തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി ‘കേരളത്തെ സൊമാലിയയോട് ഉപമിച്ചത് കേരള ജനത ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന’ പരാതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. കേരള ജനത ബിജെപിയെ തെരഞ്ഞെടുക്കാത്തതിലുള്ള പകയാണ് മോദിയുടെ ഈ താരതമ്യമെന്ന് കുറ്റപ്പെടുത്തി സിപിഎം നേതാവ് പിണറായി വിജയനും മുഖ്യമന്ത്രിക്ക് പിന്തുണ നല്കി.
തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ് വിവാദമായ വാക്കുകള്‍ ഇതാണ്.-‘യഹാം കേരള് കീ ജന്‍ജാതി ജനത (പട്ടിക വര്‍ഗം), ഉസ് മേം ജോ ചൈല്‍ഡ് ഡെത്ത് റേഷ്യോ ഹൈ, സോമാലിയ സേ ഭി സ്ഥിതി ഖതര്‍നാക് ഹൈ. പരിഭാഷ: ഇവിടെ കേരളത്തിലെ പട്ടിക വര്‍ഗങ്ങളുടെ ഇടയിലെ ശിശുമരണ നിരക്ക് സൊമാലിയയേക്കാള്‍ ഭയാനകമാണ്.
പരിഭാഷ ഇതായിരിക്കെ ഉമ്മന്‍ ചാണ്ടിയും കുറച്ച് ട്വിറ്റര്‍ ദ്വിഭാഷികളും കൈയില്‍ നിന്ന് അല്‍പ്പം വിവാദം കൂടി ഇതിലേക്കിട്ടു. കേരളം സൊമാലിയയാണ് എന്ന അവരുടെ ഭാഷ മോദിയുടെ വാക്കുകളില്‍ ചേര്‍ത്ത് ഈ പ്രഭൃതികള്‍ പണിതുടങ്ങി. കേരളമെന്തെന്നു പോലും അറിയാത്ത, പ്രത്യേകിച്ച് ദല്‍ഹിയിലെ എന്തും അറിയുന്ന പത്രക്കാര് ഇതേറ്റു പിടിച്ചു. പിന്നെ കോണ്‍ഗ്രസിന്റെ പതിവ് ട്വിറ്റര്‍ പോരാളികളും ചേര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തീ പടര്‍ത്തി.
സാമൂഹ്യമാധ്യമത്തില്‍ എന്തും പറയാം. പക്ഷെ വര്‍ത്തമാന പത്രങ്ങളിലും, ദൃശ്യമാധ്യമങ്ങളിലുമോ? കേരളത്തെ സൊമാലിയയോടുപമിച്ച മോദി എന്ന് യാതൊരു നാണവുമില്ലാതെ എല്ലാ പത്രങ്ങളും എഴുതി പിടിപ്പിച്ചു. എന്നാല്‍, ഈ പത്രപ്രവര്‍ത്തക പുംഗവന്മാരൊന്നും കഴിഞ്ഞ ഏതാനുംവര്ഷങ്ങളില് സ്വന്തം പത്രങ്ങളിലെ തന്നെ വാര്‍ത്തകള്‍ നോക്കിയില്ല.
സമാനമായ ഒരു സംഭവം 2012-ല്‍ ബിജെപി അധ്യക്ഷനായിരുന്ന നിഥിന് ഗഡ്കരിയുമായി ബന്ധപ്പെട്ട് ഉണ്ടായതോര്‍ക്കുന്നു. വ്യക്തികളുടെ ബുദ്ധിശക്തിയുമായി ബന്ധപ്പെട്ടായിരുന്നു നിഥിന് ഗഡ്കരിയുടെ പരാമര്‍ശം. ദാവൂദ് ഇബ്രാഹിമിനും സ്വാമി വിവേകാനന്ദനും ബുദ്ധിയുണ്ട്. എന്നാല്‍ ഒരാള്‍ നല്ലതിനും മറ്റൊരാള്‍ ചീത്തയ്ക്കും അതുപയോഗിച്ചു. അതിനാല്‍ ഐക്യുവിലല്ല, മറിച്ച് അതെങ്ങനെ ഉപയോഗിക്കുന്നുവെന്നതിലാണ് കാര്യമെന്നും ഗഡ്കരി പറഞ്ഞു. ഉടനെ കോലാഹലമായി.
വിവേകാനന്ദനെ ദാവൂദിനോട് താരതമ്യം ചെയ്തെന്നാരോപിച്ച് ദേശീയമാധ്യമങ്ങള്‍ ഹാലിളക്കി. ഏറ്റു പിടിക്കാന്‍ എന്നത്തേയും പോലെ കോണ്‍ഗ്രസുമുണ്ടായിരുന്നു. പക്ഷെ പ്രസംഗത്തില്‍ അപാകതയൊന്നുമില്ലെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്ന ഗഡ്കരി അനങ്ങിയില്ല. വിവാദവും ഒരുദിവസം കൊണ്ട് ഒടുങ്ങി.
കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ വനവാസിവിഭാഗങ്ങളിലെ ദയനീയ സ്ഥിതി മാധ്യമങ്ങളടക്കം പുറത്തു കൊണ്ടു വന്നിട്ടുണ്ട്. നവജാത ശിശുമരണം, പട്ടിണി മരണം, ചികിത്സ കിട്ടാത്ത മരണം, ഇതൊക്കെ നാം ഇടയ്ക്കിടയ്ക്ക് പത്രങ്ങളില്‍ വായിക്കുന്ന വാര്‍ത്തകളാണ്. വി.എസ്. അച്യുതാനന്ദനെപ്പോലുള്ള നേതാക്കള്‍ തന്നെ അട്ടപ്പാടിയെ സൊമാലിയയോട് ഉപമിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പറഞ്ഞതു പോലെയല്ല, അട്ടപ്പാടി സോമാലിയ ആക്കിയത് യുഡിഎഫ് സര്‍ക്കാര്‍ എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ‘കുട്ടികളെല്ലാം മരിച്ചു വീഴുന്ന സൊമാലിയയിലേതിന് തുല്യമായ അവസ്ഥയിലേക്ക് അട്ടപ്പാടിയെ തളളിവിട്ടത് യുഡിഎഫ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്’ (മാതൃഭൂമി, ജൂണ്‍ 4, 2013)
മാലിന്യം ഭക്ഷിച്ച് ആദിവാസിക്കുട്ടികള്‍ ജീവിക്കുന്ന അവസ്ഥ പുറം ലോകത്തെയറിയിച്ചത് കേരളത്തിലെ മാധ്യമങ്ങളാണ്. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ബാക്കി കൊണ്ട് ആദിവാസി യുവതി കുട്ടികളെ പോറ്റുന്ന വാര്‍ത്തയും നല്‍കിയത് മോദിയെ കളിയാക്കാന്‍ മുമ്പില്‍ നിന്ന ടിവി ചാനലും പത്രവുമാണ്. പ്രസവം അടുത്ത ആദിവാസി യുവതിയെ ഇറക്കിവിട്ട സര്‍ക്കാര്‍ ആശുപത്രിയും നൂറ്റിയമ്പത് കി.മീ. ഓട്ടോയില്‍ പോയി കുഞ്ഞിന് ജന്മം നല്കിയ ആദിവാസി യുവതിയുടെയും കഥ കേരളമറിഞ്ഞതും മാധ്യമങ്ങളിലൂടെ. എന്നിട്ട് സ്വന്തം അസ്തിത്വത്തെ പോലും മറക്കുന്ന നിലയിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് പറയാതെ വയ്യ.
ആക്ഷേപ ഹാസ്യത്തിന് പേരുകേട്ട മലയാള ടെലിവിഷന്‍ പരിപാടിയുടെ അവതാരകന് ഫേസ്ബുക്കിലിട്ട കമന്റിന്റെ അവസാന ഭാഗം ശ്രദ്ധേയമാണ്. വളച്ചൊടിച്ചും അടര്‍ത്തിയെടുത്തും പ്രചാരണം നടത്താന്‍ മോദിക്കും സംഘത്തിനും മാത്രമല്ല കഴിയുക, കൊടുത്താല്‍ കൊല്ലത്തല്ല സൊമാലിയയിലും കിട്ടും എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയുണ്ട്. അതായത് മനപൂര്‍വം മോദിയുടെ വാക്കുകളെ വളച്ചൊടിച്ച്, അടര്‍ത്തിയെടുത്തതാണെന്ന് പരസ്യമായി ഒരു മാധ്യമ പ്രവര്ത്തകന് അംഗീകരിച്ചിരിക്കുന്നു.
സൊമാലിയയിലെ ഒരുകണക്കും മോദി പറഞ്ഞില്ല, ഏറ്റവും അവികസിതമായ രാജ്യത്തിലേതു പോലെ ഭയാനകമാണ്കേരളത്തിലെ ആദിവാസികളുടെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. പട്ടിണികൊണ്ട് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും പൊറുതിമുട്ടുന്ന രാജ്യമാണ് സോമാലിയ. ഇവിടെ അതാണോ സ്ഥിതി? സമ്പന്നരെ പന പോലെ വളര്‍ത്താന്‍ കച്ച കെട്ടിയിറങ്ങിയ സര്‍ക്കാരിന് ആദിവാസികളുടെ അവസ്ഥ എങ്ങനെ മനസിലാകാന്‍?
സമൂഹത്തിലെ വലിയൊരുവിഭാഗം സമ്പന്നരാകുകയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാരിന് കീഴില്‍ അപകടകരമായ രീതിയില്‍ ആദിവാസികളിലെ ശിശുമരണ നിരക്ക് കൂടുന്നത് ആശങ്കാജനകമല്ലേ? കൊടിയ വറുതിയില്‍ നില്ക്കുന്ന സൊമാലിയയേക്കാള്‍ ഭയാനകമല്ലേ ഭൂരിഭാഗവും മികച്ച ജീവിത നിലവാരം പുലര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്തെ ഒരുവിഭാഗം ജനങ്ങളുടെ കുട്ടികള്‍ ഭക്ഷണം കിട്ടാതെ മരിച്ചു വീഴുന്നത്? ആരാണ് കുറ്റക്കാര്‍? കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളായി നല്കുന്ന ഗ്രാന്‍ഡുകള്‍ യഥാസമയം ചിലവഴിക്കാതെ നഷ്ടപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താന്‍ എന്തവകാശം.
ഇന്നലെ വരെ ആദിവാസി സ്നേഹം ഉദ്ഘോഷിച്ചിരുന്ന ഒരു മനുഷ്യസ്നേഹിയെയും ഇപ്പോള്‍ കാണുന്നില്ല. കാരണം മോദിയെ എതിര്‍ക്കുകയെന്നതാണ് അവരുടെ പ്രഖ്യാപിത നയം, അല്ലാതെ ആദിവാസികള്‍ക്കും ദളിതര്‍ക്കും എന്തു സംഭവിച്ചാലും ഈ കപട സാംസ്കാരിക നായകര്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷെ യാതനയനുഭവിക്കുന്ന ആദിവാസി സമൂഹത്തിനു നേര്‍ക്കുള്ള പരിഹാസച്ചിരി പോലെയാണ് മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഈ വിഷയത്തെ കണ്ടത്. ഇനി മോദി പറഞ്ഞത് തെറ്റാണെന്നു തെളിയിക്കാന്‍ ആദിവാസി സമൂഹത്തില്‍ ശിശുമരണമേയില്ലെന്ന് ഇക്കൂട്ടര്‍ കണ്ടു പിടിക്കുന്ന ദിനം വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: