കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് വനവാസി നവജാത ശിശുക്കള്‍ മരിക്കാനിടയായത് കേരളത്തിലെ മികച്ച ആരോഗ്യ സംവിധാനത്തിന്റെ ഫലമാണോയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ വ്യക്തമാക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. കേഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞെട്ടിപ്പിക്കുന്നതാണ് നവജാത ശിശുക്കള്‍ മരിച്ചുവെന്നത്. ക്രൂരമായി പീഡിപ്പിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത ജിഷ കേരളത്തിലെ പിന്നോക്ക വിഭാഗം അനുഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് ഉദാഹരണമെന്നും മന്ത്രി പറഞ്ഞു.
ഗോത്രവിഭാഗങ്ങളുടെ ഇടയില്‍ ദീര്‍ഘകാലം സേവനമനുഷ്ടിക്കുകയും അവരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും നേരിട്ടനുഭവിക്കുകയും ചെയ്ത പ്രധാനമന്ത്രിയുടെ വാക്കുകളെ ഒരു വിഭാഗം രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. ഗോത്ര വിഭാഗത്തോടുള്ള പ്രധാനമന്ത്രിയുടെ കരുതലും സ്നേഹവുമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് പ്രകടമാകുന്നത്. കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രധാനമന്ത്രി ഏറെ പിന്തുണ നല്കുന്നു.
കേരളത്തില്‍ ഇരുമുന്നണികള്‍ക്കും എതിരായ രാഷ്ട്രീയ ബദലാണ് ദേശീയ ജനാധിപത്യ സഖ്യം. എല്‍ഡിഎഫ് ഭരണം കേരളത്തെ തകര്‍ത്തുവെന്ന് യുഡിഎഫും യുഡിഎഫ് ഭരണം കേരളത്തെ നശിപ്പിച്ചുവെന്ന് എല്‍ഡിഎഫും കുറ്റപ്പെടുത്തുന്നു. ഒരു ദുരിതത്തില്‍ നിന്ന് മറ്റൊരു ദുരന്തത്തിലേക്ക് എന്ന നിലയിലല്ലാതെ കേരളം ബിജെപി നേതൃത്വം നല്കുന്ന രാഷ്ട്രീയ ബദലിനെ പിന്തുണയ്ക്കാന്‍ പോകുകയാണ്.
ആവേശകരമായ പിന്തുണയാണ് വിവിധ വിഭാഗം ജനങ്ങളില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ഇവിടെ എല്‍ഡിഎഫും യുഡിഎഫും പരസ്പരം മത്സരിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ ഇവര്‍ പരസ്പരം സഹകരിക്കുന്നു. മലയാളികളെ വഞ്ചിക്കുന്ന ഈ രാഷ്ട്രീയസമീപനത്തെ കേരളം തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, ജില്ലാ നേതാക്കളായ പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, ടി.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: