കണ്ണൂര്‍: തെരഞ്ഞെടുപ്പ് ചൂടില്‍ പൊടിയരിക്കഞ്ഞിയുടെയും ചക്കപ്പുഴുക്കിന്റെയും സുഖം പകര്‍ന്ന് വോട്ടും ചക്കയും പാഴാക്കരുത് പ്രദര്‍ശനം. പ്രകൃതി വിഭവങ്ങളുടെ സമൃദ്ധമായ ഉപയോഗത്തിലൂടെ ഭക്ഷ്യ സുരക്ഷയും ആരോഗ്യരക്ഷയും ഉറപ്പുവരുത്തുന്നതിനും വോട്ടവകാശം ഫലപ്രദമായി വിനിയോഗിച്ച് പൗരാവകാശം നിര്‍വഹിക്കുന്നതിനുമുള്ള സന്ദേശമുയര്‍ത്തിയാണ് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സഹകരണത്തോടെ ജില്ലാ ജാക്ക് ഫ്രൂട്ട് ലവേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വോട്ടും ചക്കയും പാഴാക്കരുത് പ്രദര്‍ശനം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കാളികളായി.
കേരളം പാഴാക്കിക്കളയുന്ന പ്രകൃതി വിഭവങ്ങളുടെ ഏറ്റവും വലിയ പ്രതീകമായ ചക്കയെ വിനിയോഗിക്കാതെ പാഴാക്കുന്ന വോട്ടുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പരിപാടി ഓരോ പൗരനും ജനാധിപത്യ പ്രക്രിയയില്‍ ഫലപ്രദമായി ഇടപെടുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വിലയേറിയ വോട്ടവകാശം ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കുകയും ചെയ്യുന്നതിനുള്ള ഓര്‍മ്മപ്പെടുത്തലായി. വിവിധയിനം ചക്കകള്‍ കൊണ്ട് ഉണ്ടാക്കിയ ഹല്‍വ, ഇടിച്ചക്ക അച്ചാര്‍, ഇടിച്ചക്ക ഉണക്കിയത്, ഇടിച്ചക്ക ഫ്രൈ, ചക്കപ്പൊങ്കല്, ചക്ക ടോഫി, ചക്ക മില്‍ക്ക് ഷേക്ക്, ചക്കക്കുരു ചിക്കന്‍ മസാല, ചക്കക്കേക്ക്, ചക്കപ്പായസം, ചക്ക വറുത്തത്, ചക്ക മിക്സ്ചര്‍, ചക്ക ഐസ്ക്രീം തുടങ്ങി വൈവിധ്യമാര്‍ന്നതും രുചികരവുമായ വിഭവങ്ങളാണ് പ്രദര്‍ശനത്തിലൊരുക്കിയത്. പ്രദര്‍ശനം കാണാനെത്തിയവര്‍ക്ക് പൊടിയരിക്കഞ്ഞിയോടൊപ്പം ചക്കപ്പുഴുക്കും ചക്ക ചമ്മന്തിയും വിളമ്പി വയറും മനസ്സും നിറച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.സുരേഷ് ബാബു, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ഗോവിന്ദന്, ഭക്ഷ്യ ഗവേഷകന് സജീവന് കാവുംകര, ജാക്ക് ഫ്രൂട്ട് ലവേര്‍സ് ഫോറം ജനറല്‍ സെക്രട്ടറി എം.എസ്.ആനന്ദ്, ട്രഷറര്‍ എം സുരേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: