ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്ന ആവശ്യം പ്രത്യേക കോടതി നിരാകരിച്ചു.
സ്പെക്ട്രം വില നിര്‍ണയിക്കുന്ന കാര്യത്തില്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോംമന്ത്രി എ. രാജയെപ്പോലെ ചിദംബരവും കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടി ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍സ്വാമിയാണ് പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചിദംബരത്തെ പ്രതിയാക്കണമെന്ന ആവശ്യം തള്ളുന്നതായി പ്രത്യേക സിബിഐ ജഡ്ജി ഒ.പി. സെയ്നിയാണ് അറിയിച്ചത്. രാജക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സ്വാമി നല്കിയ പരാതിയില്‍ മാര്‍ച്ച് 17 മുതല്‍ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
വിധിയില്‍ അസംതൃപ്തനാണെങ്കിലും നിരാശയില്ലെന്ന് സുബ്രഹ്മണ്യന്‍സ്വാമി പ്രതികരിച്ചു. പ്രത്യേക കോടതി വിധിക്കെതിരെ കൂടുതല്‍ തെളിവുകളുമായി മേല്‍ക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യം നേരത്തെ സുപ്രീംകോടതി നിരാകരിച്ചിരുന്നു. 2 ജി കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസുമാരായ ജി.എസ്. സിംഗ്വി, എ.കെ. ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രിക്കെതിരായ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ വിചാരണക്കോടതിക്ക് കഴിയുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. എ. രാജയുടെ നേതൃത്വത്തില്‍ അനധികൃതമായി അനുവദിച്ച 122 സ്പെക്ട്രം ലൈസന്‍സുകള്‍ അസാധുവാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇതു പറഞ്ഞത്.
സ്പെക്ട്രം അനുവദിച്ചത് ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമായ തരത്തിലാണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു. സ്പെക്ട്രം വില നിര്‍ണയിക്കുന്നതിലും ടെലികോം കമ്പനികളുടെ ഓഹരികള്‍ വിദേശസ്ഥാപനങ്ങള്‍ക്ക് വില്ക്കാന് അനുമതി നല്കുന്ന കാര്യത്തിലും രാജയെപ്പോലെ ചിദംബരത്തിനും പങ്കുണ്ടെന്നാണ് സ്വാമി ചൂണ്ടിക്കാട്ടിയിരുന്നത്. അഴിമതി നിരോധന നിയമവും മറ്റ് ക്രിമിനല്‍ നിയമങ്ങളുമനുസരിച്ച് ചിദംബരം പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളാണ് സ്വാമി കോടതിയില്‍ ഹാജരാക്കിയിരുന്നതെന്ന് അദ്ദേഹത്തെ നിയമനടപടികളില്‍ സഹായിച്ച അഭിഭാഷകന് തരുണ്‍ ഗംഭാര്‍ പറഞ്ഞു.
സ്പെക്ട്രം കേസില്‍ സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നിലപാടുകള്‍ ശരിവെക്കുന്നതാണ് കോടതിവിധിയെന്ന് കേന്ദ്രം അവകാശപ്പെട്ടു. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, കപില്‍ സിബല്‍, സല്മാന് ഖുര്‍ഷിദ്, അംബികാസോണി തുടങ്ങിയവരെല്ലാം വിധിയെ സ്വാഗതംചെയ്തു.
വിചാരണക്കോടതിയുടെ വിധി സര്‍ക്കാരിന്റെ അഴിമതിമുഖം മാറ്റില്ലെന്ന് ബിജെപി വ്യക്തമാക്കി. ചിദംബരത്തിന്റെ രാഷ്ട്രീയ വിശ്വാസ്യത തുടര്‍ന്നും സജീവ ചര്‍ച്ചാവിഷയമാകും. ഈ പ്രശ്നം രാഷ്ട്രത്തിന് മുമ്പാകെ തങ്ങള്‍ തുടര്‍ന്നും അവതരിപ്പിക്കുമെന്ന് മുഖ്യവക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വിധി നിരാശാജനകമല്ലെന്നും ഇത് കഥയുടെ അന്ത്യമല്ലെന്നും മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത്സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: