കോഴിക്കോട്: വടകരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി.എസ്.എഫ് ജവാന് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം.
രാജസ്ഥാന് സ്വദേശിയായ രാജ് ഗോപാല്‍ മീണയാണ്(38) വെടിയേറ്റ് മരിച്ചത്. വടകര കോട്ടക്കല്‍ ഇസ്ലാമിക് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇന്നലെ രാത്രി 11.15ഓടെയാണ് സംഭവം നടന്നത്. ഹെഡ്കോണ്‍സ്റ്റബിള്‍ ഉമേഷ് പാല് സിങിന്റെ വെടിയേറ്റാണ് രാജ് ഗോപാല്‍ കൊല്ലപ്പെട്ടത്. ഉമേഷ് പാല് സിങിന് അവധി നിഷേധിച്ചതാണ് വെടിവെയ്പ്പിന് പ്രകോപനമായത്. ആറു റൗണ്ട് വെടിവെയ്പ്പ് നടന്നതായാണ് വിവരം.
വെടിയേറ്റനിലയില്‍ ആശുപത്രിയില്‍ എത്തിച്ച രാംഗോപാല്‍ മീണയെ മരിച്ച അവസ്ഥയിലാണ് വടകരയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം രാംഗോപാലിന്റേത് ആത്മഹത്യയാണെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിനുശേഷമെ എന്തെങ്കിലും പറയാനാകുവെന്ന് പോലീസ് പറഞ്ഞു. രാംഗോപാല്‍ മീണയുടെ മൃതദേഹം ഇപ്പോള്‍ വടകര സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകും.
സംഭവത്തെ തുടര്‍ന്ന് ക്യാംപില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. നേരത്തെ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ക്യാമ്പില്‍ പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: