ചെന്നൈ: സ്പെക്ട്രം പ്രശ്നത്തില്‍ കോണ്‍ഗ്രസിനെതിരെ സഖ്യകക്ഷിയായ ഡിഎംകെയില്‍ രോഷം പുകയുന്നു. സ്പെക്ട്രം അഴിമതി ഇടപാടില്‍ ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ. രാജ ജയിലിലായതോടെ ഇരുപാര്‍ട്ടികളും തമ്മില്‍ വഷളായ ബന്ധം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. ഇന്നലെ നടന്ന പാര്‍ട്ടി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളെല്ലാം കോണ്‍ഗ്രസിനെതിരെ കടന്നാക്രമണം നടത്തി.
സ്പെക്ട്രം കുംഭകോണത്തില്‍ രാജയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് കോണ്‍ഗ്രസിനെതിരായ രോഷപ്രകടനത്തിന് വേദിയായത്. സ്പെക്ട്രം കേസും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കൈകാര്യം ചെയ്യുന്നതില്‍ തുടക്കം മുതലേയുള്ള കോണ്‍ഗ്രസിന്റെ നിഷേധാത്മക സമീപനത്തെ യോഗത്തില്‍ സംസാരിച്ചവരെല്ലാം രൂക്ഷമായി വിമര്‍ശിച്ചു. യുപിഎ സഖ്യത്തില്‍ തുടരുന്നതുതന്നെ അര്‍ത്ഥശൂന്യമാണെന്ന് ഇവര്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ വീണിരിക്കയാണ്. ഇതിനിടയില്‍ ഡിഎംകെക്കുള്ളിലെ പിന്തുടര്ച്ചാവകാശ പ്രശ്നവും കൂടുതല്‍ സങ്കീര്‍ണമായി. കരുണാനിധിയുടെ മക്കളായ എം.കെ. സ്റ്റാലിന്, കേന്ദ്രമന്ത്രി എം.കെ. അളഗിരി, രാജ്യസഭാംഗം കനിമൊഴി എന്നിവര്‍ക്കുവേണ്ടി നേതാക്കള്‍ ചേരിതിരിഞ്ഞ് വാദിച്ചതായി റിപ്പോര്‍ട്ടുണ്ട്. പിന്തുടര്ച്ചാവകാശ പ്രശ്നം ഉന്നയിച്ച സേലം ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ വീരപാണ്ടി എസ്. അറുമുഖത്തിനെതിരെ സ്റ്റാലിന്റെ അനുയായികള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. കൂടംകുളം ആണവപദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതില്‍ താല്പര്യമെടുക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയവും യോഗം പാസാക്കി. കനിമൊഴി, ദയാനിധി മാരന്, സ്റ്റാലിന്, അളഗിരി തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: