തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് സബ് എഡിറ്റര്‍ അനീഷ് ചന്ദ്രനെ (34) കഴക്കൂട്ടത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പടിഞ്ഞാറേക്കല്ലട കോയിക്കല്‍ ഭാഗം വടവനമഠത്തില്‍ വീട്ടില്‍ ആര് ചന്ദ്രശേഖര പിള്ളയുടേയും പി വിജയമ്മയുടേയും മകനാണ്. പി. അര്‍ച്ചനയാണ് ഭാര്യ. ദുബായില്‍ ജോലി ചെയ്യുന്ന ഗിരീഷ് ചന്ദ്രന് സഹോദരനാണ്.
ഏഷ്യാനെറ്റ് ന്യൂസിലെ എഫ്ഐആര്‍ പരിപാടിയുടെ അവതാരകനായ അനീഷ് ചന്ദ്രന് നേരത്തെ, മംഗളം, മാതൃഭൂമി പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്ററകലെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. ജീൻസ് പാന്റും ഷർട്ടുമായിരുന്നു വേഷം. റെയിൻ കോട്ടും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.
നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ തുമ്പ പോലീസ് മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ച ഫോണിൽ നിന്ന് കോൾ ലിസ്റ്റിലുള്ളവരെ വിളിച്ചാണ് മരിച്ചത് അനീഷ് ചന്ദ്രനാണെന്ന് മനസിലാക്കിയത്. തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. പൂജപ്പുരയിലായിരുന്നു അനീഷ് ചന്ദ്രൻ താമസിച്ചിരുന്നത്. പാളം മുറിച്ച് കടക്കുമ്പോൾ അപകടം സംഭവിച്ചതാണോ ആത്മഹത്യയാണോയെന്ന് വ്യക്തമായിട്ടില്ല.
ഇൻക്വസ്റ്റ് നടപടികളും ഫോറൻസിക് വിദ്ഗ്ധരുടെ പരിശോധനയും പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴക്കൂട്ടം അസി. കമ്മിഷണർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: