ന്യൂദല്‍ഹി: സ്പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ കുട്ടുപ്രതിയാക്കണമെന്ന ആവശ്യം നിരാകരിച്ച പ്രത്യേക കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരനും ജനതാപാര്‍ട്ടി അധ്യക്ഷനുമായ സുബ്രഹ്മണ്യന്‍സ്വാമി അറിയിച്ചു.
പ്രത്യേക സിബിഐ ജഡ്ജി ഒ.പി. സെയ്നി നല്ല മനുഷ്യനാണെങ്കിലും അദ്ദേഹത്തിന്റെ ഉത്തരവ് മോശമാണെന്നും അത് അതിശയകരമാണെന്നും സ്വാമി വിശദീകരിച്ചു. ഇതിനെതിരെ ഒരു മാസത്തിനുള്ളില്‍ സുപ്രീംകോടതിയെ സമീപിക്കും. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം സ്പെക്ട്രം നല്‍കുകയെന്ന 2001 ലെ നയം പിന്തുടരാന് ചിദംബരവും മുന്‍ ടെലികോംമന്ത്രി എ. രാജയും സംയുക്തമായി തീരുമാനിച്ച കാര്യം വിധിന്യായത്തില്‍ ജഡ്ജി സമ്മതിച്ചിട്ടുണ്ട്. ടെലികോം കമ്പനികളുടെ ഓഹരികള്‍ വിദേശസ്ഥാപനങ്ങള്‍ക്ക് വില്‍ക്കുന്ന കാര്യത്തിലും ഇരുവരും യോജിച്ചിരുന്നതായും കോടതി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിട്ടും ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാജ മാത്രം ജയിലില്‍ കഴിയുന്നത് ആശ്ചര്യകരമാണെന്ന് സ്വാമി പറഞ്ഞു. ‘വിധി ചിദംബരത്തിന് ഇടക്കാലാശ്വാസംമാത്രമാണ്. 2001 ലെ നിരക്കില്‍ സ്പെക്ട്രം വില നിര്‍ണയിക്കുന്നതില്‍ ക്രമവിരുദ്ധമായി ചിദംബരം പെരുമാറിയതെങ്ങിനെയെന്ന് താന്‍ തെളിയിച്ചിട്ടില്ലെന്നാണ് ജഡ്ജിയുടെ നിലപാട്. ഇത് വിചാരണവേളയില്‍ മാത്രമേ പുറത്തുവരികയുള്ളൂവെന്ന് സ്വാമി ചൂണ്ടിക്കാട്ടി.
അന്ത്യം വരെ പോരാട്ടം തുടരുമെന്ന് പറഞ്ഞ സ്വാമി ഒരു മാസത്തിനുള്ളില്‍ സുപ്രീംകോടതിയെ സമീപിച്ച് വിജയശ്രീലാളിതനായി വരുമെന്ന് അവകാശപ്പെട്ടു. സമാനമായ ആരോപണങ്ങളില്‍ രാജ വിചാരണക്ക് വിധേയനാകുമ്പോള്‍ ചിദംബരത്തിന് എങ്ങനെ ഒഴിയാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.
വിധിയില്‍ നിരാശയുണ്ടോയെന്ന ചോദ്യത്തിന് ‘ഇത് കളിയുടെ ഭാഗമാണെന്നും മാധ്യമപ്രവര്‍ത്തകരായിരിക്കും നിരാശയിലായതെന്നും സ്വാമി പ്രതികരിച്ചു.
രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി അഞ്ച് കത്തുകളാണ് താന്‍ പ്രധാനമന്ത്രി മന്മോഹന്സിംഗിന് എഴുതിയത്. ഒന്നിനുപോലും മറുപടി ഉണ്ടായില്ല. എന്നാല്‍ ഏത് പൗരനും ഏത് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതി തേടാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്പെക്ട്രം ഇടപാടില്‍ നഷ്ടം പൂജ്യമാണെന്ന് പറഞ്ഞ ടെലികോം മന്ത്രി കപില്‍ സിബലിനെ സ്വാമി വിമര്‍ശിച്ചു. പൂജ്യത്തിനപ്പുറത്തേക്ക് എണ്ണാന്‍ സിബലിന് കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: