തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം വിനോദസഞ്ചാര പദ്ധതികള്‍ക്കായി കേരളത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി കേന്ദ്ര വിനോദസഞ്ചാര സാംസ്കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതികള്‍ക്ക് തുക അനുവദിക്കാനുള്ള യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതില്‍ രണ്ടു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയതിനാലാണ് തുക നഷ്ടമായത്. പത്തനംതിട്ട ഗവി-വാഗമണ്‍-തേക്കടി ഇക്കോ ടൂറിസം പദ്ധതിക്കായി 99.21 കോടി രൂപ അനുവദിച്ചു. ആദ്യ ഗഡുവായി 19.84 കോടി രൂപ നല്കി.
എന്നാല്‍ അടുത്ത ഗഡുവിനുള്ള പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ഇതുവരെ സര്‍ക്കാര്‍ നല്‍കാത്തതിനാലാണ് ബാക്കി തുക അനുവദിക്കാത്തത്. ഇത്തരത്തില്‍ നിരവധി പദ്ധതികളാണ് മുടങ്ങി കിടക്കുന്നത്. സംസ്ഥാനത്തെ ആയുര്‍വേദ ടൂറിസത്തിന്റെ വന്‍ സാദ്ധ്യത തിരിച്ചറിഞ്ഞ് ഇവിടം ടൂറിസം ഹബ് ആക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഈ ലക്ഷ്യം നേടിയെടുക്കാന്‍ കോട്ടയ്ക്കല്‍ ആയുര്‍വേദ ആശുപത്രിയടക്കമുളള ചികിത്സാ കേന്ദ്രങ്ങള്‍ സഹായകരമാകും. ആദ്ധ്യാത്മിക, പരിസ്ഥിതി ടൂറിസം മേഖലയിലും വന്‍ സാദ്ധ്യതകളാണ് കേരളത്തിലുളളത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ശബരിമലയും ഗുരുവായൂരുമെല്ലാം ആദ്ധ്യാത്മിക തീര്‍ത്ഥാടന മേഖലയില്‍ എടുത്തുപറയേണ്ട ഇടങ്ങളാണ്.
യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ അഴിമതികളും മറ്റും കേരളത്തിന് നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.
എന്‍ഡിഎയ്ക്ക് ഇവിടെ ഭരണം ലഭിച്ചാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു വാഹനത്തിന്റെ രണ്ടു ചക്രങ്ങള്‍ പോലെ പ്രവര്‍ത്തിച്ച് വലിയ മുന്നേറ്റം കേരളത്തിന് ഉണ്ടാക്കാന്‍ കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി സൊമാലിയയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും ഇതേക്കുറിച്ച് വ്യക്തമായ പ്രതികരണം പാര്‍ട്ടി നേതൃത്വം തന്നെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വി.എസ്.അച്യുതാനന്ദനും പറഞ്ഞിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ഓര്‍മ്മിപ്പിച്ചു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: