ആലപ്പുഴ: ജില്ലയില്‍ നിയമസഭാതെരഞ്ഞെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ആര്. ഗിരിജ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒന്‍പത് നിയോജക മണ്ഡലങ്ങളിലായി 75 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 16,93,155 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
ഇതില്‍ 8,03,413 പുരുഷന്മാരും 889742 പേര് സ്ത്രീകളുമാണ്. വോട്ടെടുപ്പില്‍ സമ്മതിദായകര്‍ക്ക് സമാധാനപരമായും സ്വതന്ത്രമായും വോട്ടവകാശം വിനിയോഗിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടവും ഉറപ്പാക്കിയിട്ടുണ്ട്.
1469 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 45 മാതൃകാ പോളിങ് സ്റ്റേഷനുകളും വനിതകളാല്‍ നിയന്ത്രിക്കപ്പെടുന്ന 20 പോളിങ് സ്റ്റേഷനുകളും ഉണ്ട്. ഓരോ നിയോജകമണ്ഡലത്തിലും തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പോളിങ് സ്റ്റേഷനുകള്‍ വീതം മാതൃകാ പോളിങ് സ്റ്റേഷനുകളാണ്. ഈ പോളിങ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ സ്വാഗതമെഴുതിയ പ്രത്യേക ബോര്‍ഡും ലൊക്കേഷന്‍ മാപ്പുമുണ്ടാകും. സഹായത്തിനായി ഹെല്പ് ഡെസ്ക്കും ഇരിക്കാനുള്ള പന്തലും സജ്ജമാക്കും.
ദാഹമകറ്റാന്‍ കുടിവെള്ള സംവിധാനവും പോളിങ് സ്റ്റേഷനുമുന്നില്‍ സമ്മതിദായകര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക ബോക്സും സ്ഥാപിക്കും. പ്രത്യേക ടോയ്ലെറ്റുകള് സ്ഥാപിക്കും. ജില്ലയിലെ ഓരോ നിയോജകമണ്ഡലത്തിലും രണ്ടു വനിതാ പോളിങ് സ്റ്റേഷനുകളും ആലപ്പുഴയില്‍ നാലു വനിതാ പോളിങ് സ്റ്റേഷനുകളുമാണ് ഉള്ളത്.
ഇവിടെ തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ണമായും നിര്‍വഹിക്കുന്നത് വനിതകളാണ്. പ്രിസൈഡിങ് ഓഫീസര്‍ മുതല്‍ ഡ്യൂട്ടിക്കുള്ള പൊലീസുകാര്‍ വരെ വനിതകളായിരിക്കും. വനിതാ പോളിങ് സ്റ്റേഷനാണെങ്കിലും പുരുഷന്മാര്ക്കും ഇവിടെ വോട്ടവകാശമുണ്ടായിരിക്കും. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് പോളിങ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ളത്. എല്ലാ ബൂത്തുകളിലും ഭിന്നശേഷി വിഭാഗക്കാരെ സഹായിക്കുന്നതിനായി പ്രത്യേക റാംപുകള്‍ ഒരുക്കിയിട്ടുണ്ട്.
കൂടാതെ ഇവരെ പോളിങ് സ്റ്റേഷനുകളില്‍ എത്തിക്കുന്നതിന് ഓരോ നിയോജക മണ്ഡലങ്ങളിലും മൂന്ന് ആംബുലന്‍സുകള്‍ വീതം 27 ആംബുലന്‍സുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ ആംബുലന്‍സില്‍ വീല്‍ചെയറും സജ്ജീകരിച്ചിട്ടുണ്ട്. പോളിങ് ബൂത്തിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുന്നതിന്എന്എസ്എസ്, എന്‍സിസി കേഡറ്റുകളുടെ സഹായവും ലഭ്യമാക്കും. ജില്ലയില്‍ പോളിങ് ഡ്യൂട്ടിയ്ക്കായി 7546 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
ഇതില്‍ 1742 പ്രിസൈഡിങ് ഓഫീസര്‍മാരും പോളിങ് ഓഫീസര്‍ വണ്‍ 1742 പേരും പോളിങ് ഓഫീസര്‍ ടു 1742 പേരും പോളിങ് ഓഫീസര്‍ ത്രീ 2320 പേരുമാണ് ഉള്ളത്. പത്രസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഡോ. ഡി. സജിത്ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: