കണ്ണൂര്‍: പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ഇടതും-വലതും മാറിമാറി പ്രതിനിധീകരിച്ച കണ്ണൂരിലെ മണ്ഡലങ്ങളിലെങ്ങും മാറ്റത്തിന്റെ സൂചന വ്യക്തം. എന്‍ഡിഎ പ്രചാരണങ്ങള്‍ക്ക് മുന്നില്‍ ഇടത്-വലത് മുന്നണികള്‍ 11 നിയമസഭാ മണ്ഡലങ്ങളിലും പതറുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടം തൊട്ട് ഇടത്-വലത് മുന്നണികളില്‍ കണ്ണൂരില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ പ്രചാരണം അവസാനിക്കുന്ന അവസാന നിമിഷങ്ങളിലും അലോസരപ്പെടുത്തുന്നുണ്ട്.
എല്‍ഡിഎഫില്‍ അഴീക്കോട്, പയ്യന്നൂര്‍ ഉള്‍പ്പെടെയുള്ള പല മണ്ഡലങ്ങളിലും അടിയൊഴുക്കുകള്‍ ശക്തം. അഞ്ച് ഡിവൈഎഫ്ഐക്കാര്‍ മരിക്കാനിടയായ കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവാദിയെന്ന് സിപിഎം കുറ്റപ്പെടുത്തിയ എംവിആറിന്റെ മകന് എം.വി. നികേഷ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളിലും സിപിഎമ്മിനെ വേട്ടയാടുന്നു. പയ്യന്നൂരിലാവട്ടെ സിറ്റിങ്ങ് എംഎല്‍എയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അതൃപ്തരായ ഒരുവിഭാഗം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്നു.
ഡിവൈഎഫ്ഐ നേതാവ് എ.എന്‍. ഷംസീര്‍ മത്സരിക്കുന്ന തലശേരിയിലും, പിണറായി വിജയന് മത്സരിക്കുന്ന ധര്‍മ്മടത്ത് പോലും സേവ് സിപിഎം ഫോറമെന്ന പേരില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.
ഒന്നിലധികം കൊലപാതക കേസുകളില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പ്രതിയായത് തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയായിരുന്നു. എല്‍ഡിഎഫിലെ ഇത്തരം പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം പല മണ്ഡലങ്ങളിലും പ്രവചനാതീതമാക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് കൊലക്കേസ് പ്രതിയായി നാടുകടത്തപ്പെട്ടതു കാരണം പ്രചാരണ പ്രവര്‍ത്തനങ്ങളെ നയിക്കാന്‍ പോലും എല്‍ഡിഎഫിന് കണ്ണൂരില്‍ നേതൃത്വമില്ല.
യുഡിഎഫില്‍ ആദ്യഘട്ടം മുതല്‍ നിലനില് ക്കുന്ന ഗ്രൂപ്പ്പോരും വിമതശല്യവും അവസാന നിമിഷവും മുന്നണിയെ ഉലയ്ക്കുന്നു. ജില്ലയിലെ നാല് സിറ്റിങ് സീറ്റുകളിലും വിമതര്‍ ശക്തമായി പ്രചാരണരംഗത്ത് നിലയുറപ്പിച്ചത് കാരണം യുഡിഎഫിന് സിറ്റിങ് സീറ്റുകള്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. കൂടാതെ ഏറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ട രാജേഷ് നമ്പ്യാര്‍ തളിപ്പറമ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങിയതുള്പ്പെടെയുളള വിഷയങ്ങളും യുഡിഎഫിനെ വേട്ടയാടുന്നു.
എന്‍ഡിഎ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയിലെ ജനമനസ്സുകളില്‍ സ്വാധീനമുറപ്പിച്ചു കഴിഞ്ഞു. സമീപ ജില്ലയായ കാസര്‍കോട് പ്രധാനമന്ത്രിയും കൂത്തുപറമ്പില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും മറ്റ് മണ്ഡലങ്ങളില്‍ വിവിധ കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനായി എത്തിയതും രാജ്യസഭാ എംപി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ വിവിധ മണ്ഡലങ്ങളില്‍ നടന്ന റോഡ് ഷോകളും ജില്ലയിലെ മണ്ഡലങ്ങളില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ നേതൃത്വം.
എന്‍ഡിഎ ഏറ്റവും കൂടുതല്‍ പ്രതീക്ഷവയ്ക്കുന്ന കൂത്തുപറമ്പിലും തലശേരിയിലും അത്ഭുതം സൃഷ്ടിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് നേതാക്കള്‍. സിപിഎം അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയും, എന്‍ടിയു സംസ്ഥാന ഉപാധ്യക്ഷനുമായ കൂത്തുപറമ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. സദാനന്ദന് മാസ്റ്റര്‍ പ്രചാരണ രംഗത്ത് കൈവരിച്ച മുന്നേറ്റം ഇരുമുന്നണികളെയും ആശങ്കയിലാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനും, ചില മണ്ഡലങ്ങളില്‍ വിജയക്കൊടി പാറിക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് എന്‍ഡിഎ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: