ന്യൂദല്‍ഹി: രാജ്യവികസനത്തിന് വന്‍കുതിപ്പേകാന്‍ സഹായിക്കുന്ന ചരക്കുസേവന നികുതി ബില്‍ വൈകിച്ചതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 53 രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പ് വേദിയിലാണ് ജിഎസ്ടി വൈകിയത് പരാമര്‍ശിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്. നിങ്ങളുടെ കാലത്ത് ജിഎസ്ടി പാസായിരുന്നെങ്കില്‍ നിങ്ങളുടെ തന്നെ സംസ്ഥാനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമായിരുന്നു-പ്രധാനമന്ത്രി പറഞ്ഞു.
രാജ്യസഭയിലേക്ക് വീണ്ടും അവസരം ലഭിച്ചുവരുന്നവര് ജിഎസ്ടി പാസാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. രാജ്യസഭയില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന അംഗങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി, അംഗങ്ങളുടെ അറിവില്‍ നിന്നും അനുഭവ സമ്പത്തില്‍ നിന്നും രാഷ്ട്രത്തിന് ഏറെ പ്രയോജനം ലഭിച്ചതായും പറഞ്ഞു.
ഇന്നലെ യാത്രയയപ്പ് ലഭിച്ച 53 അംഗങ്ങളില്‍ 16പേരുടെ കാലാവധി അവസാനിച്ചിട്ടില്ല. ഇവര്‍ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ജൂലൈ മാസത്തിന് മുന്‍പ് വിരമിക്കും. കാലാവധി അവസാനിച്ചില്ലെങ്കിലും ഇനി സഭയിലെത്താന്‍ സാധിക്കാത്തതിനാലാണ് ഇവര്‍ക്കും ഇന്നലെ യാത്രയയപ്പ് നല്‍കിയത്.
കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അടക്കമുള്ള പ്രമുഖരുടെ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. കര്‍ണ്ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ് വെങ്കയ്യ. ഇവിടെ നിന്നുതന്നെ വീണ്ടും വെങ്കയ്യ തെരഞ്ഞെടുക്കപ്പെടും. പീയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്, ബീരേന്ദ്രസിങ്, സുരേഷ് പ്രഭു തുടങ്ങിയ മന്ത്രിമാരുടെ രാജ്യസഭാ കാലാവധിയും ഇന്നലെ അവസാനിച്ചു. ഇവരെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നു വീണ്ടും തെരഞ്ഞെടുക്കും.
15 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലേക്ക് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് ജൂണ്‍ 11ന് നടക്കും. ഇതില്‍ 17 പേരെ വിജയിപ്പിക്കാന്‍ നിലവിലെ അവസ്ഥയില്‍ ബിജെപിക്ക് സാധിക്കും. ബിജെപിയുടെ 14 പേരാണ് വിരമിച്ചത്. നിലവില്‍ ബിജെപിക്ക് 49പേരും കോണ്‍ഗ്രസിന് 53 പേരുമാണ് രാജ്യസഭയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: