മാനന്തവാടി: കടുത്ത ദാരിദ്ര്യത്തെതുടര്ന്നുണ്ടായ പോഷകാഹാരകുറവുമൂലം വയനാട്ടില്‍ രണ്ട് വനവാസി നവജാത ശിശുക്കള്‍ മരിച്ചു. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ മണ്ഡലമായ മാനന്തവാടിയില്‍ അവരുടെ വീടിന് സമീപമാണ് സംഭവം.
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ വാളാട് എടത്തില്‍ പണിയ കോളനിയിലെ ബാലന്റെയും സുമതിയുടെയും (28) ശിശുക്കളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലും രണ്ടാമത്തേത് പ്രസവിച്ച് ആറ് മണിക്കൂറിനു ശേഷവുമാണ് മരിച്ചത്. ഏപ്രില്‍ 25ന് ഇവരെ എടത്തന വാര്‍ഡ് മെമ്പര്‍ ബിന്ദു വിജയകുമാറിന്റെ നേതൃത്വത്തിലാണ് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. സുമതിയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യപ്രസവത്തില്‍ ഒരു ആണ്‍കുഞ്ഞുണ്ട്. കൂലിപ്പണി ചെയ്താണ് ബാലന് കുടുംബം പോറ്റിയിരുന്നത്. തൊഴിലില്ലാതായതോടെ കുടുംബം പലപ്പോഴും പട്ടിണിയിലായിരുന്നു.
സുമതിയെ ചികിത്സിക്കാനുള്ള സൗകര്യത്തിന് ഗിരിജനക്ഷേമവകുപ്പിനെ സമീപിച്ചപ്പോള്‍ പണമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയിലെ അഞ്ച് ട്രൈബല്‍ പ്രൊമോട്ടര്‍മാരും കൈ മലര്‍ത്തി. ഈ പഞ്ചായത്തിലെതന്നെ അയനിക്കല്‍ കോളനിയിലെ ചാമന് കഴിഞ്ഞ മാസം ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍ ഇവിടെനിന്നുള്ള അനിതയുടെ മൂന്ന് നവജാതശിശുക്കള്‍ ആംബുലന്‍സിലും വഴിയോരത്തും ആശുപത്രിയിലുമായി മരിച്ചു. മീനങ്ങാടി കാട്ടക്കുന്ന് മണങ്ങാട് കോളനിയിലെ പത്തൊന്‍പതുകാരി ബബിത ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ പ്രസവിക്കുകയും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞ് മരിക്കുകയും ചെയ്തു.
പുല്‍പ്പള്ളി ദാസനക്കര കോളനിയിലെ പ്രിയയ്ക്കും ദേവിക്കും ആംബുലന്‍സില്‍ പ്രസവിക്കേണ്ടിവന്നത് രണ്ട് മാസം മുന്‍പ്. ജില്ലയിലെ വനവാസികളോട് എല്‍ഡിഎഫും യുഡിഎഫും കാണിക്കുന്ന തികഞ്ഞ അനാസ്ഥയുടെ ഉദാഹരണങ്ങളാണ് ഈ ദാരുണസംഭവങ്ങള്‍.
കോളനിയില്‍ മൂന്ന് വീടുകളാണുള്ളത്. ഇവര്‍ക്ക് വൈദ്യുതിയും ശൗചാലയവുമില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് അനുവദിച്ച വീട് ഏത് സമയവും നിലംപൊത്താവുന്ന നിലയില്‍. പ്ലസ്ടുവും ഡിഗ്രിയും കഴിഞ്ഞവരും അല്ലാത്തവരുമായ വനവാസി വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്. വൈദ്യുതി ഇല്ലാത്തതിനാല്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് ഇവരുടെ പഠനം.
മോദി പറഞ്ഞത് സത്യം
സൊമാലിയയിലെ ശിശു മരണ നിരക്കിനേക്കാള്‍ ആശങ്കാകരമാണ് കേരളത്തിലെ വനവാസികുട്ടികളുടെ മരണനിരക്ക് എന്ന് പ്രസംഗിച്ചതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ തിരിഞ്ഞത്. പ്രസംഗത്തെ തെറ്റായി ചിത്രീകരിക്കാനും അവര്‍ ഒറ്റക്കെട്ടായി.
കേരളത്തെ സൊമാലിയയയോട് ഉപമിച്ചുവെന്നുവരെ ഇരുമുന്നണികളുടെയും നേതാക്കള്‍ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞത് സത്യമായിരുന്നുവെന്ന് ഈ സംഭവത്തോടെ ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. 2012 മുതല്‍ 2015 നവംബര്‍ വരെ മാത്രം 264 വനവാസികുട്ടികളാണ് മരണമടഞ്ഞതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വനവാസി വീട്ടമ്മ വരാന്തയില്‍ പ്രസവിച്ചു
കല്‍പ്പറ്റ: ജില്ലയില്‍ രണ്ട് നവജാത ശിശു മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വനവാസി വീട്ടമ്മ വരാന്തയില്‍ പ്രസവിച്ചു. മേപ്പാടി ചെമ്പോത്തറ കോളനിയില്‍ ജനാര്‍ദ്ദനന്റെ ഭാര്യ കല്യാണിയാണ് സ്വന്തം വീടിന്റെ വരാന്തയില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
ഒരാഴ്ച്ച മുന്‍പ് ഇവര്‍ കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്നു പ്രസവ സമയമായില്ലെന്നു പറഞ്ഞ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് സ്കാനിങ്ങിനായി പറഞ്ഞയച്ചു. പ്രസവത്തിന് സമയമായില്ലെന്നുപറഞ്ഞ് അവിടെ നിന്നു തിരിച്ചയച്ചു. വീട്ടിലെത്തിയ ഇവര്‍ പ്രസവിക്കുകയായിരുന്നു.
കേന്ദ്രമന്ത്രി ഇന്നെത്തും
കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രി ജുവല്‍ ഒറാം ഇന്ന് വയനാട്ടിലെ എടത്തല കോളനി സന്ദര്‍ശിക്കും. ഇവിടത്തെ രക്ഷിതാക്കളുടെ കുട്ടികളാണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: