റിയോ ഡി ജനീറോ: ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്റിന്റെ അനുമതി. 22നെതിരെ 55 വോട്ടുകള്‍ക്കാണ് ദില്‍മയെ ഇംപീച്ച് ചെയ്യാനുളള പ്രമേയം അംഗീകരിച്ചത്. ഇരുപത് മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവിലാണ് പ്രമേയത്തിന് അംഗീകാരം ലഭിച്ചത്. 2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഇവര്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിന്മേലാണ് ഇംപീച്ച്മെന്റ് നടപടി നേരിടുന്നത്.
ആരോപണങ്ങള്‍ ദില്‍മ നിഷേധിച്ചു. നടപടി തടയണമെന്ന ആവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ദില്‍മയുടെ ഇംപീച്ച്മെന്റ് നടപടികള്‍ നടക്കുന്ന വേളയില്‍ വൈസ് പ്രസിഡന്റ് മൈക്കിള്‍ ടെമര്‍ ആകും പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കുക. ആറു മാസത്തോളം നീളുന്ന വിചാരണ നടപടികള്‍ക്ക് ശേഷമാകും ഇവരെ അധികാരത്തില്‍ നിന്ന് പുറത്താക്കുക.
ഇതോടെ പതിമൂന്ന് കൊല്ലം നീണ്ട വര്‍ക്കേഴ്സ് പാര്‍ട്ടി യുഗത്തിനാണ് അന്ത്യമാകുന്നത്. 2011 ജനുവരിയിലാണ് ദില്‍മ ആദ്യം അധികാരമേറുന്നത്.
2015ല്‍ രണ്ടാം തവണയും അവര്‍ അധികാരത്തിലെത്തി. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയെ ഇത്തരത്തില്‍ ഇംപീച്ച് ചെയ്യാനാകില്ലെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. ഈ ഇംപീച്ച്മെന്റ് ചരിത്രപരമായ അനീതിയാണെന്ന് കാലം തെളിയിക്കുമെന്നും അറ്റോര്‍ണി ജനറല്‍ ജോസ് എഡ്വേര്‍ഡോ കാര്‍ഡോസോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: