ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പട്ടികജാതി-വര്‍ഗ വോട്ടര്‍മാര്‍ വോട്ടു ചെയ്തു വിജയിപ്പിക്കണമെന്ന് അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന പ്രസിഡന്റ് എന്‍. ദിവാകരന് മുട്ടം. ഇടതും വലതും കാലങ്ങളായി പട്ടികജാതി വിഭാഗങ്ങളെയും വനവാസികളെയും അവഗണിക്കുകയും വഞ്ചിക്കുകയാണ്. വനവാസി നേതാവ് സി.കെ. ജാനുവിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നല്കിയ എന്‍ഡിഎ നടപടി മാതൃകാപരമെന്നും ദിവാകരന് മുട്ടം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമസ്ത മേഖലയിലും പിന്നാക്ക വിഭാഗക്കാര്‍ കേരളത്തില്‍ അവഗണിക്കപ്പെടുന്നു. 55 ശതമാനം ദളിതര്‍ക്ക് കേരളത്തില്‍ സ്വന്തമായുള്ളത് ശരാശരി ഒന്നര സെന്റ് ഭൂമി വീതം. അനൗദ്യോഗിക കണക്കുപ്രകാരം ഭൂരഹിതരുടെ എണ്ണം 25 ലക്ഷത്തിലധികമാണ്.
ഇവിടത്തെ വനവാസികള്‍ വംശനാശ ഭീഷണി നേരിടുകയാണ്. 58 ശതമാനം വനവാസികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ദളിത് വിദ്യാര്‍ത്ഥിനികളെ സംസ്കൃതം പഠിക്കാന്‍ എസ്എഫ്ഐക്കാര്‍ അനുവദിക്കുന്നില്ല. ഇഎംഎസ് എഴുതിയ ഇന്ത്യാ ചരിത്രത്തില്‍ മഹാത്മാ അയ്യന്‍കാളിയുടെ പേരുപോലും പരാമര്‍ശിച്ചിട്ടില്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി എന്‍.ആര്. ബാബു, ജില്ലാ ട്രഷറര്‍ ബി. ബിജു എന്നിവരും വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: