മാനന്തവാടി: കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വനവാസി ക്ഷേമത്തിനുള്ള തുക സംബന്ധിച്ച് അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രത്യേക അന്വേഷണ സംഘത്തെ അയക്കുമെന്ന് കേന്ദ്ര പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രി ജുവല്‍ ഓറം. വനവാസി യുവതിയുടെ ശിശുക്കള്‍ മരിക്കാനിടയായത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥകാരണമാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. വാളാട് എടത്തില്‍ പണിയ കോളനിയില്‍ നവജാത ശിശുക്കള്‍ മരിച്ച ബാലന്-സുമതി ദമ്പതികളുടെ വീട് സന്ദര്‍ശിച്ച ശേഷം മാനന്തവാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപയാണ് വനവാസി വിഭാഗത്തിന്റെ ക്ഷേമത്തിനായി കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. എന്നാല്‍ കേരളത്തില്‍ മാറി മാറി ഭരിച്ച ഇരുമുന്നണികളും ഇവ വേണ്ട വിധത്തില്‍ വനവാസികളിലെത്തിക്കുന്നതില് പരാജയപ്പെട്ടു. ഇരുമുന്നണികളും വനവാസികള്‍ക്ക് മദ്യവും, പണവും നല്കി വോട്ടുകള്‍ വാങ്ങുന്ന രീതീയാണ് ഇവിടെ. അവര്‍ക്ക് കൃഷിഭൂമി വാങ്ങാന്‍ കേന്ദ്രം സഹായം നല്‍കിയിട്ടും അത് വേണ്ട വിധത്തില്‍ വിനിയോഗിക്കാന്‍ കേരളത്തില്‍ 67 വര്‍ഷം ഭരിച്ച ഇരുമുന്നണിള്ക്കും കഴിഞ്ഞില്ല.
ഗര്‍ഭിണികള്‍ക്കുള്ള ജനനീ സുരക്ഷാ പദ്ധതിയില്‍ ഗര്‍ഭിണികളും നവജാത ശിശുക്കളും സംരക്ഷിക്കപ്പെടും. എന്നാല്‍ ഈ പദ്ധതി കേരളം അട്ടമിറിച്ചു. ഇവിടെ കൃത്യമായ പരിശോധനകളോ ചികിത്സാസൗകര്യങ്ങളോ നല്‍കുന്നില്ല. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നത്. വനവാസികളില്‍ നിന്നും ഉയര്‍ന്നു വന്ന സി.കെ.ജാനു ഉള്‍പ്പെടെ ജില്ലയിലെ മൂന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്നും മന്ത്രി പറഞ്ഞു. ബിജെപി ജില്ലാപ്രസിഡണ്ട് സജി ശങ്കര്‍, ബിജെഡിഎസ് ജില്ലാപ്രസിഡണ്ട് ഷാജി, ഇ.പി.ശിവദാസന്‍, കണ്ണന് കണിയാരം, സി.അഖില്‍ പ്രേം എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: