ആലപ്പുഴ: രാഷ്ട്രീയ എതിരാളികളുടെ കുറ്റങ്ങളും കുറവുകളും ആക്ഷേപഹാസ്യത്തിലൂടെ ജനങ്ങളിലെത്തിക്കുന്ന സമയമാണല്ലോ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തിന്റെ പൊതുപ്രശ്നങ്ങള്‍ മുതല്‍ പ്രാദേശിക വിഷയങ്ങള്‍ വരെ കോര്‍ത്തിണക്കി ഹിറ്റ് സിനിമാഗാനങ്ങളുടെ ഈണത്തിലും പുതിയ സംഗീതസംവിധാനത്തിലും നിരവധി തെരഞ്ഞെടുപ്പു ഗാനങ്ങളാണ് ആലപ്പുഴക്കാരന് നെടുമുടി സ്വദേശി സിറിള്‍ ചെമ്മങ്ങാട് മെനയുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു മുതലാണ് സിറിള്‍ ശ്രദ്ധേയനായത്. തുടര്‍ന്നുവന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പോടെ കൂടുതല്‍ ശ്രദ്ധേയനായി. കേരളത്തിലെ 140 മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടിയും എന്‍ഡിഎയ്ക്കും ഇടതു വലതുമുന്നണികള്ക്കുവേണ്ടിയും നിരവധി രാഷ്ട്രീയ ആക്ഷേപഹാസ്യ ഗാനങ്ങളാണ് ഈ യുവകലാകാരന് എഴുതി സംഗീതം ചെയ്ത് നല്‍കിയത്.
ഇതുകൂടാതെ അനൗണ്‍സ്മെന്റുകളുടെ രചനയും നടത്തുന്നുണ്ട്. ഇതെല്ലാം റെക്കോഡ് ചെയ്ത് സീഡിയാക്കിയാണ് നല്‍കുന്നത്.
എന്നുനിന്റെ മൊയ്തീനിലെ ‘ശാരദാംബരം’ എന്ന ഗാനത്തിന്റെ പാരഡി ആവശ്യപ്പെട്ടാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും എത്തുന്നത്. കൂടാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഇതേ ആവശ്യവുമായി എത്തുന്നതായി സിറിള്‍ പറയുന്നു.
കുടാതെ അമര്‍ അക്ബര്‍ അന്തോനിയിലെ ‘എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്തു പുന്നാരിച്ചൊരു മുല്ലനട്ടു’ എന്ന ഗാനത്തിന്റെ പാരഡിയും ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പാരഡി ഗാനങ്ങളും തെരഞ്ഞെടുപ്പു ഗാനങ്ങളും കൂടാതെ കഥകളും കവിതകളും നിരവധി പുസ്തകങ്ങളുടെയും രചയിതാവാണ്. ആലപ്പുഴ പുതിയതിരുമല ക്ഷേത്രത്തിനു സമീപം സൂപ്പര്‍ ഫ്രിക്ക് മീഡിയ എന്ന റെക്കോഡിങ് സ്ഥാപനം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: