വള്ളിക്കുന്ന് (മലപ്പുറം): കോണ്‍ഗ്രസിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്നും രാജ്യത്തെ കട്ടുമുടിച്ച ആ പാര്‍ട്ടി നാമവശേഷമാകുന്ന ദിവസം വിദൂരമല്ലെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വള്ളിക്കുന്ന് മണ്ഡലത്തിലെ അത്താണിക്കലില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ അഴിമതിയുടെ പേരില്‍ കേരള ഭരണം ഇഴഞ്ഞുനീങ്ങിയപ്പോള്‍ ഇടതുപക്ഷത്തിന് അതിനെതിരെ ശക്തമായി പ്രതികരിക്കാനായില്ല. ഇരുകൂട്ടരും തമ്മിലുള്ള ഒത്തുകളിയാണ് ഇതില്‍ വ്യക്തമാകുന്നത്. ദല്‍ഹിയിലെത്തിയാല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒരു പാര്‍ട്ടിയായും ബംഗാളിലേക്ക് എത്തുമ്പോള്‍ ഒരു മുന്നണിയായും മാറുന്നു. പക്ഷേ കേരളത്തില്‍ തമ്മില്‍ തല്ലുന്നതുപോലെ അഭിനയിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു.
ശക്തമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്ന നേതാവായതിനാലാണ് ലോക രാജ്യങ്ങള്‍ മോദിയെ അംഗീകരിക്കുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ ഒരുപാടുണ്ട്. സ്വച്ഛ് ഭാരത്, ഡിജിറ്റല്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, മുദ്രാ ബാങ്ക്, സൗജന്യ ഗ്യാസ് കണക്ഷന്, പെന്ഷന് പദ്ധതികള്‍ അങ്ങനെ പലതും. ഇതെല്ലാം ഭാരതത്തിലെ സാധാരണ ജനങ്ങളെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. എന്നാല്‍, കേരളത്തിലുള്ളവര്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം ലഭിക്കാന്‍ ഇവിടുത്തെ മുന്നണികള്‍ സമ്മതിച്ചില്ല. കേരളത്തിലും അതിന്റെ പ്രഭാവം ലഭിക്കണമെങ്കില്‍ ഇവിടെയും താമര വിരിയേണ്ടത് അത്യാവശ്യമാണ്. ഇരുമുന്നണികളും ചേര്‍ന്ന് കേരളത്തെ നശിപ്പിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പോടെ കേരളത്തിന് മാറ്റങ്ങള്‍ സംഭവിച്ച് തുടങ്ങും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പീതാംബരന് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം സി. വാസുദേവന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് നിര്‍മ്മല കുട്ടികൃഷ്ണന്, മേഖല ജനറല്‍ സെക്രട്ടറി എം. പ്രേമന് മാസ്റ്റര്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി പൂതേരി ശിവാനന്ദന്, സ്ഥാനാര്‍ത്ഥി കെ. ജനചന്ദ്രന് മാസ്റ്റര്‍, സി.വി. വിനോദ് കുമാര്‍, ടി.കെ. രങ്കരാജന്‍, മണ്ണില്‍ മനോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: