അഭ്യസ്തവിദ്യരും ബുദ്ധിശാലികളും അധ്വാനശീലരുമായ മലയാളികള്‍ മറുനാട്ടില്‍ വിളങ്ങുമ്പോള്‍ സ്വന്തം നാട്ടില്‍ മാറിമാറി വരുന്ന ഇടതു-വലതു മുന്നണികള്‍ അവരെ വിഡ്ഢികളാക്കുന്നത് എന്തുകൊണ്ട് അവര്‍ തിരിച്ചറിയുന്നില്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യം ഓരോ മലയാളികളോടുമാണ്. ബിജെപി സമം വര്‍ഗീയത എന്ന് ലെഫ്റ്റ്-റൈറ്റ് മുന്നണികള്‍ പരിഭാഷപ്പെടുത്തുമ്പോള്‍ അത് ചോദ്യംചെയ്യാതെ വിഴുങ്ങുന്ന മലയാളികളെ കബളിപ്പിച്ച് ഇടതു-വലതു മുന്നണികള്‍ നാടുവാഴുന്നു. അവസരവാദ മുന്നണികളുടെ ഭരണത്തില്‍ ഇവിടെ വികസനം വഴിമുട്ടിയിരിക്കുന്നു.
അഴിമതിയും വര്‍ഗീയപ്രീണനവും മാത്രമാണ് വികസിക്കുന്നത് എന്ന നരേന്ദ്രമോദിയുടെ പരാമര്‍ശം വിവേചനബുദ്ധിയുള്ള മലയാളികളെ ഇരുത്തിചിന്തിപ്പിക്കേണ്ടതാണ്. മാറിമാറി അധികാരത്തില്‍ വരുന്ന ഇടതു-വലതു മുന്നണികള്‍ ഇക്കാര്യത്തില്‍ മത്സരിക്കുമ്പോള്‍ തോറ്റുപോകുന്നത് കേരളത്തിലെ ജനങ്ങളാണ്. തെരഞ്ഞെടുപ്പിന് മൂന്നുനാള്‍ മാത്രം ബാക്കിനില്‍ക്കെ മുന്നണികള്‍ നടത്തിയ അഴിമതികളാണ്, വികസന പ്രവര്‍ത്തനങ്ങളല്ല ചര്‍ച്ചാവിഷയമാകുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുറപ്പെടുവിച്ച മെത്രാന് കായല്‍ പതിച്ചുനല്‍കല്‍ ഉത്തരവ് രൂക്ഷവിമര്‍ശനം ഉയര്‍ന്നപ്പോള്‍ പിന്‍വലിക്കേണ്ടിവന്നിരുന്നു. എന്നിട്ടും മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് അതെല്ലാം എളമരം കരീം ഇടതുഭരണത്തില്‍ സ്വീകരിച്ച നടപടികളാണെന്നാണ്.
കായല്‍ കൈയേറ്റത്തിന്റെ കാര്യത്തിലും വയല്‍ നികത്തുന്നതിലും അനധികൃതമായി ഭൂമി പതിച്ചുനല്‍കുന്നതിലും ഇരുമുന്നണികളും ഒരേ തൂവല്പരീക്ഷകളാണെന്ന് ഉമ്മന്‍ചാണ്ടിയുടെ ഈ പ്രസ്താവന സ്ഥിരീകരിക്കുന്നു. ദേശീയതലത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് നരേന്ദ്രമോദി ആരോപിക്കുകയുണ്ടായി. ഇവര്‍ മാറിമാറി അധികാരത്തില്‍ വരുമ്പോള്‍ എതിര്‍പാര്‍ട്ടി നടത്തിയ അഴിമതിക്കെതിരെ നടപടിയെടുക്കുന്നില്ല.
കേരളത്തിലെ ആദിവാസിക്കുട്ടികളുടെ അവസ്ഥ സോമാലിയയിലെ കുട്ടികളെക്കാള്‍ മോശമാണെന്ന് നരേന്ദ്രമോദി പറഞ്ഞത് വലിയ വിവാദമാക്കിമാറ്റാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ശ്രമിക്കുകയുണ്ടായല്ലോ. എന്നാല്‍ ആദിവാസി ഗോത്രസഭാ നേതാവ് സി.കെ.ജാനു കേരളത്തിലെ ആദിവാസിമേഖലയിലെ സ്ഥിതി സോമാലിയയെക്കാള്‍ കഷ്ടമാണെന്ന് സ്ഥിരീകരിക്കുന്നു. നരേന്ദ്രമോദിയെ കുറ്റപ്പെടുത്താന്‍ വെമ്പുന്നവര്‍ എന്തുകൊണ്ട് സി.കെ.ജാനുവിന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കുന്നില്ല? ഇവിടെയും ഇടത്-വലത് മുന്നണികളുടെ അവിശുദ്ധ ബന്ധമാണ് വെളിപ്പെടുന്നത്.
ബിജെപിയെക്കുറിച്ച് കടുത്ത മുന്‍വിധികള്‍ സൃഷ്ടിച്ച് മുതലെടുക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. ഈ മുന്‍വിധി ശരിയാണോ എന്നറിയണമെങ്കില്‍ നരേന്ദ്രമോദി പറയുന്നപോലെ ഒരു തവണയെങ്കിലും ബിജെപിക്ക് അവസരം നല്‍കേണ്ടതല്ലെ? ബിജെപി അധികാരത്തിലെത്തിയ പഞ്ചായത്തുകളിലെല്ലാം നല്ല ഭരണം കാഴ്ചവക്കുന്നുണ്ട്.
ഇത് ഇടതു-വലതു മുന്നണികളെ പരിഭ്രാന്തരാക്കിയിട്ടുമുണ്ട്. നരേന്ദ്രമോദി ചൂണ്ടിക്കാണിച്ച മറ്റൊരു വസ്തുത മറുനാടന്‍ മലയാളികള്‍ ആ നാട്ടില്‍ നല്കുന്ന സംഭാവനകളാണ്. കേരളം വികസിത സംസ്ഥാനമായിരുന്നെങ്കില്‍ ഇവര്‍ക്ക് നാടുവിട്ട് പോകേണ്ട അവസ്ഥ വരില്ലായിരുന്നല്ലോ. കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ പരസ്പരം മത്സരിക്കുമ്പോള്‍ ബംഗാളില്‍ ഇവര്‍ ഒറ്റക്കെട്ടായാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമ്പോഴൊക്കെ സഹായത്തിന് ഓടിയെത്തുന്നത് സിപിഎമ്മും അതിന്റെ നേതാവായ സീതാറാം യെച്ചൂരിയുമാണ്. അപ്പോള്‍ കേരളത്തില്‍ ഇവര്‍ അഭിനയിക്കുന്ന ശത്രുത വെറും നാടകമാണെന്ന് തിരിച്ചറിയാനുള്ള ബാധ്യതയും മലയാളികള്‍ക്കുണ്ട്.
നരേന്ദ്രമോദി ചൂണ്ടിക്കാണിച്ച മറ്റൊരു വസ്തുത ഇരുമുന്നണികളും സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും അതാണ് കേരളം വികസിക്കാത്തതിന്റെ പ്രധാന കാരണമെന്നുമാണ്. ആരും ഇതുവരെയും ചൂണ്ടിക്കാണിക്കാത്തതാണ് ഈ സത്യം.
സര്‍ക്കാര്‍ ജീവനക്കാരും പോലീസുമാണ് ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ പിന്തുണക്കേണ്ട പ്രധാന ഘടകങ്ങള്‍. കേരളത്തില്‍ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരത്തിലേക്ക് നീങ്ങേണ്ടിവരുന്നു എന്നത് വസ്തുത തന്നെയാണ്. സാക്ഷര കേരളത്തിന്റെ ഈ മനഃസ്ഥിതി തന്നെ ദുഃഖിപ്പിച്ചു എന്നുപറഞ്ഞ മോദി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരെയെല്ലാം ഒരുപോലെ കാണുന്നുവെന്നും അതുകൊണ്ടാണ് അവിടെ വികസനം സാധ്യമായത് എന്നും ചൂണ്ടിക്കാണിക്കുകയുണ്ടായി.
തങ്ങള്‍ രണ്ട് വ്യത്യസ്ത പാര്‍ട്ടികളാണെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും കലാപരിപാടിക്ക് ഇതോടെ അന്ത്യം സംഭവിക്കും. ഇരുവരുടെയും കാപട്യം ജനങ്ങള്‍ പകല്‍പോലെ തിരിച്ചറിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ നരേന്ദ്രമോദിക്ക് വിവിധയിടങ്ങളില്‍ ലഭിച്ച ആവേശകരമായ സ്വീകരണം ഇത് ശരിവെക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കാന്‍ പോകുന്നതും മറ്റൊന്നായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: