കൊല്ലം: പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും ഫലം പ്രവചനാ തീതം. കഴിഞ്ഞകുറി കോണ്‍ഗ്രസിന് വട്ടപ്പൂജ്യം സമ്മാനിച്ച ജില്ലയില്‍ പച്ചതൊടാനെങ്കിലും ഒരു സീറ്റിനുള്ള നെട്ടോട്ട ത്തിലാണ് യുഡിഎഫ്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ആരംഭിച്ച അസ്വസ്ഥതകളെ മറികടക്കാനുള്ള അവസാനവട്ട അങ്കത്തില്‍ എല്‍ഡിഎഫ്. ബിഡിജെഎസ് ബന്ധവും പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മുന്നേറ്റവും നല്കുന്ന ആത്മവിശ്വാസം വോട്ടാക്കാനുള്ള പ്രയത്നത്തിലാണ് ബിജെപി.
യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ നിരത്തി എല്‍ഡിഎഫ് വോട്ടുതേടുന്ന പത്തനാപുരവും എല്‍ഡിഎഫ് എംഎല്‍എയുടെ വികസന നേട്ടങ്ങളുമായി യുഡിഎഫ് വോട്ട് തേടുന്ന ഇരവിപുരവും ജില്ലയിലെ കൗതുകക്കാഴ്ചകളാണു താനും. പത്തനാപുരത്ത് കഴിഞ്ഞ തവണ യുഡിഎഫ് എംഎല്‍എയായി വിജയിച്ച ഗണേശനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഇരവിപുരത്ത് എല്‍ഡിഎഫ് എംഎല്‍എ ആയിരുന്ന എ.എ. അസീസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
ഇത്തരം അവസരവാദരാഷ്ട്രീയം ജില്ലയിലുടനീളം ചര്‍ച്ചയാ ക്കിയാണ് എന്‍ഡിഎ കളം നിറയുന്നത്.
കൊല്ലം മണ്ഡലത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം കെട്ടിയിറക്കിയ നടന് മുകേഷ് ഇപ്പോഴും ജനങ്ങള്‍ക്ക് മുന്നില്‍ ഒരു സിനിമാതാരം മാത്രമാണെന്നത് എല്‍ഡിഎഫിനെ വലയ്ക്കുന്നു. അതേസമയം യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കൂട്ടത്തില്‍ ദുര്‍ബലനാണെന്ന പ്രചാരണം മുകേഷിനെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാമ്പ്.
എന്‍ഡിഎ സ്വതന്ത്രനായി മത്സരിക്കുന്ന പ്രൊഫ. കെ. ശശികുമാറിന് മണ്ഡലത്തിലുടനീളമുള്ള വ്യക്തിബന്ധവും വിദ്യാഭ്യാസവിചക്ഷണന്‍ എന്ന നിലയില്‍ ലഭിക്കുന്ന ആദരവും ഗുണകരമാകുമെന്ന പ്രതീക്ഷയില്‍ എന്‍ഡിഎ.
ചവറയില്‍ മന്ത്രി ഷിബു ബേബിജോണിനെ നേരിടാന്‍ എല്‍ഡിഎഫ് കണ്ടെത്തിയത് പഴയ ആര്എസ്പിക്കാരനും പി ന്നീട് കോണ്‍ഗ്രസുകാരനുമായ വ്യവസായി ചവറ വിജയന് പിള്ളയെയാണ്.
സിഎംപി സ്ഥാനാര്‍ത്ഥിയായി സിപിഎം നോമിനേറ്റ് ചെയ്ത ആളാണ് വിജയന്‍പിള്ളയെന്ന ആരോപ ണം ശക്തം. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് എം. സുനിലിന്റെ സംഘടനാപാടവം എന്‍ഡിഎയുടെ കരുത്ത്.
ചാത്തന്നൂരില്‍ ശക്തമായ പ്രവര്‍ത്തനവും ചിട്ടയോടെയുള്ള പ്രചാരണവും കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി. ഗോപകുമാര്‍ വിജയപ്രതീക്ഷയിലാണ്. പുറ്റിങ്ങള്‍ ദുരന്ത സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവും ഇടപെടലും മണ്ഡലത്തിലെ നിഷ്പക്ഷ വോട്ടര്‍മാരി ലുണ്ടാക്കിയ അനുകൂലതരംഗമാണ് ഗോപകുമാറിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിനു പിന്നില്‍. സിപിഐയുടെ സിറ്റിങ് എംഎല്‍എ ജി.എസ്. ജയലാലാണ് ഗോപകുമാറുമായി ഇവിടെ മത്സരത്തിലേര്പ്പെട്ടിട്ടുള്ളത്.
യുഡിഎഫ് മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരനെ തന്നെ രംഗത്തിറക്കിയിട്ടും വേണ്ടത്ര ചലനമുണ്ടായിട്ടില്ല. അതിനിടെ ഗോപകുമാറിന്റെ മുന്നേറ്റം ചെറുക്കാന്‍ ചാത്തന്നൂരില്‍ ഇടത്-കോണ്‍ഗ്രസ് നീക്കുപോക്കുണ്ടെന്ന ആരോപണവും ശക്തം.
കൊട്ടാരക്കരയിലെ കുന്നത്തൂരിലും കരുനാഗപ്പള്ളിയിലും കുണ്ടറയിലും ബിജെപിയുടെ സംഘടിതമുന്നേറ്റത്തിനൊപ്പം ബിഡിജെഎസും കൂടി ചേരുന്നതോടെ ഇരുമുന്നണികളും അങ്കലാപ്പിലായി. എളുപ്പത്തില്‍ ജയിച്ചുകയറാമെന്ന ആദ്യ ധാരണകള്‍ പൊളിച്ച് എന്‍ഡിഎ മുന്നേറ്റത്തെ എങ്ങനെ തടയാമെന്നതാണ് ഇപ്പോള്‍ ഇരുമുന്നണികളുടെയും ചര്‍ച്ച.
ജില്ലയില്‍ പ്രചാരണത്തിനെത്തിയ നേതാക്കളെല്ലാം എന്‍ഡി എയെ കടന്നാക്രമിച്ചതും ഇതിന്റെ സൂചന.
കൊട്ടാരക്കരയില്‍ സിപിഐ കോട്ടകള്‍ തകര്‍ത്ത എന്‍ഡിഎ പ്രചാരണമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐഷാ പോറ്റിക്ക് തലവേദനയാകുന്നതെങ്കില് കുന്നത്തൂരില്‍ യുഡിഎഫും എന്‍ഡിഎയും തമ്മിലായിട്ടുണ്ട് മത്സരം. കരുനാഗപ്പള്ളിയിലും കുണ്ടറയിലും പുനലൂരിലും ചടയമംഗലത്തും ശക്തമായ ത്രികോണ മത്സരത്തിനാണ് അവസാനഘട്ടം സാക്ഷ്യം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: