കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നാളെ നടക്കാനിരിക്കെ ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ഛസ്ഥായിയില്‍. ബിജെപിയുടെ ഉന്നത നേതാക്കളും കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളുടെ ദേശീയ-സംസ്ഥാന നേതാക്കളും ജില്ലയിലെ മണ്ഡലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പര്യടനം നടത്തിയത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉച്ഛസ്ഥായിയിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സമീപജില്ലയായ കാസര്‍കോടും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കണ്ണൂരും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയത് എന്‍ഡിഎ മുന്നണിയുടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആവേശമായി മാറി. ഇരുവരുടേയും പര്യടന പരിപാടികളിലെ വന്‍ ജനസാന്നിധ്യവും ഇടത്-വലത് മുന്നണികള്‍ക്കെതിരെ ശക്തമായ ജനവികാരം ജില്ലയിലെ മണ്ഡലങ്ങളില്‍ നിലനില്ക്കുന്നുവെന്നതും എന്‍ഡിഎ മുന്നണിക്ക് ശക്തമായ മുന്നേറ്റം നടത്താന്‍ സഹായകമാകുമെന്ന ശുഭപ്രതീക്ഷയിലാണ് നേതൃത്വം.
കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജില്ലയിലെ മണ്ഡലങ്ങളില്‍ വന്‍ വോട്ടുവര്ദ്ധനയുണ്ടാക്കാന് സാധിക്കുമെന്ന ശുഭപ്രതീക്ഷയൊടൊപ്പം സംഘപരിവാര്‍ സംഘടനകളുടെ ശക്തമായ സ്വാധീനമുളള ജില്ലയിലെ രണ്ട് മണ്ഡലങ്ങളായ കൂത്തുപറമ്പിലും തലശ്ശേരിയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലുമാണ് എന്‍ഡിഎ-ബിെജപി നേതൃത്വങ്ങള്‍.
പ്രധാനമന്ത്രി സമീപജില്ലയായ കാസര്‍കോട് സന്ദര്‍ശനത്തിനു പുറമേ കൂത്തുപറമ്പില്‍ അമിത്ഷായും കഴിഞ്ഞ ദിവസം പ്രശസ്ത മലയാള സിനിമാതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി കൂത്തുപറമ്പ്-തലശ്ശേരി മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയില്‍ സംബന്ധിക്കാനെത്തിയിരുന്നു. ഇതും എന്ഡിഎക്കനുകൂലമായ അന്തരീക്ഷം ഇരു മണ്ഡലങ്ങളിലും ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. രണ്ടിടങ്ങളിലും നടന്ന റോഡ്ഷോകളില്‍ പതിനായിരങ്ങള്‍ അണിനിരന്നിരുന്നു. കൂടാതെ റോഡ് ഷോ കാണാന്‍ വന്‍ ജനാവലിയാണ് നഗര-ഗ്രാമ വ്യത്യാസമില്ലാതെ മണ്ഡലങ്ങളിലെ വഴിയോരങ്ങളില്‍ തടിച്ചു കൂടിയിരുന്നത്. കൂത്തുപറമ്പ് മണ്ഡലം ഉള്‍പ്പെടെ ജില്ലയിലെ മണ്ഡലങ്ങളിലെല്ലാം തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്തന്നെ ബിജെപി ശക്തവും ചിട്ടയായതുമായ പ്രവര്‍ത്തനങ്ങളായിരുന്നു താഴേത്തട്ട് മുതല്‍ നടത്തിവന്നത്. ഇത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു മുതല്‍ കൂടുതല്‍ സജീവമായി തുടര്‍ന്നു വരികയായിരുന്നു ബിജെപി പ്രവര്‍ത്തകരും നേതാക്കളും. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ നേതൃത്വം. ബൂത്ത് തലം തൊട്ട് മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ച് സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍, ഗൃഹസമ്പര്‍ക്കം, കുടുംബ യോഗങ്ങള്‍, കണ്‍വെന്‍ഷനുകള്‍, ബൈക്ക് റാലികള്‍, റോഡ് ഷോകള്‍, റാലികള്‍, പൊതുയോഗങ്ങള്‍, വീഡിയോ രഥങ്ങള്‍ തുടങ്ങി വിവിധങ്ങളായ പ്രചാരണ പരിപാടികളാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടംതൊട്ട് നടത്തിവന്നത്. എല്ലാ പ്രചാരണ പരിപാടികളിലും കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വന്‍ ജനപങ്കാളിത്തമാണ് ജില്ലയില്‍ മുന്നണി എന്ന നിലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികളില്‍ ഉണ്ടായത്. പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികള്‍ക്ക് കക്ഷി രാഷ്ട്രീയത്തിനതീതമായ സ്വീകാര്യതയാണ് ജില്ലയിലെ 11 മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. ഇന്നലെ കൂത്തുപറമ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഇടത്-വലത് മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടംതൊട്ട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും വിമതശല്യവും കാരണം പ്രചാരണ രംഗത്ത് ജില്ലയില്‍ ഏറെ പിന്നിലായിരുന്നു. പ്രചാരണം അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴും മുന്നണികള്‍ വേണ്ടത്ര മുന്നേറ്റം നടത്താനാകാത്ത സാഹചര്യം നിലനില്‍ക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇരു മുന്നണികള്‍ക്കും തലവേദനയായിരിക്കുകയാണ്. കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സര സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ കണ്ണൂരിലെ മണ്ഡലങ്ങളിലെ വിജയ പരാജയങ്ങള്‍ പ്രവചനാതീതമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: