കുണ്ടറ: ബിജെപി നേതാവിന്റെ വീടിന് മുന്നിലെ പോര്‍ച്ചില്‍ കിടന്ന കാര്‍ സിപിഎമ്മുകാര്‍ കത്തിച്ചു. ബിജെപി പെരിനാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് ഇടവട്ടം മനോജ് ഭവനില്‍ വിനോദിന്റെ കാറാണ് കത്തിച്ചത്. ബുധനാഴ്ച രാത്രി രണ്ടിന് ഇരുട്ടിന്റെ മറവിലായിരുന്നു ആക്രമണം.
കുണ്ടറയില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനായെത്തുന്ന കേന്ദ്രമന്ത്രി ആനന്തകുമാറിന് അകമ്പടി പോകാനായി ഒരുക്കിയിട്ടിരുന്ന കാറിനാണ് തീ വച്ചത്. പാര്‍ട്ടിപ്രചാരണത്തിനായി സൂക്ഷിച്ചിരുന്ന വസ്തുക്കളും തീപിടിത്തത്തില്‍ കത്തിനശിച്ചു. വെളുപ്പിനെ രണ്ടു മണിയോടു കൂടി കാര്‍ പോര്‍ച്ചിനു സമീപത്തു നിന്നും ചൂടനുഭവപ്പെട്ടതോടെ ഉണര്‍ന്നു നോക്കിയ വിനോദിന്റെ അച്ഛനാണ് വാഹനം കത്തുന്നത് കണ്ടത്. അതേത്തുടര്‍ന്ന് വെളിയിലിറങ്ങിയെങ്കിലും കാറിന്റെ മുന്‍ഭാഗത്ത് ഏതാണ്ട് പൂര്‍ണമായും തീ വ്യാപിച്ചിരുന്നു. ആക്രമണത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിന്റെ മുന്‍ചക്രങ്ങളില്‍ പെട്രോള്‍ ഒഴിച്ചാവാം അക്രമികള്‍ തീയിട്ടതെന്ന് പോലീസ് സംശയിക്കുന്നു.
പെട്രോള്‍ കൊണ്ടുവന്നു എന്നു കരുതുന്ന കുപ്പിയും സംഭവസ്ഥലത്തു നിന്നും ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരേ സിപിഎം ആക്രമണം നിത്യസംഭവമാവുകയാണ്. ഈയിടെ ഒരു ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോക്കും സിപിഎം ഗുണ്ടകള്‍ തീയിട്ടിരുന്നു. കുണ്ടറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ-സംസ്ഥാന നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
സംഭവം നടക്കുമ്പോള്‍ വിനോദ് വീട്ടിലുണ്ടായിരുന്നു. പാര്‍ട്ടി പ്രചരണം പെരിനാട് തുടക്കം കുറിച്ചുകൊണ്ട് കേന്ദ്രമന്ത്രി അനന്തകുമാര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം പെരിനാട് വില്ലേജ് ജംഗ്ഷനില്‍ വ്യാഴാഴ്ച വൈകിട്ട് സംഘടിപ്പിക്കുന്നതിന് തൊട്ടുമുമ്പായുണ്ടായ അക്രമണം ആസൂത്രമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് കൂടുതല്‍ സ്വാധീനമുള്ള സ്ഥലമാണ് പെരിനാട്. പാര്‍ട്ടിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്നത് സിപിഎമ്മിന്റെ ശക്തികേന്ദ്രത്തില്‍ നിന്നുമാണ്. ബിജെപി പ്രവര്‍ത്തകരുടെ മനോധൈര്യം തകര്‍ക്കാനും പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് സിപിഎം ക്രിമിനലുകള്‍ ആക്രമണം നടത്തിയത്. സ്വീകരണവുമായി ബന്ധപ്പെട്ട് ജനറേറ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നു. ഇത് മനസിലാക്കിയ സിപിഎം പ്രവര്‍ത്തകര്‍ വന്‍ സ്ഫോടനത്തിന്റെ ഉദ്ദേശത്തോടെയാണ് കാര്‍ കത്തിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. കുണ്ടറ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കേന്ദ്രമന്ത്രി അനന്തകുമാര്‍ പെരിനാട് സംസാരിക്കാനിരിക്കുന്നതിന് തൊട്ടു മുമ്പ് സിപിഎമ്മുകാര്‍ നടത്തിയ അക്രമം ആസൂത്രിതമാണെന്ന് ബിജെപി കുണ്ടറ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി മേഖലാജനറല്‍ സെക്രട്ടറിയുമായ എം.എസ്.ശ്യാംകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനും പ്രവര്‍ത്തകരുടെ ശക്തി ക്ഷയിപ്പിക്കുന്നതിനുമുള്ള സിപിഎമ്മിന്റെ തരംതാഴ്ന്ന പ്രവര്‍ത്തനങ്ങള്‍ വിലപോകില്ലെന്നും സിപിഎമ്മിന്റെ ഈ നടപടി ബിജെപിയുടെ ശക്തി പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്നും എം.എസ്. ശ്യാംകുമാര്‍ പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ സി.കെ.ചന്ദ്രബാബുവും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: