തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരളഘടകം നേതാക്കള്‍ക്കെതിരെ പരാതിയുമായി 14 സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തി. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കാമെന്ന വാഗ്ദാനം നല്കി ഒരു ലക്ഷം രൂപ മുതല്‍ മൂന്നുലക്ഷം രൂപവരെ തങ്ങളുടെ പക്കല്‍ നിന്ന് തട്ടിയെടുത്തതായി തട്ടിപ്പിനിരയായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പാര്‍ട്ടിഫണ്ടിലേക്ക് പണം വാങ്ങിയെങ്കിലും തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ഇല്ലെന്ന് അറിഞ്ഞത് വൈകിയാണ്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനല്ലൂര്‍, ട്രേഡ് യൂണിയന് നേതാവ് സുബാഷ് കുണ്ടനല്ലൂര്, തൃണമൂല്‍ കോണ്‍ഗ്രസ് സ്റ്റേറ്റ് ട്രഷറര്‍ സുരേന്ദ്രന് കക്കോടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ലോനപ്പന് തുടങ്ങിയവര്‍ക്കെതിരെയാണ് ആരോപണം. പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫേസ് ബുക്കിലൂടെയും 140 മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ തേടി പരസ്യം നല്‍കിയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ സമ്മതമില്ലാതെയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കിയതെന്ന് വൈകിയാണ് അറിഞ്ഞതെന്നും സ്ഥാനാര്‍ത്ഥികള്‍ പറയുന്നു. 124 സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി നിര്‍ത്തിയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ അക്കൗണ്ടില്‍ ഏഴു ലക്ഷം മുതല്‍ 28 ലക്ഷം രൂപവരെ പാര്‍ട്ടി ഫണ്ടായി ലഭിക്കുമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ഇവരില്‍ നിന്ന് കാശ് വാങ്ങി സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്.
കടംവാങ്ങിയ പണം ഉപയോഗിച്ച് സ്ഥാനാര്‍ത്ഥികള്‍ ഔദ്യോഗിക ചിഹ്നവും ദേശീയ അദ്ധ്യക്ഷയായ മമതാ ബാനര്‍ജിയുടെ ചിത്രവും സഹിതം പോസ്റ്ററുകളും ഫഌക്സുകളും തയാറാക്കിയിരുന്നു. എന്നാല്‍ തങ്ങളില്‍ നിന്ന് പണം കൈപ്പറ്റിയ ഈ നാലംഗ സംഘം 23 മുതല്‍ 29 വരെയുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ നിന്ന് അതിവിദഗ്ധമായി ഒഴിഞ്ഞുമാറി. പാര്‍ട്ടിക്ക് അംഗീകാരവും ചിഹ്നവും ലഭിച്ചിട്ടുണ്ട് എന്നാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ സംസ്ഥാന വരണാധികാരിയും ജില്ലാ വരണാധികാരിയുമാണ് അംഗീകാരമില്ലെന്ന് തങ്ങളെ അറിയിച്ചത്. തുടര്‍ന്ന് സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. സംസ്ഥാന നേതാക്കള്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിതായും പാര്‍ട്ടിയുടെ ബദ്ധ ശത്രുവായ സിപിഎം നേതാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലൂടെ ഇവര്‍ മമതാ ബാനര്‍ജിയെയും വഞ്ചിച്ചിരിക്കുകയാണെന്നും സ്ഥാനാര്‍ത്ഥികള്‍ ആരോപിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഷംലജാബീവി (നേമം), എ.പി. കക്കാട് (അരുവിക്കര), അനില്‍കുമാര്‍ (നെയ്യാറ്റിന്‍കര), സിന്ധുകുമാരി (പൊന്നാനി), വി.പി. സെല്വന് (പാറശ്ശാല), മുഹമ്മദ് ദിലീപ്, സ്വാമി കൃഷ്ണാനന്ദ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: