ഹരിപ്പാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ അനായാസം വിജയിക്കാമെന്ന് കരുതിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മത്സരം കടുപ്പമാകുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡി. അശ്വനിദേവിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായതാണ് ആഭ്യന്തരമന്ത്രിയെ പിന്നോട്ടടിച്ചത്. എന്നാല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സിപിഐയിലെ പി. പ്രസാദിനെ കാലുവാരാന്‍ സിപിഎമ്മിന്റെ മറ്റൊരു വിഭാഗം കരുനീക്കം നടത്തുന്നു.
പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മത്സരബുദ്ധിയോടുകൂടി ഇരുവരും കോടികളാണ് മണ്ഡലത്തില്‍ ഒഴുക്കുന്നത്. ബിജെപിയുടേയും ബിഡിജെഎസിന്റെയും ശക്തമായ പ്രചരണ പരിപാടികള്‍ പിന്നോക്ക ജനവിഭാഗമേഖലകളിലും വ്യാപിച്ചതോടെ ഇരുമുന്നണികളോടും ജനങ്ങള്‍ക്കുള്ള വിശ്വാസം കുറയുന്ന കാഴ്ചയാണ് കാണുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോള്‍ പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വരെ രമേശ് ചെന്നിത്തല വിജയിക്കുമെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇപ്പോള്‍ ഹരിപ്പാട്ട് നടക്കുന്നത് ശക്തമായ ത്രികോണ മത്സരമാണ്. വിജയം പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളില്‍ രമേശ് ചെന്നിത്തല പങ്കെടുത്ത സ്വീകരണയോഗങ്ങളില്‍ ജനസാന്നിദ്ധ്യം കുറഞ്ഞുപോയത് കാരണം വരുംദിവസങ്ങളില്‍ ഹരിപ്പാട്ട് കൂടുതല്‍ സമയം നിന്ന് പ്രവര്‍ത്തിക്കാനാണ് മന്ത്രിയുടെ തീരുമാനം.
ഹരിപ്പാട്ടെ വീട്ടമ്മയുടെ കൊലപാതകം, പിടിച്ചുപറി, മോഷണം, അക്രമം, ജോലി വാഗ്ദാനം ചെയ്ത് തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനില്‍ നടന്ന തട്ടിപ്പ് ഇതൊക്കെ പ്രചരണ വിഷയമാക്കി ചെന്നിത്തലയ്ക്കെതിരെ എതിരാളികള്‍ പ്രചരണം നടത്തുമ്പോള്‍ കോര്‍പ്പറേറ്റ് വികസനം നടത്തിയെന്നാണ് അദ്ദേഹം പറയുന്നത്.
പാലങ്ങള്‍ നിര്‍മ്മിച്ചതും സ്വകാര്യ മെഡിക്കല്‍ കോളേജിന് കല്ലിട്ടതും വികസനമായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ജനങ്ങളുടെ പരിഹരിക്കാന്‍ കഴിയാതെപോയ നിരവധി പ്രശ്നങ്ങളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡി. അശ്വിനിദേവ് ജനങ്ങള്‍ക്കിടയില്‍ നിരത്തുന്ന്. കയര്‍ കാര്‍ഷിക മേഖലകള്‍ തകര്‍ന്നു. കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്.
ദുര്‍ബല വിഭാഗങ്ങളെ സഹായിക്കാന്‍ യാതൊരു നടപടിയും ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ രമേശ് ചെന്നിത്തല മണ്ഡലത്തില്‍ ചെയ്തിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിനിധീകരിച്ച് മുന്‍കാലങ്ങളില്‍ ഹരിപ്പാട്ടു നിന്നും ജയിച്ച സിപിഎമ്മിലെ ചില എംഎല്‍എമാരും വികസനത്തിന്റെ പേരില്‍ തട്ടിപ്പ് നയമാണ് സ്വീകരിച്ച് പോരുന്നതെന്നും ജനങ്ങള്‍ ആക്ഷേപം ഉന്നയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: