മാവേലിക്കര: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കാന്‍ ആവേശം വാനോളം ഉയര്‍ത്തി രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി എത്തി. ചെങ്ങന്നൂര്‍ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയ്ക്കും, മാവേലിക്കര സ്ഥാനാര്‍ത്ഥി പി.എം. വേലായുധനുവേണ്ടിയും വോട്ട് അഭ്യര്‍ത്ഥിക്കാനാണ് ഇന്നലെ സുരേഷ് ഗോപി എത്തിയത്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മാന്നാര്‍ പരുമലകടവില് നിന്നും സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയോടൊപ്പം സുരേഷ് ഗോപി ആരംഭിച്ച റോഡ് ഷോ കാരാഴ്മ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപിച്ചു. നിര വധി വാഹനങ്ങളുടെ അകമ്പടിയില്‍ എത്തിച്ചേര്‍ന്ന സുരേഷ്ഗോപിയെ വീഥികള്‍ക്ക് ഇരുവശവും വാദ്യമേളങ്ങളോടെ ആയിരങ്ങളാണ് സ്വീകരിച്ചത്.
തുടര്‍ന്ന് കാരാഴ്മയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സുരേഷ്ഗോപി പ്രസംഗിച്ചു. ഇടതു വലതുമുന്നണികളുടെ ഒത്തുതീര്‍പ്പു രാഷ്ട്രീയം അവസാനിപ്പിച്ച് സംശുദ്ധ രാഷ്ട്രീയം കൊണ്ടുവരാനും ചെങ്ങന്നൂരിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനും ശ്രീധരന്‍പിള്ളയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിന്റെ വികസനത്തിനു വേണ്ടിയുള്ള എല്ലാ സഹായങ്ങള്‍ക്കും താന്‍ ഒപ്പം ഉണ്ടാകുമെന്നും കേരളത്തിലെ ജനങ്ങള്‍ മാറ്റത്തിന്റെ തുടക്കം കണ്ടു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെയും വ്യദ്ധരെയും പ്രവര്‍ത്തകരുടെയും കൈകള്‍ ചേര്‍ത്ത് പിടിച്ചും സ്ഥാനാര്‍ത്ഥിയ്ക്ക് എല്ലാവിധ വിജയ ഭാവുകങ്ങള്‍ നേര്‍ന്ന് അദ്ദേഹം റോഡ് ഷോയ്ക്ക് നേതൃത്വം നല്കി.
ചാരുംമൂട്ടില്‍ എത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. തിരക്ക് കാരണം നിശ്ചയിച്ചിരുന്ന റോഡ് ഷോ നടത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് വേദിയില്‍ എത്തിയ സുരേഷ്ഗോപി സ്ഥാനാര്‍ത്ഥി പി.എം. വേലായുധനൊപ്പം എല്ലാവരെയും അഭിവാദ്യം ചെയ്തു സംസാരിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ച് സദാചാരബോധത്തെ ചോദ്യം ചെയ്ത് ഏറ്റവും വൃത്തികെട്ട ഭരണമായിരുന്നു നടത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. അഞ്ചുവര്‍ഷത്തെ ഭരണം വിലയിരുത്തല്‍ മാത്രം മതി യുഡിഎഫ് സര്‍ക്കാരിനെ ചവറ്റുകുട്ടയില്‍ തള്ളാന്‍. ഇത്രയും കാലം തോന്നിവാസം കാണിക്കാന്‍ വഴിയൊരുക്കി കൊടുത്ത ജനം ഇനിയും മാറി ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: