കണ്ണൂര്‍: പേരാവൂര്‍ തിരുവോണപ്പുറം സംഭവം വ്യാജമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിന്റെ പൊറോട്ടുനാടകവും ഉന്നതതല ഗൂഢാലോചനയും. മാസങ്ങള്‍ക്ക് മുമ്പ് തിരുവോണപ്പുറം കോളനിയിലെ ആദിവാസി കുട്ടികള്‍ ഭക്ഷണം കിട്ടാതെ കോളനിക്ക് സമീപമുളള ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ക്കിടയിലെ എച്ചിലിലകളില്‍ നിന്ന് ഭക്ഷണം കഴിച്ച സംഭവം വഴിതിരിച്ചുവിടാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമമാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി പ്രസംഗത്തിനിടെ തിരപവോണപ്പുറം സംഭവം സൂചിപ്പിക്കുകയും പ്രചാരണ രംഗത്ത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സംസ്ഥാനഭരണം നടത്തുന്ന യുഡിഎഫിന് സംഭവം ചര്‍ച്ച ചെയ്യപ്പെട്ടാല്‍ കനത്ത തിരിച്ചടിയായി മാറുമെന്ന തിരിച്ചറിവാണ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കോളനി നിവാസികള്‍ക്ക് പണം നല്‍കിയും മറ്റും സ്വാധീനിച്ച് ഇത്തരം ഒരു സംഭവം ഇവിടെ നടത്തിട്ടില്ലെന്ന് പറയിപ്പിച്ചതിന് പിന്നിലെന്ന് തെളിയുന്നു. പേരാവൂര്‍ പഞ്ചായത്തിലെ തിരുവോണപ്പുറത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിക്ഷേപിക്കുന്ന മാലിന്യകൂമ്പാരത്തില്വന്ന് ഭക്ഷണം ശേഖരിച്ച് കഴിക്കാന്‍ അമ്പലക്കുഴി കോളനിയില്‍ നിന്നുള്ള കുട്ടികളാണ് വന്നിരുന്നത്. അരകിലോമീറ്ററോളം ദൂരം നടന്നാണ് കോളനിയില്‍ നിന്ന് കുട്ടികള്‍ സ്ഥിരമായി പഞ്ചായത്ത് വിലക്കെടുത്ത ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ വന്ന് മാലിന്യങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നത്. പേരാവൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യമാണ് ഇവിടെ തള്ളിയിരുന്നത്. സംഭവം കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ ഒന്നാം പേജില്‍ ലേഖകന്റെ പേര് വെച്ച് സംഭവം സംബന്ധിച്ച ചിത്രസഹിതം പുറത്ത് വന്നതോടെയാണ് ദാരിദ്ര്യം കാരണം മാലിന്യശേഖരത്തില്‍ നിന്നും ആദിവാസിക്കുട്ടികളുടെ ഭക്ഷണം ശേഖരിക്കല്‍ പുറംലോകമറിഞ്ഞത്. തുടര്‍ന്ന് സംഭവം വിവാദമാവുകയും സംസ്ഥാനത്തെ ആദിവാസികളുള്‍പ്പെടെയുളള പിന്നോക്ക വിഭാഗം അനുഭവിക്കുന്ന ദാരിദ്ര്യവും ദുരിതവും കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ ഒരു സംഭവം നടന്നില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിഞ്ഞ ദിവസം രാവിലെ കോണ്‍ഗ്രസ് നേതാക്കളും ചില മാധ്യമപ്രവര്‍ത്തകരും തിരുവോണപുറത്തെത്തി നിര്‍ബന്ധിച്ച് കോളനി നിവാസികളില്‍ ചിലരെ സ്വാധീനിച്ച് വാര്‍ത്ത ചിത്രീകരിച്ച് നല്‍കിയാണ് പൊറോട്ട നാടകം നടത്തിയത്. ഇത്തരത്തില്‍ ചിത്രീകരിച്ച ക്ലിപ്പുകള്‍ മറ്റ് മാധ്യമങ്ങള്‍ക്ക് നല്കി ഇന്നലെതന്നെ പ്രചരിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിനു വേണ്ടി ചില മലയാള പത്രങ്ങളും സംഭവം നടന്നില്ലെന്ന വാര്‍ത്ത ഏറ്റുപിടിക്കുകയും ഒന്നാം പേജില്‍ അച്ച് നിരത്തുകയും ചെയ്തു. സംഭവം നടന്നിട്ടില്ലെന്ന് പറയിപ്പിക്കാന്‍ കോളനി നിവാസികളെ സ്വാധീനിക്കാന്‍ പണം നല്‍കിയതായും സൂചനയുണ്ട്.
പേരാവൂര്‍ പഞ്ചായത്തിലെ 9, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടതാണ് അമ്പലക്കുഴി കോളനി. ഇതില്‍ ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസ് അംഗവും 13ല്‍ സിപിഎം അംഗവുമാണ് ജനപ്രതിനിധി. പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞതവണ എംഎല്‍എ സിപിഎമ്മിലെ കെ.കെ.ശൈലജയായിരുന്നു. 2011ല്‍ തെരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസിലെ സണ്ണി ജോസഫാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടന്ന ജനമുന്നേറ്റ യാത്രക്കിടെ കുമ്മനം അടക്കമുള്ള നേതാക്കള്‍ കോളനി സന്ദര്‍ശിച്ചിരുന്നു. കോളനി നിവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജനമുന്നേറ്റ യാത്രയില്‍ പങ്കെടുത്ത ബിജെപി ദേശീയ സമിതിയംഗം ശോഭാസുരേന്ദ്രന് തന്റെ സ്വര്‍ണ്ണവളകള്‍ അഴിച്ചുകൊടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: