ആലപ്പുഴ: ‘സമത്വം നമ്മള് പറയുമ്പോള്‍ തെളിയിച്ച് കാണിക്കണം. അതിനുള്ള അസുലഭമായ അവസരമാണ് ഇപ്പോള്‍. ഞാന്‍ ഒരു വനിതയാണ്. നിങ്ങളെല്ലാം ഭാഗ്യവാന്മാരാണ്. ചരിത്രത്തിന്റെ ഭാഗമാകാന്‍ പോവുന്നു. ഒരുമിച്ച് മുന്നേറാം’ തെരഞ്ഞെടുപ്പുകമ്മീഷന് ആദ്യമായി പരീക്ഷിക്കുന്ന വനിതകളാല്‍ പൂര്‍ണ്ണമായി നിയന്ത്രിക്കപ്പെടുന്ന പോളിങ് സ്റ്റേഷനുകളിലെ പോളിങ്ങ് ഓഫീസര്‍മാര്‍ക്കായി കളക്ട്രേറ്റില്‍ സംഘടിപ്പിച്ച പരിശീലനക്ലാസ്സില്‍ ആത്മവിശ്വാസം പകര്‍ന്ന് സംസാരിക്കുകയായിരുന്നു ജില്ലാകളക്ടര്‍ ആര്.ഗിരിജ.
വനിതകളാല്‍ നിയന്ത്രിക്കപ്പെടുന്ന 20 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. മറ്റു ബൂത്തുകളോട് ചേര്‍ന്നായിരിക്കും വനിതാ പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക. സമയക്രമമാണ് പ്രധാനം. മികച്ച സൗകര്യങ്ങളാണ് വനിതകള്‍ നിയന്ത്രിക്കുന്ന പോളിങ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ളത്. ടോയ്ലറ്റ് സൗകര്യം, വെളിച്ചം എന്നിവ സജ്ജമാക്കും. കുടിവെള്ളം തലേന്ന് തന്നെ ഏര്‍പ്പാടാക്കും. ബൂത്തില്‍ രണ്ട് വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉണ്ടാകും.
കൂടാതെ ഇത്തരം ബൂത്തുകളില്‍ തോക്കേന്തിയ കേന്ദ്ര പൊലീസ് സേനയിലെ ഒരു പുരുഷ ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വനിതകളായ പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, സെക്കന്റ് പോളിങ് ഓഫീസര്‍മാര്‍, തേര്‍ഡ് പോളിങ് ഓഫീസര്‍മാര്‍ എന്നിവരാണ് ക്ലാസ്സില്‍ പങ്കെടുത്തത്. മിക്കവരും രണ്ടുവട്ടം പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഡോ.ഡി.സജിത്ബാബു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: