കോഴിക്കോട്: കോഴിക്കോട് താമര വിരിയിക്കാന്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത്ഷാ. കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് , ബേപ്പൂര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്ത എന്‍ഡിഎ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത്ഷാ നടത്തിയ പ്രസംഗത്തിലാണ് പ്രവര്‍ത്തകരോട് ഈ ആഹ്വാനം. മുതലക്കുളം മൈതാനിയില്‍ തിങ്ങി നിറഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ അമിത്ഷായുടെ ഓരോ വാക്കുകളും ശ്രദ്ധയോടെയാണ് കേട്ടത്. അമിത് ഷായുടെ പ്രസംഗത്തിനിടെ കയ്യടികള്‍ തുടര്‍ച്ചയായി ഉയര്‍ന്നു. ആവേശം അണപൊട്ടിയ സമയങ്ങളില്‍ ഭാരത് മാതാകീ ജയ് വിളികള്‍ മൈതാനിയില്‍ മുഴങ്ങി. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അടക്കമുള്ള നവോത്ഥാനായകരുടെയും സന്യാസ വര്യന്മാരുടെയും പേരെടുത്ത് പറഞ്ഞ് കൊണ്ടാണ് അമിത്ഷാ പ്രസംഗം ആരംഭിച്ചത്. ഇടത്-വലത് മുന്നണികളുടെ ഭരണത്തിന് കീഴില്‍ വികസനമുരടിപ്പുണ്ടായെന്ന് പറഞ്ഞ അമിത്ഷാ എല്‍ഡിഎഫ് ഭരണകാലത്ത് സാംസ്ക്കാരിക മൂല്യങ്ങളെ അവഗണിക്കാന്‍ ശ്രമം നടന്നതായും അഭിപ്രായപ്പെട്ടു. സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ നാടായ കേരളത്തിന് വികസന കുതിപ്പ് ലഭ്യമാക്കാന്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ ഭരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരെക്കൊണ്ട് മൂന്നുതവണ ഭാരത് മാതാകിജയ് വിളിപ്പിച്ച് കൊണ്ടാണ് അമിത്ഷാ പ്രസംഗം നിര്‍ത്തിയത്. ഉച്ചത്തില്‍ ഭാരത് മാതാകി ജയ് വിളിക്കണമെന്നും ആ ശബ്ദം ന്യൂദല്‍ഹിയില്‍ കേള്‍ക്കണമെന്നു പറഞ്ഞാണ് ഭാരത് മാതാകി ജയ് വിളിക്കാന്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: