ന്യൂദല്‍ഹി: മാനനഷ്ടക്കേസുകളില്‍ ക്രിമിനല്‍ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി. ക്രിമിനല്‍ അപകീര്‍ത്തി നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കുറ്റമായി തുടരുമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
മാനനഷ്ടക്കേസുകളില്‍ ക്രിമിനല്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ഗാന്ധി, കേജ്രിവാള്, സുബ്രഹ്മണ്യം സ്വാമി എന്നിവര്‍ സമര്‍പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ തീരുമാനം. അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുള്ള കടന്നുകയറ്റമാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവില്‍ മാനനഷ്ടക്കേസില്‍ ഐ.പി.സി 499, 500 വകുപ്പുകള്‍ പ്രകാരം ഒരാള്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. മാനനഷ്ടക്കേസുകളില്‍ അഭിപ്രായ സ്വാതന്ത്ര്യം മാത്രം കണക്കിലെടുക്കാന്‍ പറ്റില്ലെന്നും വ്യക്തിസ്വാതന്ത്ര്യം കൂടെ പരിഗണിക്കേണ്ടിവരുമെന്നും ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പ്രഫുല്ല സി. പന്ത് എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
മറ്റു രാജ്യങ്ങളില്‍ മാനനഷ്ടക്കേസുകള്‍ വോഗത്തില്‍ തീര്‍പ്പാക്കുമ്പോള്‍ ഭാരതത്തില്‍ അത് വര്‍ഷങ്ങള്‍ നീളുകയാണെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയുടെ വാദവും കോടതി പരിഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: