തിരുവനന്തപുരം : വി.എസ്.അച്യുതാനന്ദനെതിരായ കുറ്റവിചാരണയ്ക്ക് മുന്‍തൂക്കം നല്കിയ സി.പി.എം. സമ്മേളന റിപ്പോര്‍ട്ടില്‍ സിപിഐക്കെതിരെയും വിമര്‍ശനം. ഫിബ്രവരി ഏഴിന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനായി തയ്യാറാക്കിയ സംഘടനാ റിപ്പോര്‍ട്ടിലും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുമാണ് സ്വന്തം നേതാവിനും ഘടകകക്ഷിക്കുമെതിരെ രൂക്ഷവിമര്‍ശനമുള്ളത്. കഴിഞ്ഞ കോട്ടയം സംസ്ഥാന സമ്മേളനത്തിനുശേഷം നടന്ന എല്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന സമിതിയോഗങ്ങളിലും മുഴങ്ങിയ വി.എസ്സിനെതിരായ വിമര്‍ശനങ്ങളില്‍ മിക്കതും ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പൊന്നാനി ലോകസഭാമണ്ഡലത്തിലെ നിലപാടാണ് സിപിഐയെ വിമര്‍ശിക്കുന്നതിന്റെ ഊന്നല്‍.
സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സമിതി മാറ്റങ്ങളില്ലാതെ അംഗീകരിക്കുകയും ചെയ്തതോടെ സംസ്ഥാന സമ്മേളനത്തില്‍ സംഭവിക്കുന്നതെന്തെന്ന് വ്യക്തമായി. അക്ഷരാര്‍ഥത്തില്‍ വിഎസ്സിനെതിരായ കുറ്റപത്രമായി റിപ്പോര്‍ട്ടുകള്‍ മാറിയതോടെ സംസ്ഥാന സമ്മേളനത്തിനുശേഷം പാര്‍ട്ടി നേതൃത്വത്തില്‍ വിഎസ്സിന്റെ സ്ഥാനമെന്തായിരിക്കുമെന്ന ചോദ്യമാണ് സിപി.എം അണികളില്‍ ഉയരുന്നത്. വിഎസിനെ തത്ക്കാലം നിലവിലുള്ള സ്ഥാനത്തുനിന്നും ഒഴിവാക്കിയില്ലെങ്കിലും അദ്ദേഹത്തെ അനുകൂലിക്കുന്നവരില്ലാത്ത സ്ഥിതിയുണ്ടാക്കും.
തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ അധികം ആളുകളുണ്ടാകില്ല. ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എറണാകുളം ജില്ലയില്‍ മാത്രമാണ് വിഎസ്സിന്റെ അനുകൂലികള്‍ക്ക് ആധിപത്യമുള്ളത്. പത്തനംതിട്ട, ഇടുക്കി, കൊല്ലം എന്നിവിടങ്ങളില്‍ വിഎസ് പക്ഷത്തിന് മോശമല്ലാത്ത സ്വാധീനമുണ്ടെങ്കിലും മറ്റു ജില്ലകളിലെ ഔദ്യോഗികപക്ഷത്തിന്റെ കനത്ത സ്വാധീനത്തിന് മുന്നില്‍ വിഎസ് അനുകൂല ശബ്ദം ദുര്‍ബലമാകുമെന്നുറപ്പാണ്.
2005ല്‍ മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പരാജിതനായതോടെയാണ് പാര്‍ട്ടിയിലെ ബലാബലത്തില്‍ വിഎസ് ദുര്‍ബലനായി തുടങ്ങിയത്.
കഴിഞ്ഞ കോട്ടയം സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടി നേതൃത്വത്തിലെ വിഎസ്സിന്റെ സ്വാധീനം പൂര്‍ണമായി അസ്തമിച്ചു. എന്നാല്‍, മലപ്പുറം സമ്മേളനത്തിനുശേഷം 2006 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വത്തിനെ മുട്ടുകുത്തിച്ച് നിയമസഭാ സ്ഥാനാര്‍ഥിത്വം നേടിയ വിഎസ് മുഖ്യമന്ത്രി സ്ഥാനത്തെത്തി. സമാനമായ സ്ഥിതിയാണ് കോട്ടയം സമ്മേളനത്തിനുശേഷം 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചത്. പാര്‍ട്ടി തീരുമാനം തിരുത്തി സ്ഥാനാര്‍ഥിത്വം നേടിയ വി.എസ്. ഇക്കുറി പ്രതിപക്ഷ നേതാവുമായി.
ഈ രണ്ട് അനുഭവങ്ങളും മുന്‍നിര്‍ത്തി പഴുതടച്ച നീക്കങ്ങളാണ് സിപിഎം നേതൃത്വം ഇത്തവണ പയറ്റുന്നത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും എല്‍ഡിഎഫ് നടത്തിയ മികച്ച പ്രകടനത്തില്‍ വി.എസ്സിന്റെ പങ്ക് സിപിഎം കേന്ദ്രകമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പൊളിറ്റ് ബ്യൂറോയിലേക്ക് വി.എസ്. മടങ്ങിവരുന്നതിനുള്ള സാധ്യത പലരും പ്രവചിച്ചിരുന്നു. എന്നാല്‍, സംസ്ഥാന സമ്മേളനത്തില്‍ അതീവ ദുര്‍ബലനായിത്തീര്‍ന്ന ഒരു നേതാവിനെ പി.ബി യിലേക്ക് മടക്കിക്കൊണ്ടുവരിക കേന്ദ്ര നേതൃത്വത്തിനും ദുഷ്കരമായിരിക്കും. ഈ സാഹചര്യത്തില്‍ കേന്ദ്രകമ്മറ്റിയില്‍ വീണ്ടും തുടര്‍ന്നേക്കാമെങ്കിലും സംസ്ഥാന സമ്മേളനത്തിനുശേഷം രൂപവത്ക്കരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഎസ് ഒഴിവാക്കപ്പെടാന്‍ സാധ്യതയേറെയാണ്.
റിപ്പോര്‍ട്ട് അംഗീകരിച്ച സംസ്ഥാന സമിതിയുടെ ചര്‍ച്ചയില്‍ മുഖ്യമന്ത്രി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും വിഎസ് കഴിഞ്ഞ നാലു വര്‍ഷമായി കൈക്കൊണ്ട നിലപാടുകളെയാണ് വിമര്‍ശിച്ചിരിക്കുന്നത്. ഓരോ അംഗങ്ങളും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ വിഎസിനോട് അനുഭാവം പുലര്‍ത്തുന്നവരും അദ്ദേഹത്തെ പിന്തുണക്കാന്‍ എത്തയിരുന്നില്ല.
ലാവലിന്‍, പിഡിപി. ബന്ധം, വീരേന്ദ്രകുമാര്‍ പ്രശ്നം, ലോക്സഭാ തെരഞ്ഞെടുപ്പു തോല്‍വി, വിവാദ വാര്‍ത്താസമ്മേളനങ്ങള്‍, ലോട്ടറി എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ വിഎസ് സ്വീകരിച്ച നിലപാട് പാര്‍ട്ടി വിരുദ്ധമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ ശരിവയ്ക്കുന്ന വിധത്തിലുള്ള ചര്‍ച്ചയായിരുന്നു സമിതിയില്‍ നടന്നത്. വിഎസ് പണ്ട് തിരുത്തിയ പല വിഷയങ്ങളും വീണ്ടും ഉന്നയിക്കുന്നതു ശരിയല്ലെന്ന നിലപാട് ചുരുക്കം ചില അംഗങ്ങള്‍ ഉന്നയിച്ചെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് വിമര്‍ശനം കൊഴുത്തത്.
സിപിഐയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി സീറ്റുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദം ഉണ്ടാക്കിയെന്ന ആക്ഷേപമാണ്. സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള തര്‍ക്കം ജനങ്ങള്‍ക്ക് മുന്നില്‍ അവമതിപ്പുണ്ടാക്കി. പകരം അനുവദിച്ച വയനാട് സീറ്റിലാകട്ടെ ശരിക്ക് മത്സരം കാഴ്ച്ച വെക്കാനും സാധിച്ചില്ല. അടുത്തിടെ സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന് നടത്തിയ പ്രസ്താവനകളും മുന്നണി മര്യാദക്ക് ചേര്‍ന്നതല്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. പ്രതിസന്ധി നേരിട്ട പല ഘട്ടങ്ങളിലും സി.പി.ഐ. കൈക്കൊണ്ട നിലപാടുകള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധത്തിലുള്ളതായിരുന്നു. ആര്‍എസ്പി ഒരു പാര്‍ട്ടി എന്ന നിലയില്‍ കാര്യമായ വളര്‍ച്ച കൈവരിക്കുന്നില്ല. ജനതാദളില്‍നിന്നും വീരന് വിഭാഗം വിട്ടുപോയെങ്കിലും ഔദ്യോഗികവിഭാഗമാണ് ശരിയെന്ന വിലയിരുത്തലും റിപ്പോര്‍ട്ടിലുണ്ട്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: