തേയിലച്ചെടികളുടെയും ഏലക്കാടുകളുടെയും നാടായ ഇടുക്കി ജില്ലയില്‍ പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തിയപ്പോള്‍ എക്കാലത്തുമില്ലാത്ത പരിഭ്രാന്തിയിലാണ് ഇടത്-വലത് മുന്നണികള്‍. ഇതിന് കാരണം എന്‍ഡിഎയുടെ ആധിപത്യം സ്ഥാപിച്ചുള്ള മുന്നേറ്റം തന്നെ. വനവാസികളും കുടിയേറ്റ കര്‍ഷകരും ഏറെയുള്ള ജില്ലയാണ് ഇടുക്കി. ഇപ്പോഴും വീട് വയ്ക്കാന്‍ സ്വന്തമായി സ്ഥലവും താമസിക്കാന്‍ വീടും കുടിക്കാന്‍ വെള്ളവും സഞ്ചരിക്കാന്‍ വഴിയുമില്ലാത്ത ആയിരക്കണക്കിനാളുകളാണ് ജില്ലയിലുള്ളത്.
പതിറ്റാണ്ടുകളായി ഇടതും വലതും മാറിമാറി ഭരിച്ചിട്ടും പരിഹരിക്കാതെ വച്ച പ്രശ്നങ്ങള്‍ ഇന്ന് അവരെ തിരിഞ്ഞുകൊത്തുന്നു.ഇടമലക്കുടി, മറയൂര്‍, കാന്തല്ലൂര്‍, വെള്ളിയാമറ്റം, വട്ടവട എന്നീ പ്രദേശങ്ങളിലെ വനവാസികള്‍ക്ക് കാര്യമായ ജീവിത പുരോഗതിയുണ്ടായിട്ടില്ല. മൂന്നാര്‍, ദേവികുളം, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നീ പ്രദേശങ്ങളിലെ തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ ദയനീയമാണ്. ഏത് സമയത്തും ഇടിഞ്ഞ് വീഴാറായ ലയങ്ങളില്‍ ഇവരുടെ ജീവിതം നരകിക്കുന്നു. ഈ ഇടങ്ങളിലെല്ലാം വോട്ടിന് വേണ്ടിമാത്രമാണ് എല്‍ഡിഎഫും യുഡിഎഫും എത്തുന്നത്. വോട്ട് വാങ്ങി ജയിച്ചാല്‍ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറേയില്ല.
കുമ്മനം രാജശേഖരന് നയിച്ച വിമോചന യാത്രയ്ക്കിടെ പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ ദുരിത ജീവിതം നേരിട്ട് മനസിലാക്കിയിരുന്നു. തകര്‍ന്ന് കിടന്നിരുന്ന ആറോളം കക്കൂസുകള്‍ കുമ്മനത്തിന്റെ നിര്‍ദ്ദേശ പ്രകാരം ബിജെപി പ്രവര്‍ത്തകര്‍ നവീകരിച്ച് നല്കി. കാപട്യം കൈമുതലാക്കിയ മുന്നണികളില്‍ നിന്നും വ്യത്യസ്തമായി മാനവികത മന്ത്രമാക്കി മുന്നേറുന്ന എന്‍ഡിഎയ്ക്ക് ഇടുക്കിയിലെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇതിനോടകം നേടിയെടുക്കാനായി. തെരഞ്ഞെടുപ്പ് രംഗത്ത് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും രംഗത്തിറക്കിയത് എന്‍ഡിഎയാണെന്ന് എതിരാളികള്‍ തന്നെ സമ്മതിക്കുന്നു.
എന്‍ഡിഎ മുന്നോട്ടുവയ്ക്കുന്ന നിലപാടുകള്‍ക്കുള്ള അംഗീകാരവും ഇടത്-വലത് മുന്നണികള്‍ക്കെതിരെയുള്ള കടുത്ത പ്രതിഷേധവും ഈ ആരവത്തിന് കാരണമാണ്. ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ ഇരുമുന്നണികളെയും മറികടന്ന് എന്‍ഡിഎ ഏറെ മുന്നോട്ടുപോയി. തൊടുപുഴയില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം. ദേവികുളം, പീരുമേട് എന്നീ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.
ഉടുമ്പന്‍ചോലയിലെ മത്സരം ജില്ലയിലെ രാഷ്ട്രീയ ചരിത്രത്തിന്റെ തിരുത്തിയെഴുത്താകുമെന്നുറപ്പ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സജി പറമ്പത്ത് പ്രചാരണത്തില്‍ ഏറെ മുന്നോട്ടുപോയി.
സിപിഎമ്മിന്റെ ഈ സിറ്റിങ് സീറ്റില്‍ കൊലക്കേസ് പ്രതിയായ സിപിഎം നേതാവ് എം.എം. മണിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന് വേണ്ടി സേനാപതി വേണുവാണ് മത്സരിക്കുന്നത്. നൂറുകണക്കിന് ആളുകളുമായി എന്‍ഡിഎ മുന്നേറുമ്പോള്‍ ഇടതും വലതും ഒരുമിക്കുന്ന കാഴ്ചയാണ് മണ്ഡലത്തിലുള്ളത്. ന്യൂനപക്ഷങ്ങള്‍ എന്‍ഡിഎയോട് അടുപ്പം പുലര്‍ത്തുന്നതും മുന്നണികളെ വിഷമിപ്പിച്ചക്കുന്നു.
ഇടുക്കി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു മാധവന് മുന്നേറ്റം തുടരുകയാണ്. കേരള കോണ്‍ഗ്രസ് പ്രതിനിധി റോഷി അഗസ്റ്റിനാണ് പ്രധാന എതിരാളി. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഫ്രാന്‍സിസ് ജോര്‍ജ് രംഗത്തുണ്ടെങ്കിലും മൂന്നാം സ്ഥാനത്താണ്. എന്‍ഡിഎയ്ക്കെതിരെ രണ്ട് മുന്നണികളും നീക്കം തുടങ്ങിയിട്ടുണ്ട്.
തൊടുപുഴയില്‍ യുവത്വത്തിന്റെ പ്രസരിപ്പുമായി എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ആഡ്വ.എസ്. പ്രവീണ്‍ പ്രചാരണത്തില്‍ മുന്നേറുന്നു. പി. ജെ. ജോസഫാണ് മുഖ്യ എതിരാളി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിത്രത്തിലില്ലെന്ന് പറയാം. ഇടത് സ്ഥാനാര്‍ത്ഥി സ്വന്തം ചിഹ്നം പോലും കാര്യമായി പ്രദര്‍ശിപ്പിക്കുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ എതിര്‍പ്പ് മറികടക്കാന്‍ പോലും എല്‍ഡിഎഫിന് കഴിഞ്ഞിട്ടില്ല. എസ്എന്‍ഡിപി തൊടുപുഴ യൂണിയന് പ്രസിഡന്റും പ്രമുഖ അഭിഭാഷകനുമായ എസ്. പ്രവീണിന് മണ്ഡലത്തില്‍ നല്ല വ്യക്തി ബന്ധവുമുണ്ട്. ഇക്കാരണങ്ങളൊക്കെയാണ് ഇടത് – വലത് മുന്നണികളുടെ രഹസ്യ നീക്കത്തിന് കാരണം.
ജില്ലയില്‍ ബിജെപി ആദ്യം പ്രചാരണം ആരംഭിച്ചത് ദേവികുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എന്‍. ചന്ദ്രന് വേണ്ടിയാണ്. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ ഏറെ പരിഹരിക്കാനുള്ള മണ്ഡലത്തില്‍ ഇടത് – വലത് മുന്നണികള്‍ക്കെതിരെയുള്ള രോഷം കെട്ടടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ സ്വീകാര്യത വ്യക്തമാകുന്നത്. എഐഎഡിഎംകെയും പെമ്പിളൈ ഒരുമൈയും മത്സരരംഗത്തുണ്ട്. ഈ രണ്ട് കക്ഷികളും ഇടത്-വലത് മുന്നണികള്‍ക്ക് കാലാകാലങ്ങളായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകളാണ് നേടാന്‍ പോകുന്നത്. ഈ സാഹചര്യത്തിലാണ് വിജയം അരികെയെന്ന് ബിജെപി കണക്ക് കൂട്ടുന്നത്.
പീരുമേട് മണ്ഡലത്തിലും ഇടത്-വലത് മുന്നണികള്‍ക്കെതിരെ രോഷം നിലനില്ക്കുന്നു. എഡിഎമ്മിന്റെ കാലൊടിച്ച കേസിലെ മുഖ്യപ്രതിയാണ് ഇടത് സ്ഥാനാര്‍ത്ഥി ഇ.എസ്. ബിജിമോള്‍. മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലാത്തയാളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിറിയക്. തമിഴ് വംശജര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ തമിഴ് വംശജനായ കെ. കുമാറിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. മുന്നണികളെ മറികടക്കുന്ന രീതിയില്‍ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തുന്നത്. ശക്തമായ ത്രികോണ മത്സരത്തില്‍ വിജയിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാലാം ഘട്ട പര്യടനം ഇന്ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: