ചാത്തന്നൂര്‍: ജന്മനാടിന്റെ സ്നേഹവും ആശീര്‍വാദവും ഏറ്റുവാങ്ങി ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി.ബി. ഗോപകുമാറിന്റെ സ്വീകരണ പരിപാടികള്‍ ആവേശകരം.
ആദര്‍ശം ആടയാഭരണമല്ലെന്ന് പൊതുപ്രവര്‍ത്തനത്തിലൂടെ സാക്ഷ്യപ്പെടുത്തിയ നേതാവായ ബി.ബി.ഗോപകുമാറിനെ ചാത്തന്നൂരില്‍ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നതിന് തെളിവായി സ്വീകരണങ്ങള്‍. തങ്ങളുടെ പ്രിയപ്പെട്ടവന് പിന്തുണ അറിയിക്കാന്‍ പാതയോരങ്ങളിലും പ്രധാന കവലകളിലുമെല്ലാം വന്‍ ജനസഞ്ചയം കാത്തുനിന്നു. കനത്ത ചൂടിനെ വകവയ്ക്കാതെ വൃദ്ധജനങ്ങളും സ്ത്രീകളും യുവജനങ്ങളുമടക്കം സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ എത്തി. ആറ് പതിറ്റാണ്ടായി ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ ജനങ്ങള്‍ ബിജെപിക്ക് ഒപ്പം അണിനിരന്നതിന്റെ നേര്‍ക്കാഴ്ചയാണ് സ്വീകരണ കേന്ദ്രങ്ങളില്‍ കണ്ടത്. ഓരോ പഞ്ചായത്തുകളിലും നിശ്ചയിച്ച സ്വീകരണകേന്ദ്രങ്ങളിലും ഇരട്ടി യോഗങ്ങളില്‍ സ്വീകരണം നല്കി. രാത്രി 11 വരെയും സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ കാത്തുനിന്നു. സ്വീകരണത്തിനു നിശ്ചയിച്ച സ്ഥലങ്ങളില്‍ നിന്നും ആള്ക്കാര് എത്തി മറ്റുള്ള സ്ഥലങ്ങളിലേക്ക് ആള്‍ക്കാരെ കൊണ്ട് പോകുകയാണ്. സ്ഥാനാര്‍ത്ഥി എത്തുന്നതിന് മുന്‍പ് തന്നെ എല്ലായിടങ്ങളിലും രാഷ്ട്രീയ വിശദീകരണങ്ങള്‍ നടന്നിരുന്നു. പടക്കം പൊട്ടിച്ചും പൂത്തിരികള്‍ കത്തിച്ചും പുഷ്പവൃഷ്ടി നടത്തിയും ഹാരമണിയിച്ചുമാണ് സ്വീകരിച്ചത്. താലപൊലിയേന്തിയ ബാലികമാരും വാദ്യമേളങ്ങളും ഉത്സവഛായ നല്കി. പലയിടങ്ങളിലും പല രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ ബിജെപിയില്‍ അംഗങ്ങളായി. പാരിപ്പള്ളി കരിബാലത്തില് സിപിഐ എല്‍സി അംഗം സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഇരുപതോളം പേര് ബിജെപിയില്‍ ചേര്‍ന്നു.
ചിറക്കര പഞ്ചായത്തിലെ നെടുങ്ങോലം വടക്കേമുക്കില്‍ നിന്നും നൂറോളം ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ ബിജെപി യിലെത്തി. ചാത്തന്നൂര്‍ പഞ്ചായത്തിലെ ഇടനാട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നൂറ്റിയന്‍പതോളം പേരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇവിടെ സ്ഥാനാര്‍ത്ഥിക്ക് വന്വരവേല്പാണ് ലഭിച്ചത്. ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ കുമ്മല്ലൂരില്‍ നിന്നും തുടങ്ങിയ സ്വീകരണം എട്ട് ദിവസം പിന്നിട്ട് ഇന്നലെ ചാത്തന്നൂര്‍ ജംഗ്ഷനില്‍ അവസാനിക്കുമ്പോള്‍ ചാത്തന്നൂരില്‍ ബിജെപി വിജയം സുനിശ്ചിതമെന്ന ആത്മവിശ്വാസത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: