പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ
അച്ഛന്റെ ഒക്കത്തിരുന്നുകൊണ്ട് ഒരു കൈക്കുഞ്ഞ് അല്‍പ്പാല്‍പ്പമായി അവ്യക്തമായി, അര്‍ത്ഥമറിയാതെ ഈശ്ലോകം ഏറ്റുചൊല്ലി ആകുഞ്ഞ് ഞാനായിരുന്നു. രണ്ടോ മൂന്നോ വയസ്സ്പ്രായം 1945 ആഗസ്റ്റിലായിരുന്നു ജനനം. അങ്ങനെ തുടങ്ങിയതാണ് എന്റെ ഭഗവദ്ഗീതാ പഠനം.
അച്ഛനാണ് ആദ്യഗുരു. ഗീതാശ്ലോകങ്ങള്‍ക്കൊപ്പം നീതിസാരവും കേറിവന്നു. പുരാണത്തിലെ നുറുങ്ങുകഥകളും പക്ഷേ അച്ഛനമ്മമാരുടെ സ്നേഹത്തണലില്‍ ബാല്യംകഴിക്കാന്‍ എനിക്ക് സാധിച്ചില്ല. ജോലിമാറ്റം മൂലം അവര്‍ ഇളയകുട്ടികളെ മാത്രം കൂടെ ക്കൂട്ടി. അതിനാല്‍ പിതൃ ഭവനത്തിലും പിന്നെ ദൂരസ്ഥലമായ മാതൃ ഭവനത്തിലും താമസിച്ചുകൊണ്ടായിരുന്നു സ്ക്കൂള് വിദ്യാഭ്യാസം ഞാന്‍ പൂര്‍ത്തിയാക്കിയത്.
ഒരുതരം ഒറ്റപ്പെടല്‍. സ്ക്കൂളിലേയ്ക്കും തിരിച്ചുമുള്ള ദീര്‍ഘമായ നടപ്പ് അച്ഛന് നേരത്തേ മനസ്സിലേയ്ക്കെറിഞ്ഞ ശ്ലോകവിത്തുകള്‍ വേരൂന്നി, തളിര്‍ത്തു തുടങ്ങി. അവയെ ശ്രദ്ധാപൂര്‍വ്വം പരിചരിക്കവെ പൂക്കളുണ്ടായി; കവിതയുണ്ടായി; ക്രമേണ ഞാന്‍ കവിയും സാഹിത്യകാരനുമായി.
എന്നാല്‍ സര്‍ക്കാര്‍ ജോലികിട്ടി അതില്‍ ശ്രദ്ധിച്ചുതുടങ്ങിയപ്പോള്‍ എന്റെ സത്യസന്ധതയും ആത്മാര്‍ഥതയും എതിര്‍ക്കപ്പെട്ടു. അഴിമതിയോടും അധര്‍മത്തോടും പൊരുത്തപ്പെടാതെ ഞാന്‍ പുറത്താക്കപ്പെട്ടു. അതിനിടയിലും ശേഷവും എത്രയോ പ്രതിസന്ധികളാല്‍ വലഞ്ഞു; പലതും നഷ്ടമായി.
എങ്കിലും ഭഗവദ് ഗീതയെ നെഞ്ചോടുചേര്‍ത്ത്തന്നെ പിടിച്ചു. സാഹിത്യശ്രമങ്ങളും ആത്മഹത്യയേയും അതിക്രമങ്ങളേയും അപഥസഞ്ചാരങ്ങളേയും അതിജീവിച്ചുമുന്നേറാന്‍ അത് എനിക്ക് കരുത്ത് പകര്‍ന്നു. ഭൗതിക സമ്പത്തുകളൊന്നും വാരിക്കൂട്ടിയില്ല. എങ്കിലും നൂറിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണിപ്പോള്‍. എല്ലാം മൂല്ല്യാധിഷ്ഠിത രചനകള്‍. ആരേയും ആശ്രയിച്ചില്ല, സ്ഥാനമാനങ്ങളുടെ പിറകെപോയുമില്ല. ഒറ്റക്കുള്ള ദൃഢവും നിരന്തരവുമായ ശ്രമങ്ങള്‍. ലാളിത്യവും മിതവും പുലര്‍ത്തുന്ന ജീവിതം. ഈവിധത്തില്‍ എന്നെ കരുത്തനാക്കിയ ബീജമന്ത്രം,അച്ഛനില്‍ നിന്ന്കിട്ടിയ ഗീതാശ്ലോകമാണെന്നത്രേ എന്റെ വിശ്വാസം.
ഭഗവദ്ഗീതയ്ക്ക് അങ്ങനെ ഒരു കഴിവുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും അത് പകര്‍ന്ന് കൊടുത്തേ പറ്റൂ എന്ന് എനിക്ക് തോന്നി. ഇന്നത്തെ മാതാപിതാക്കള്‍ അധികവും ഉദാസീനരോ തിരക്കുകാരോ ആണ്. സമൂഹമാണെങ്കില്‍ അനുദിനം കലുഷിതവും ദൂഷിതമായും വരുന്നു. അതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ ലളിതമായി മനസ്സിലാക്കുവാന്‍ പാകത്തിന് ഭഗവദ് ഗീതാസാരം ഗ്രന്ഥരൂപത്തിലാക്കാമെന്ന് തീരുമാനിച്ചു. 2001ലാണത്, പത്ത് അദ്ധ്യായങ്ങള്‍ എഴുതുകയും ചെയ്തു. പക്ഷേ പ്രതിസന്ധികള്‍മൂലം തുടരാന്‍ കഴിഞ്ഞില്ല. ഒടുവില്‍ നീണ്ട പതിന്നാല് വര്‍ഷങ്ങള്‍ക്ക്ശേഷം ഇപ്പോഴിതാ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഭഗവാന്റെ കാരുണ്യമെന്നേ പറയാവൂ!
പ്രതിസന്ധികളില്‍ തളരാതെ മുന്നേറുവാന്‍ കരുത്തുപകരുന്ന ഈ ഭഗവദ് കാരുണ്യം, അല്ലയോ മാതാപിതാക്കളേ, നിങ്ങളും അര്‍ഹിക്കുന്നുണ്ട്. എഴുത്തിനിരുത്തും മുന്‍പ് തേനും വയമ്പും എന്നപോലെ ഗീതാമൃതവും നിങ്ങള്‍ കുട്ടികള്‍ക്ക്കൊടുക്കൂ. ഓരോപിറന്നാളിനും മുമ്പ്, സുഭാഷിതങ്ങള്‍ ഉള്‍പ്പെടെ പത്തു ഗീതാശ്ലോകങ്ങള്‍ പഠിക്കാന്‍ നിഷ്ക്കര്‍ഷിച്ചാല്‍മതി. എങ്കില്‍ ഒരു ശക്തിക്കും നിങ്ങളൊയോ നിങ്ങളുടെ കുട്ടികളേയോ മാനസികമായിത്തകര്‍ക്കാന്‍ കഴിയില്ലെന്നകാര്യം ഉറപ്പാണ്. ജീവിതാന്ത്യം വരെ!
വേനല്‍ക്കാലത്ത് പിതൃഭവനത്തിലെത്തിയ രണ്ട്കുട്ടികളും മുത്തച്ഛനും തമ്മിലുള്ള സരസഭാഷണത്തിലായിട്ടാണ് ”ഗീത പഠിക്കാം കുട്ടികളേ!” എന്ന ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. എഴുന്നൂറു ശ്ലോകങ്ങളും ക്രമത്തില്‍ വ്യാഖ്യാനിക്കാന്‍ മുതിരുന്നില്ല. ഭഗവദ് ഗീതയുടെ കാതലായ ആശയങ്ങള്‍ മാത്രം, വിശേഷിച്ചും കുട്ടികളുടെ മനസ്സില്‍ ഉറപ്പിക്കുകയാണ് ലക്ഷ്യം. അതിലേയ്ക്ക് കഷ്ടിച്ച് എഴുപതുശ്ലോകങ്ങളേ ഉദ്ധരിക്കുന്നുള്ളൂ. ബാക്കിസ്വയം കണ്ടെത്തി ഓരോരുത്തരും പഠിക്കട്ടേ.
ഭഗവദ് ഗീതയെ പറ്റി പലതരത്തിലുള്ള തെറ്റിദ്ധാരണകളും അപവാദങ്ങളും നാട്ടിലെങ്ങും പ്രചരിക്കുന്നുണ്ട്. ചിലത് അജ്ഞതകൊണ്ടാണ്. മറ്റുചിലത് മനഃപ്പൂര്‍വവും. അവ എടുത്തുകാട്ടി ശരിയായും യുക്തി സഹമായും ഗീതാതത്ത്വങ്ങള്‍ മനസ്സിലാക്കപ്പെടേണ്ടത് ലോകത്തിന്റെ ആവശ്യമാണ്. ഭാരതത്തിലെ ഹിന്ദു ജനവിഭാഗത്തിന്റെ മതഗ്രന്ഥമല്ല, വിശ്വമാനവികതയുടേയും ഉത്തമ ജീവിത രീതീയുടേയും ശാസ്ത്രഗ്രന്ഥമാണ് ഭഗവദ് ഗീത എന്ന നമുക്ക് ഉദ്ഘോഷിക്കാം.
പ്രപഞ്ചസ്നേഹത്തിന്റെ മധുരസംഗീതമാണ് ഭഗവദ്ഗീത. അതില്‍നിന്ന് നേരിയ ഒരു സ്വരമെങ്കിലും കേള്‍പ്പിക്കാന്‍ സാധിച്ചതില്‍ എനിക്ക് ചരിതാര്‍ത്ഥ്യമുണ്ട്.
ജന്മസാഫല്യത്തിന്റെ കുളിര്‍മ്മയും. മനുഷ്യകുലത്തിന്റെ നന്മയ്ക്കായി പുതുതലമുറയുടെ മനസ്സുകളില്‍ വിതയ്ക്കപ്പെടുന്നതിന്നായി ”ഗീത പഠിക്കാം കുട്ടികളേ” എന്ന ഈഗ്രന്ഥം. ഭഗവദ് പാദങ്ങളില്‍, ഭക്തി പുരസരം ഞാന്‍ സമര്‍പ്പിച്ചുകൊള്ളുന്നു.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: