കൂത്തുപറമ്പ്(കണ്ണൂര്‍): കേരള നിയമസഭ തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്ഷിക്കുന്നതാണെന്നും ഇടത് വലത് മുന്നണികളെ പിന്തള്ളി എന്‍ഡിഎ അധികാരത്തില്‍ വരുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപിക്ക് രഹസ്യ അജണ്ടയില്ലെന്നും ജനങ്ങളുടെ താല്പര്യമാണ് അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.
കൂത്തുപറമ്പ് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറുപത് വര്‍ഷമായി എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഎഫിനും യുഡിഎഫിനെ തോല്പിക്കാന് എല്‍ഡിഎഫിനും വോട്ടു ചെയ്യുകയാണ് ഇവിടുത്തെ വോട്ടര്‍മാര്‍. ഒരാളെ ജയിപ്പിക്കാനല്ല മറിച്ച് ഒരാളെ ഒഴിവാക്കാനാണ് ജനങ്ങള്‍ ശ്രമിച്ചത്. എന്നാല്‍, ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയോടെ നോക്കിക്കാണാന്‍ എന്‍ഡിഎ ഉണ്ട്.
സ്വര്‍ഗത്തെക്കാള്‍ സുന്ദരമായ കേരളത്തിന്റെ ഇന്നത്തെ പിന്നാക്കാവസ്ഥക്ക് കാരണം മാറി മാറി ഭരിച്ച ഇടത് വലത് സര്‍ക്കാരാണ്. ഏറ്റവുമധികം വിദ്യാസമ്പന്നര്‍ താമസിക്കുന്ന കേരളത്തെ മികച്ച ഐടി കേന്ദ്രമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ലോകത്തിലെ അറിയപ്പെടുന്ന വിവര സാങ്കേതിക കേന്ദ്രമാക്കാന്‍ നമുക്ക് സാധിക്കുമായിരുന്നു. ഇടത് വലത് മുന്നണികള്‍ വികസനത്തിലൂന്നിയ പദ്ധതി നടപ്പിലാക്കിയിരുന്നെങ്കില്‍ കേരളത്തിലെ പതിനായിരക്കണക്കിന് വിദ്യാസമ്പന്നര്‍ക്ക് ഉപജീവനത്തിനായി വിദേശ രാജ്യങ്ങളില്‍ പോകേണ്ടിവരില്ലായിരുന്നു.
എന്‍ഡിഎക്ക് ഒരവവസരം തന്നാല്‍ കേരളത്തെ മുന്‍നിര സംസ്ഥാനമാക്കി മാറ്റി അഭ്യസ്തവിദ്യര്‍ക്ക് ഇവിടെത്തന്നെ ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. കേരളത്തില്‍ വന്ന് രാജ്യസ്നേഹത്തെ കുറിച്ച് പറയുന്ന സോണിയയുടെ രാജ്യസ്നേഹം അഴിമതി നടത്തുമ്പോള്‍ എവിടെയായിരുന്നുവെന്ന് അമിത് ഷാ ചോദിച്ചു. അഞ്ച് വര്‍ഷം കേരളം ഭരിച്ച യുഡിഎഫും അഴിമതിയില്‍ പിന്നോട്ടല്ല.
സോളാര്‍, ബാര്‍, പാമോലിന്‍, ടൈറ്റാനിയം തുടങ്ങിയവയെല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ അഴിമതിക്കേസുകളാണ്. നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാകുമെന്ന ആന്റണിയുടെ പ്രസ്താവന അങ്ങേയറ്റം നിന്ദ്യമാണ്. ഭാരതത്തിലെ 14 സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്. ഇവിടെയെല്ലാം സമ്പൂര്‍ണ്ണ സമാധാനമാണ്.
പ്രത്യയശാസ്ത്രത്തിന്റെയും ആദര്‍ശത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും ബംഗാളില്‍ ഒന്നിച്ചാണ് മത്സരിക്കന്നത്. ഇവര്‍ കേരളത്തില്‍ പരസ്പരം പോരടിക്കുന്നത് ഏത് ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മികച്ച സാധ്യതകളുണ്ടായിട്ടും കേരളത്തില്‍ വികസനം അസാധ്യമാക്കിയത്. ‘എല്ലാവര്ക്കും കൂടെ എല്ലാവര്ക്കും വികസനം’ എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് വി.പി. സുരേന്ദ്രന് മാസ്റ്റര്‍ സ്വാഗതവും കെ.കെ. ധനഞ്ജയന് നന്ദിയും പറഞ്ഞു.
കൂത്തുപറമ്പ്: അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള അസഹിഷ്ണുത ഏറ്റവും കൂടുതല്‍ നടക്കുന്നത് ജെഎന്യുവിലല്ലെന്നും കണ്ണൂരിലാണെന്നും അമിത് ഷാ. ചെറിയ സംഭവങ്ങള്‍ പോലും പര്‍വ്വതീകരിച്ച് കാണിക്കുന്ന ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ കണ്ണ് തുറന്ന് നോക്കണം, ആര്‍ക്കാണ്, എവിടെയാണ് അസഹിഷ്ണുതയെന്ന്. കാലും കയ്യും വെട്ടുന്നവരാണ് അഭിപ്രായ സ്വാതതന്ത്ര്യത്തിന്റെ ചാമ്പ്യന്മാരായി രംഗത്ത് വരുന്നത്. ഇവിടെ സദാനന്ദന് മാസ്റ്ററുടെ രണ്ട് കാലുകളും സിപിഎമ്മുകാര്‍ വെട്ടിമാറ്റിയത് ഭാരത മാതാവിന് ജയ് വിളിച്ചതിനും രാഷ്ട്രസേവനം ചെയ്തതിനുമാണ്. ഇതു രണ്ടും തെറ്റാണോ. അങ്ങനെയെങ്കില്‍ ഭാരാത് മാതാ കി ജയ് വിളിക്കുന്ന കോടിക്കണക്കിന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭാരതത്തിലുണ്ട്. സിപിഎമ്മുകാര്‍ ഇവരില്‍ എത്രപേരുടെ കാല് വെട്ടും. സദാനന്ദന് മാസ്റ്റര്‍ ഒരു പ്രതീകമാണ്. സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന പ്രതീകം. ഇരു കാലുകളും നഷ്ടപ്പെട്ടിട്ടും അദ്ദേഹം പിന്നോട്ട് പോകാതെ ചങ്കൂറ്റത്തോടെ മുന്നോട്ട് പോവുകയാണ്. നമുക്ക് ഇവിടെ വേണ്ടത് അക്രമത്തിന്റെ പാതയല്ലെന്നും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാതയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: