വടശേരിക്കര: സ്വകാര്യ കമ്പനി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടാനെത്തിയ നാനൂറോളം വനവാസി ദളിത് മുന്നേറ്റ സമിതി പ്രവര്‍ത്തകരെ പോലീസും ഗുണ്ടകളും ചേര്‍ന്ന് മൃഗീയമായി തല്ലിച്ചതച്ചു. 25 ഓളം പേര് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍. മര്‍ദ്ദനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം പല്ലുകള്‍ വരെ നഷ്ടപ്പെട്ടു. കാലിനും മുട്ടുകള്‍ക്കും അടിയേറ്റാണ് പലര്‍ക്കും പരിക്ക്.
വ്യാഴാഴ്ച രാത്രി 12 മണിയോടെ അരിപ്പ ഭൂസമര വേദിയില്‍ നിന്നുള്ളവരാണ് റാന്നി പെരുനാട് എവിടി തോട്ടം കൈയേറിയത്. മണിയാര്‍ ഡാമിന് സമീപം എആര്‍ ക്യാമ്പിന് നേരെ എതിര്‍വശത്തുള്ള സ്ഥലത്താണ് ഇവര്‍ കടന്നത്.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ പോലീസും കോണ്‍ഗ്രസ് നേതാവിന്റെ ഗുണ്ടകളും ചേര്‍ന്ന് തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍ ജന്മഭൂമിയോടു പറഞ്ഞു.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍പോലും നരനായാട്ട് നടത്തിയവര്‍ തയ്യാറായില്ല. സമരക്കാരുടെ തിരിച്ചറിയില്‍ കാര്‍ഡ്, മൈബൈല്‍ ഫോണുകള്‍, പണം, ആഹാരസാധനങ്ങള്‍, വസ്ത്രങ്ങളടക്കമെല്ലാം ഗുണ്ടകള്‍ തീയിട്ട് നശിപ്പിച്ചതായും ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു. പ്രവര്‍ത്തകരെ ആശുപത്രികളിലെത്തിക്കാന്‍ ശ്രമിക്കവേ വഴിയില്‍വെച്ച് പോലീസ് തടഞ്ഞ് മണിയാര്‍ എആര്‍ ക്യാമ്പിലെത്തിച്ച് വന്‍ പോലീസ് സന്നാഹത്തിന്റെ അടമ്പടിയോടെ അരിപ്പ ഭൂസമരവേദിയില്‍ തള്ളി. ഇവരെ കടയ്ക്കല്‍ അടക്കമുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
1,232 ഏക്കര്‍ ഭൂമിയാണ് എവിടിയുടെ കൈവശമുള്ളതെന്ന് ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു. ഇതില്‍ 432 ഏക്കര്‍ മാത്രമാണ് കരം നല്‍കുന്നത്. 785.51 ഏക്കര്‍ ഭൂമി തോട് പുറമ്പോക്ക്, റവന്യൂ പുറമ്പോക്ക്, മിച്ച വനഭൂമി എന്നീ വിഭാഗത്തില്‍പെടുന്നതാണ്. എറണാകുളം ജില്ലാ കളക്ടര്‍ എം.ജെ. രാജമാണിക്യം ചെയര്‍മാനായുള്ള കമ്മിറ്റി ഈ ഭൂമി സ്വകാര്യ വ്യക്തിയില്‍നിന്നു തിരിച്ച് പിടിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഈ ഭൂമിസംബന്ധിച്ച് പത്തനംതിട്ട ജുഡീഷ്യല്‍ കോടതിയില്‍ കേസ് നിലവിലുണ്ടെന്നും ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഡിസംബര്‍ 31നു മുന്‍പ് അരിപ്പയില്‍ ഭൂസമരം നടത്തുന്ന കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാമെന്ന് സമരസമിതി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ കൈയൊഴിഞ്ഞു. മുത്തങ്ങ ദിനത്തില്‍ നടന്ന ചര്‍ച്ചയില്‍ 15 ദിവസത്തിനകം ഭൂമി നല്‍കാമെന്ന് വീണ്ടും ഉറപ്പ് നല്‍കിയെങ്കിലും പാലിക്കാത്തതുകൊണ്ടാണ് സര്‍ക്കാര്‍ ഭൂമിയില്‍ കയറിയതെന്ന് ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു. അക്രമത്തിന് ഇരയായ തങ്ങളുടെ പ്രവര്‍ത്തകരെ പലരേയും ഇനിയും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: