ആലപ്പുഴ: ഭൂരഹിതരെ പ്രഖ്യാപനങ്ങള്‍ നടത്തി കബളിപ്പിച്ച യുഡിഎഫും പ്രഹസന സമരങ്ങള്‍ നടത്തി വഞ്ചിച്ച ഇടതുപക്ഷവും നരേന്ദ്രമോദിക്കെതിരെ ഒന്നിച്ച് പരിഹാസ്യരായി. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയപ്പോള്‍ മുന്നണികളുടെ അജണ്ട ന്യൂനപക്ഷപ്രീണനം മാത്രമായി. ഇടതു-വലതു മുന്നണികളുടെ കബളിപ്പിക്കലിനിരയായവരില് ബഹുഭൂരിപക്ഷവും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളായിരുന്നു. പിണറായിയും ഉമ്മന്‍ചാണ്ടിയും സോളാറിലേത് പോലെ ഇപ്പോഴും ഒത്തുകളി രാഷ്ട്രീയം തുടരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ഭൂരഹിതരില്ലാത്ത കേരളം. 2.44 ലക്ഷം പേരാണ് ഒരു തുണ്ടു ഭൂമിക്കായി സര്‍ക്കാരില്‍ അപേക്ഷ നല്കി കാലങ്ങളായി കാത്തിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചിട്ടും 43,437 പേര്‍ക്കു മാത്രമാണ് മൂന്നു സെന്റ് ഭൂമി നല്‍കിയിട്ടുള്ളത്. അതും ജനവാസയോഗ്യമല്ലാത്ത മൊട്ടക്കുന്നുകളും മറ്റുമാണ് നല്‍കിയത്. അതാത് ജില്ലകളില്‍ ആവശ്യത്തിന് ഭൂമി ഉണ്ടായിട്ടും ഭൂരഹിതരെ വിദൂര ജില്ലകളിലേക്കു മാറ്റി പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തയാറായത്. എന്നാല്‍, പാര്‍ട്ടി ഓഫീസുകള്‍ക്കും സംഘടിത മത സ്ഥാപനങ്ങള്‍ക്കും ഏക്കര്‍ കണക്കിന് ഭൂമി യാതൊരു മാനദണ്ഡവും പാലിക്കാതെ വിവിധ ജില്ലകളില്‍ പതിച്ചു നല്‍കിയിട്ടുമുണ്ട്.
2013 സപ്തംബറിലാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. 2015 ആഗസ്തില്‍ പദ്ധതിയുടെ കാലാവധി പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ വാഗ്ദാനം പ്രതീക്ഷിച്ച് മൂന്നര ലക്ഷത്തോളം പേരാണ് ഭൂമിക്ക് അപേക്ഷ നല്‍കിയത്. ഇവരില്‍ നിന്നാണ് 2.44 ലക്ഷം പേരെ അര്‍ഹരാണെന്നു കണ്ടെത്തിയത്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളും പിന്നാക്ക സമുദായങ്ങളില്പ്പെട്ടവരുമായിരുന്നു അപേക്ഷകരില്‍ ബഹുഭൂരിഭാഗവും. എന്നാല്‍, ആവശ്യത്തിന് സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന വിചിത്രവാദം ഉന്നയിച്ചാണ് സര്‍ക്കാര്‍ തന്നെ പദ്ധതി അട്ടിമറിച്ചത്. എന്നാല്‍, മദ്യകമ്പനിക്ക് വരെ സ്ഥലം പതിച്ചു നല്കി തങ്ങളുടെ കൂറ് ആരോടാണെന്ന് ഉമ്മന്‍ചാണ്ടിയും, യുഡിഎഫും വ്യക്തമാക്കുന്നു.
റവന്യൂഭൂമി, മിച്ചഭൂമി, അന്യംനില്പ്പ്ഭൂമി, ബോട്ട് ഇന്‍ ലാന്‍ഡ്, മറ്റു വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഭൂമി എന്നിവ പദ്ധതിക്കായി ഉപയോഗിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇങ്ങനെ കണ്ടെത്തിയ ഭൂമി മറ്റു പലരുടെയും കൈവശത്തിലും കേസ് നിലനില്ക്കുന്നതോ ആയിരുന്നു. ഭൂമിയേറ്റെടുക്കല്‍ ദുഷ്കരമെന്നു കണ്ടെത്തിയതോടെ പദ്ധതി നടത്തിപ്പ് നിശ്ചലമായി. വന്‍കിട എസ്റ്റേറ്റുകള്‍ക്ക് ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി പാട്ടത്തിന് നല്കിയതു കൂടാതെ വിവിധ ജില്ലകളില്‍ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പോലും ഏക്കറുകണക്കിന് ഭൂമി പതിച്ചു നല്കി. ഇത്തരം ഭൂമികള്‍ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്കാന് സര്‍ക്കാര്‍ തയാറാകുന്നില്ല.
കെഎസ്കെടിയു, പട്ടികജാതി ക്ഷേമസമിതി, ആദിവാസി ക്ഷേമസമിതി എന്നീ സംഘടനകളെ മുന്‍നിര്‍ത്തി സിപിഎം നടത്തിയ ഭൂമി പിടിച്ചെടുക്കല്‍ സമരങ്ങളും വെറും പ്രഹസനങ്ങളായി. വന്‍കിട കുത്തകകളില്‍ നിന്നു പ്രാദേശിക നേതാക്കള്‍ക്ക് പണം പിരിക്കുന്നതിനുള്ള ഉപാധികളായിരുന്നു സമരം. ക്രിക്കറ്റ്താരം കപില്ദേവില് നിന്നുപോലും ഇത്തരത്തില്‍ സമരം നടത്തി സിപിഎം നേതാക്കള്‍ പണം തട്ടാന്‍ ശ്രമിച്ച വാര്‍ത്തകളും പുറത്തു വന്നിരുന്നു.
ഇത്രയും നാള് തങ്ങള്‍ നടത്തിയ ജനവഞ്ചന നരേന്ദ്ര മോദിയുടെ പ്രചാരണത്തിലൂടെ മറനീക്കിയതോടെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഭൂരഹിതര്‍ക്കും ഒപ്പമല്ല, ഭൂമികയ്യേറ്റക്കാരാണ് തങ്ങള്‍ക്ക് വലുതെന്ന് ഇടതുവലതു മുന്നണികള്‍ വ്യക്തമാക്കുകയാണ്. ക്ഷേത്രഭൂമി കയ്യേറിയവരും, വയനാട്ടില്‍ വനവാസികളുടെ ഭൂമി കയ്യേറിയവരും ഉടമസ്ഥരായ മാദ്ധ്യമങ്ങളും ഇതിന് ഇവര്‍ക്ക് ഒത്താശ ചെയ്യുന്നു. കൂട്ടുകൃഷിക്ക് തടസ്സം ശക്തമായ മൂന്നാംമുന്നണിയാണെന്ന് ഒത്തുകളിക്കാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: