കൊച്ചി: തിരുവനന്തപുരത്തു നടക്കാനിരിക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തൃക്കണ്ണാപുരത്തു സ്ഥാപിച്ച ഫ്ളക്സില്‍ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചതിനെതിരെ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. അന്ത്യ അത്താഴത്തിലെ യേശുക്രിസ്തുവിനു പകരം ഒബാമയുടെ ചിത്രമാണു കാണിച്ചിരിക്കുന്നത്. ഇതു കൂടാതെ മറ്റു രാഷ്ട്രീയ നേതാക്കളെയും കാണിച്ചിരിക്കുന്നു.
സി.പി.എമ്മിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.സി.ബി.സി വക്താവ് സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. മത പ്രതിനിധികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതും വികലമായി ചിത്രീകരിക്കുന്നതും ദൈവ വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നു സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. ഇതിനെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും കെ.സി.ബി.സി വ്യക്തമാക്കി.
ബംഗളുരുവില്‍ നടക്കുന്ന മെത്രാന്മാരുടെ യോഗത്തിനു ശേഷം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എമ്മിനെതിരെ സീറോ മലബാര്‍ സഭയും രംഗത്ത് വന്നിട്ടുണ്ട്. അന്ത്യ അത്താഴത്തിന്റെ ചിത്രം പരിഹാസ്യമാക്കിയത് സംഭവിക്കാന്‍ പാടില്ലാത്തത് ആണെന്നും ചരിത്രമറിയാത്ത കമ്മ്യൂണിസ്റ്റുകാരാണ് ഇതിനു പിന്നിലെന്നും ഫാ. പോള്‍ തേലേക്കാട്ട് അഭിപ്രായപ്പെട്ടു.
സഭയുടെ ആരംഭം കുറിക്കുന്ന ഒരു കര്‍മ്മത്തെ ഇത്തരത്തില്‍ ചിത്രീകരിച്ചത് ചരിത്രത്തോടുള്ള അവഹേളനമാണ്. ലോകചരിത്രം പരിശോധിച്ചാല്‍ കമ്മ്യൂണിസം ഇപ്പോള്‍ തകര്‍ച്ചയുടെ പാതയിലാണ്. റഷ്യയുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ച ഇതാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലക്സിനെതിരെ ആലപ്പുഴ രൂപതയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ പ്രകടനം നടന്നു. മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ നിന്നായിരുന്നു പ്രകടനം ആരംഭിച്ചത്. രൂപത വക്താവ് മാര്‍ മാത്യൂ കല്ലറയ്ക്കല്‍ പ്രകടനം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: