തിരുവനന്തപുരം: കഴിഞ്ഞ അറുപതു വര്‍ഷക്കാലം കേരളം മാറിമാറി ഭരിച്ച ഇടതു, വലതു ഭരണക്കാര്‍ അഭ്യസ്തവിദ്യരായ യുവാക്കളെ കേരളത്തില്‍ നിന്ന് പലായനം ചെയ്യിച്ചുവെന്ന് കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്തകുമാര്‍. വിദ്യഭ്യാസം നേടിക്കഴിഞ്ഞാല്‍ മലയാളി യുവാക്കള്‍ ബെംഗളൂരുവിലേക്കും മുംബൈയിലേക്കും ഹൈദരാബാദിലേക്കും നാടുവിടുന്നു.
തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഇടങ്ങളിലേക്കും പോകുന്ന ഇന്ത്യാക്കാരില്‍ കൂടുതല്‍ മലയാളികളാണ്. ഇടതു വലതു ഭരണത്തില്‍ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാകാത്തതാണ് ഈ ദുരന്തത്തിനു കാരണമെന്നും അനന്തകുമാര്‍ പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി വി. മുരളീധരന് പിന്തുണ അര്‍പ്പിക്കാന്‍ കൂടിയ പഴയകാല എബിവിപി പ്രവര്‍ത്തകരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
45 ലക്ഷത്തോളം യുവാക്കള്‍ തൊഴിലില്ലാത്തവരാണെന്നത് കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണെന്ന് അനന്തകുമാര്‍ പറഞ്ഞു. ഉയര്‍ന്ന സാക്ഷരതയും ഉയര്‍ന്ന തൊഴിലില്ലായ്മയുമാണ് കേരളത്തില്‍. മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം അഴിമതി നടത്താനാണ് കൂടുതല്‍ ശ്രദ്ധിച്ചത്. കോണ്‍ഗ്രസ് അഴിമതി നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അക്രമത്തില്‍ കൂടി ശ്രദ്ധിച്ചു. സോളാര്‍, ലാവ്ലിന് തുടങ്ങിയ അഴിമതികള്‍ അരങ്ങു നിറയുമ്പോള്‍ ഭരിക്കാന്‍ സമയമില്ലാതായി. അഴിമതിയിലും അക്രമത്തിലും കോണ്‍ഗ്രസ്, സിപിഎം മുന്നണികള്‍ക്ക് ഓരേ മുഖവും കൂട്ടുകച്ചവടവുമായിരുന്നുവെന്ന് അനന്തകുമാര്‍ പറഞ്ഞു.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് എട്ട് കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിരുന്നു. എന്ത് വികസനമാണ് അവര്‍ കൊണ്ടുവന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞത് നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോഴാണ്. വികസനത്തിന് ബിജെപി അധികാരത്തില്‍ വരണമെന്ന് യുവാക്കളും സ്ത്രീകളും ആഗ്രഹിക്കുന്നു. വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് ഹരിയാനയില്‍ കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്. 85 അംഗങ്ങള്‍ കോണ്‍ഗ്രസിനും അഞ്ച് അംഗങ്ങള്‍ എന്‍ഡിഎ സഖ്യത്തിനും. എന്നാല്‍ അടുത്ത ഇലക്ഷനില്‍ ബിജെപി 85 സീറ്റുകള്‍ പിടിച്ചടക്കി.
പത്ത് വര്‍ഷം മുമ്പ് ആരും ചിന്തിച്ചിട്ടുണ്ടാകില്ല ജമ്മു കാശ്മീരില്‍ ബിജെപി ഭരിക്കുമെന്ന്. എന്നാല്‍ ജമ്മുകാശ്മീരില്‍ ഉപമുഖ്യമന്ത്രി ബിജെപി പ്രതിനിധിയാണ്. മുസ്ലീം സമുദായം കൂടുതലുള്ള ജമ്മുവില്‍ ബിജെപിക്ക് അധികാരത്തിനെത്താനായെങ്കില് അത് മതേതര നിലപാടിനുള്ള അംഗീകാരമാണ്. ആസാമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അവിടെയും ബിജെപി അധികാരത്തില്‍ വരുമെന്നതില്‍ സംശയമില്ല. കേരളത്തിലും ബിജെപി വലിയ മുന്നേറ്റം നടത്തും. ബിഡിജെഎസും, കേരളാകോണ്‍ഗ്രസും സി. കെ. ജാനുവുമെല്ലാം ബിജെപിക്കു മുതല്‍കൂട്ടാകും. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും അനന്ത് കുമാര്‍ പറഞ്ഞു.
ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി മുഖ്യപ്രഭാഷണം നടത്തി. കേരള സര്‍വ്വകലാശാല മുന്‍ ഫിനാന്‍സ് ഓഫീസര്‍ സി.വി. ജയമണി അധ്യക്ഷത വഹിച്ചു. സിനിമാ സീരിയല്‍ താരം കൃഷ്ണപ്രസാദ് പങ്കെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്‍കാല എബിവിപി പ്രവര്‍ത്തകര്‍ വി. മുരളീധരനൊപ്പമുള്ള തങ്ങളുടെ പ്രവര്ത്തനാനുഭവങ്ങള് പങ്കുവച്ചു. ദേശീയ തലത്തില്‍ പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തുമുള്ള വി. മുരളീധരനെ കഴക്കൂട്ടത്ത് വിജയിപ്പിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. കെ.സി. പ്രദീപ് ചന്ദ് സ്വാഗതവും, എം. മഹേഷ് ചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: