കൊച്ചി: നീതിനിര്‍വഹണം ജഡ്ജിമാരുടെ കടമയെന്നും ഭരണഘടനാപരമായ അവകാശങ്ങളുടെ സംരക്ഷണം കോടതിയുടെ ബാധ്യതയെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്. സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ ഇന്നലെ യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ ഫുള്‍കോര്‍ട്ട് റഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വ്യക്തി സ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുകയെന്നത് കോടതിയുടെ ധര്‍മ്മമാണ്. നീതിയെ ദയ കൊണ്ടു പാകപ്പെടുത്തണം. എന്നാല്‍, ദയ നീതിക്കു പകരമാവുകയുമരുത്- അദ്ദേഹം പറഞ്ഞു. കേരള ഹൈക്കോടതി ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് മേയ് 17 ന് പുറത്തിറങ്ങുമെന്ന വാര്‍ത്തയും വിടവാങ്ങല്‍ പ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതിയിലെ മുഴുവന്‍ ജഡ്ജിമാരും മുന്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് വി.കെ. മോഹനന്, ജസ്റ്റിസ് നാരായണക്കുറുപ്പ്, ജസ്റ്റിസ് രാംകുമാര്‍, അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, പ്രോസിക്യൂഷണ് ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലി, കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രസിഡന്റ് അഡ്വ.എസ്.യു. നാസര്‍, ഹൈക്കോടതി അഭിഭാഷകര്‍, ഹൈക്കോടതി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: