കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രചാരണം നയിക്കുന്ന എ.കെ. ആന്റണിയുടെ കാപട്യം കേരളത്തിലെ ജനങ്ങളെ നാണംകെടുത്തുന്നു. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വവും ഉമ്മന്‍ചാണ്ടി സര്‍ക്കാരും അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നതിനെക്കുറിച്ച് ഒരക്ഷരം പറയാതെ പച്ചയായ വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ആന്റണി ശ്രമിക്കുന്നത്.
കേരളത്തില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, 360 കോടിയുടെ കോഴ കൈമാറിയ അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതിയില്‍ ഇറ്റലിക്കാരിയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പങ്കിലേക്ക് വിരല്‍ചൂണ്ടിയത് ആന്റണിയെ വല്ലാതെ പ്രകോപിപ്പിക്കുകയുണ്ടായി. അഴിമതിയെക്കുറിച്ച് പറഞ്ഞോ, പക്ഷെ സോണിയയെക്കുറിച്ച് പറയരുതെന്നാണ് ആന്റണി കല്‍പ്പിച്ചത്.
മോദി വിരല്‍ചൂണ്ടിയത് തനിക്കുനേരെയാണെന്ന് വ്യക്തമായിരുന്നിട്ടും ഒരക്ഷരംപോലും പ്രതികരിക്കാതെ തരംതാണ നാടകം കളിച്ച് ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിച്ച മദാമ്മാ ഗാന്ധിക്ക് കുടപിടിക്കുകയാണ് ആന്റണി ചെയ്തത്.
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലിക്കോപ്ടര്‍ അഴിമതി നടന്നത് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരിക്കുമ്പോഴാണ്. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സമ്മതിക്കുന്ന ആന്റണി അന്വേഷണം സോണിയയിലേക്ക് നീളുമ്പോള്‍ അസ്വസ്ഥനാവുകയാണ്. ഇടപാടില്‍ അഴിമതി നടന്നതായി തെളിഞ്ഞ് ഇറ്റലിയിലെ മിലാന് കോടതി ഹെലിക്കോപ്ടര്‍ കമ്പനി മേധാവിയെ ശിക്ഷിക്കുകയുണ്ടായി.
ഈ കോടതിവിധിയില്‍ ഇടപാടുമായി ബന്ധപ്പെട്ട് നാലിടത്ത് സോണിയയുടെ പേര് പരാമര്‍ശിക്കുകയും ചെയ്യുന്നു. ഇടപാടിന്റെ ‘ചാലകശക്തി’യാണ് സോണിയയെന്നും പരാമര്‍ശമുണ്ട്. വിധിയുടെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന രേഖകളില്‍ സോണിയ, അവരുടെ രാഷ്ട്രീകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ഓസ്കര് ഫെര്‍ണാണ്ടസ്, മുന്‍ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന് തുടങ്ങിയവരുടെ പേരുകളുമുണ്ട്. എന്നിട്ടും ആന്റണി ശഠിക്കുന്നത് സോണിയക്ക് ഒരു ബന്ധവുമില്ലെന്നും അവരുടെ പേര് പറയാന്‍ പാടില്ലെന്നുമാണ്!
ഹെലിക്കോപ്ടര്‍ അഴിമതി ശ്രദ്ധയില്‍പ്പെട്ടയുടന്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്നും കമ്പനിയെ ബ്ലാക്ലിസ്റ്റില്പ്പെടുത്താന് നടപടിയെടുത്തുവെന്നും അര്‍ദ്ധസത്യങ്ങള്‍ പുലമ്പുന്ന ആന്റണിക്ക് ഈ അഴിമതിയെക്കുറിച്ച് എല്ലാ വിവരങ്ങളുമറിയാം. ബിജെപി നേതൃത്വവും കേന്ദ്രമന്ത്രിമാരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സത്യം തുറന്നുപറയാന്‍ ആന്റണി തയ്യാറാവുന്നില്ല.
അഴിമതിവിരുദ്ധനായ ആദര്‍ശധീരനെന്ന ആന്റണിയുടെ കാപട്യമാണ് ഇവിടെ വെളിപ്പെടുന്നത്.
സത്യം തുറന്നുപറഞ്ഞാല്‍ സോണിയ അഴിയെണ്ണേണ്ടിവരുമെന്ന് ആന്റണിക്ക് നന്നായറിയാം. അഴിമതിയുടെ രഹസ്യങ്ങള്‍ പുറത്തറിയാതെ സൂക്ഷിച്ച് അധികാരത്തിലേക്കുള്ള ചവിട്ടുപടിയാക്കുകയാണ് ആന്റണി. ഏറ്റവുമൊടുവില്‍ രാജ്യസഭാ സീറ്റ് തരപ്പെടുത്തിയതുപോലും ഇതിനുള്ള പ്രത്യുപകാരമാണ്. ആദര്‍ശധീരന്റെ അടുത്ത ലക്ഷ്യം രാഷ്ട്രപതി തെരഞ്ഞെടുപ്പാണ്. സോണിയയെ സംരക്ഷിച്ചാല്‍ ‘മഹാസഖ്യ’ത്തിന്റെ സ്ഥാനാര്‍ത്ഥിയായി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നാണ് അധികാരമോഹിയായ ആന്റണി ഇപ്പോള്‍ കണക്കുകൂട്ടുന്നത്.
ആന്റണി മന്ത്രിയായിരുന്ന ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെ കാലത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നതായാണ് കണക്കാക്കപ്പെടുന്നത്. ഇതിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ ആന്റണി എന്തെങ്കിലും പറഞ്ഞിട്ടുള്ളതായി വിവരമില്ല. പാര്‍ലമെന്റിനകത്തോ പുറത്തോ ഒന്നും മിണ്ടിയിട്ടില്ല. അഴിമതി നടത്തുന്നതുപോലെ കുറ്റകരമാണ് അതിന് ഏതെങ്കിലും തരത്തില്‍ കൂട്ടുനില്ക്കുന്നതും. ആന്റണി ഇൗ കുറ്റം ചെയ്തവനാണ്.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്റണി വിയര്‍പ്പൊഴുക്കുന്നത് ഉമ്മന്ചാണ്ടിക്കുവേണ്ടിയല്ല, സോണിയക്കുവേണ്ടിയാണ്. കേരളംകൂടി നഷ്ടമായാല്‍ സോണിയ ഒന്നുകൂടി ഒറ്റപ്പെടും. എന്ത് വൃത്തികേട് കാണിച്ചും ഇതൊഴിവാക്കാനാണ് ആന്റണി ശ്രമിക്കുന്നത്. നരേന്ദ്ര മോദിക്കും ബിജെപിക്കുെമതിരെ വിഷംചീറ്റി മതധ്രുവീകരണത്തിനാണ് മതേതരത്വത്തിന്റെ പ്രവാചകന് ചമയുന്ന ആന്റണി വിറളിപിടിച്ച് ഓടിനടക്കുന്നത്. ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും കേരളത്തില്‍ വരുന്നതില്‍ താന്‍ അപകടം മണക്കുന്നു എന്നാണ് ആന്റണി പറയുന്നത്. കേരളം അറയ്ക്കപ്പറമ്പില്‍ കുടുംബത്തിന് ആരും തീറെഴുതിയിട്ടില്ല. ഇറ്റലിക്കാരിയായ സോണിയയെക്കാള്‍ അവകാശം ഈ നാടിന്റെ പുത്രനായ നരേന്ദ്ര മോദിക്കാണെന്ന് ആന്റണി മനസിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: