കൂത്തുപറമ്പ്: കണ്ണൂരിലെ ബലിദാനികള്‍ക്ക് ഐക്യദാര്‍ഢ്യമേകി അമിത് ഷാ. കൂത്തുപറമ്പ് മൈതാനത്ത് ഇന്നലെ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി സിപിഎം അക്രമത്തെ രൂക്ഷമായ ഭാഷയിലാണ് അമിത് ഷാ വിമര്‍ശിച്ചത്. 1969ല്‍ വാടിക്കല്‍ രാമകൃഷ്ണന് മുതല്‍ സുജിത്ത് വരെയുളള നിരവധി പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരെ അംഗവിഹീനരുമാക്കിയ സിപിഎം കാടത്തത്തിനെതിരെ ജനാധിപത്യ രീതിയില്‍ വോട്ടു ചെയ്ത് മറുപടി നല്‍കണമെന്ന് അമിത്ഷാ ആഹ്വാനം ചെയ്തു. സദാനന്ദന് മാസ്റ്റര്‍ എന്ത് അപരാധമാണ് ചെയ്തത്.’ഭാരത് മാതാ കീ ജയ് വിളിച്ചതാണോ തെറ്റ്? ദേശീയതയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചതാണോ തെറ്റ്? അമിത്ഷാ ചോദിച്ചു.’ഭാരത് മാതാ കീ ജയ് വിളിക്കുന്നത് തെറ്റാണെങ്കില്‍ സിപിഎമ്മുകാരെ ഞാന്‍ വെല്ലുവിളിക്കുന്നു. രാജ്യത്ത് കോടിക്കണക്കിനു പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നുണ്ട്. അവരുടെ കയ്യും കാലും നിങ്ങള്‍ വെട്ടുമോ? ഡല്‍ഹിയിലെ ജെഎന്‍യുവില്‍ നടക്കുന്നത് അസഹിഷ്ണുത അല്ല. കണ്ണൂരിലാണ് അസഹിഷ്ണുതയുളളത്. നിസ്സാര സംഭവങ്ങളെ ഭൂതക്കണ്ണാടി വെച്ച് പരിശോധിച്ച് വഴിതടഞ്ഞും, ഉപരോധം നടത്തിയും ചിലര്‍ ചാമ്പ്യന്മാരാകുകയാണ്. അത്തരക്കാര്‍ കണ്ണൂരിലെ അസഹിഷ്ണുത മനസിലാക്കുക. കാലുകള്‍ വെട്ടിമാറ്റിയിട്ടും രാജ്യത്തിനുവേണ്ടി സദാനന്ദന്‍മാസ്റ്റര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയുമായി. ഒന്നോര്‍ക്കുക, രാഷ്ട്രീയത്തില്‍ അക്രമത്തിനു സ്ഥാനമില്ല. അക്രമത്തിന്റെ ഭാഷ നിര്‍ത്തുന്നതാണ് സിപിഎമ്മിനു നല്ലതെന്നു ഓര്‍മ്മിപ്പിക്കാനും അഖിലേന്ത്യ അദ്ധ്യക്ഷന്‍ മറന്നില്ല. ബലിദാനികളുടെ കുടുംബങ്ങളടക്കം സദസില്‍ ഉപവിഷ്ടരായിരുന്നപ്പോഴാണ് സിപിഎമ്മിനെതിരെ അമിത്ഷാ ആഞ്ഞടിച്ചത്. കരഘോഷം മുഴക്കിയും ‘ഭാരത് മാതാ കീ ജയ് വിളിച്ചുമാണ് പ്രവര്‍ത്തകര്‍ അമിതാഷായുടെ വാക്കുകള്‍ക്ക് പിന്തുണ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: