഥാനാര്‍ത്ഥി. വി. എസ്. പക്ഷക്കാരിയായ സി. എസ്. സുജാതയെ തഴഞ്ഞതില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ കടുത്ത പ്രതിഷേധമുണ്ട്. 12,500 വോട്ടുകള്‍ക്കാണ് ഇവിടെ യുഡിഎഫ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: