കണ്ണൂര്‍: ജില്ലയിലെ 1629 പോളിങ്ങ് ബൂത്തുകളില്‍ 1401 ബൂത്തുകളും പൂര്‍ണമായി സുരക്ഷാ വലയത്തിലായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, എസ്.പി.ഹരിശങ്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1054 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ്ങ് സംവിധാനമുണ്ടാകും. 192 ബൂത്തുകളില്‍ മുഴുവന്‍ സമയ വീഡിയോ കവറേജിനും സംവിധാനമൊരുക്കിയിട്ടുണ്ട്. വെബ്കാസ്റ്റിങ്ങിന് മേല്‍നോട്ടത്തിനായി കലക്ടറേറ്റില്‍ പ്രത്യേക കണ്ട്രോള് റൂമും ഉണ്ടാകും. 80 പേരെയാണ് കണ്ട്രോള് റും പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുള്ളത്. 15-20 ബൂത്തുകള്‍ ഒരാള്‍ എന്ന രീതിയില്‍ മുഴുവന്‍ സമയവും വെബ്കാസ്റ്റിങ്ങ് നിരീക്ഷിക്കും. റവന്യൂ, പൊലീസ്, ബിഎസ്എന്‍എല്‍, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്രസേനാ കമാണ്ടര്‍മാര്‍ എന്നിവരുടെ സാന്നിധ്യവും കണ്ട്രോള് റൂമിലുണ്ടാകും.
ജില്ലയിലെ പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, ധര്‍മടം,കൂത്തുപറമ്പ്, തലശ്ശേരി എന്നീ ഏഴ് മണ്ഡലങ്ങളിലെ മുഴുവന്‍ പോളിങ്ങ് ബൂത്തുകളിലും ഇത്തവണ വെബ്കാസ്റ്റിങ്ങ് ഏര്‍പ്പെടുത്തി.
ഇതിനു പുറമെ എല്ലാ സെന്‍സിറ്റീവ് ബൂത്തുകളിലും മൈക്രോ ഒബ്സര്‍വര്‍മാര്‍ ഉണ്ടാകും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായ 265 പേരെയാണ് മൈക്രോ ഒബ്സര്‍വര്‍മാരായി നിയോഗിച്ചിട്ടുള്ളത്. 193 നിരീക്ഷകരെയും പോളിങ്ങ് ദിവസം ബൂത്തുകളില്‍ വിന്യസിക്കും. കോഴിക്കോട്, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയമിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ജില്ലയില്‍ ഈ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും കലക്ടര്‍ പറഞ്ഞു. വെബ്കാസ്റ്റിങ്ങും വീഡിയോ കവറേജും നടത്തുന്ന ദുശ്യങ്ങള്‍ പൂര്‍ണമായി റെക്കോര്‍ഡ് ചെയ്യും. അടുത്ത ദിവസം തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഇവ പരിശോധിക്കും. രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ ഏതെങ്കിലും ബൂത്തില്‍ ക്രമക്കേട് നടന്നതായി പരാതിയുണ്ടെങ്കില്‍ ദുശ്യങ്ങള്‍ 17ന് പരിശോധിക്കാനും സൗകര്യമുണ്ടാകും.
കലക്ടറേറ്റിലെ പിആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എഡിഎം എച്ച്.ദിനേശന്, ഡെപ്യൂട്ടി കലക്ടര്‍ സി.സജീവ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: