ആലപ്പുഴ: ജില്ലയിലെ വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായും സമാധാനപരമായും വോട്ടു ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ആര്.ഗിരിജ അറിയിച്ചു. പോളിങ് സ്റ്റേഷനുകളില്‍ പ്രിസൈഡിങ് ഓഫീസര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വോട്ടെടുപ്പിന് എല്ലാവരും സഹകരിക്കണം.
പോളിങ് സ്റ്റേഷനു സമീപം നൂറുമീറ്ററിനുള്ളില്‍ വോട്ട് ചോദിക്കുന്നത് കുറ്റകരമാണ്. ഇത്തരത്തില്‍ വോട്ട് ചോദിക്കുന്നവരെ വാറണ്ടില്ലാതെ അറസ്റ്റുചെയ്യാം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ ചുറ്റളവിന് പുറത്തുമാത്രമേ സഹായകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അവകാശമുള്ളൂ. സ്ഥാനാര്‍ഥികളുടെ സഹായ കേന്ദ്രങ്ങളില്‍ രണ്ട് കസേരയും ഒരുമേശയും മാത്രമാണ് ഉപയോഗിക്കാന്‍ അനുമതിയുള്ളൂ.
പോളിങ് സ്റ്റേഷനുകള്‍ക്ക് സമീപം കൂട്ടംകൂടി നില്ക്കുവാന് പാടില്ല.
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വിതരണം ചെയ്യുന്ന ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ലിപ്പുകള്‍ അല്ലാത്ത അനൗദ്യോഗിക സ്ലിപ്പുകളുടെ വിതരണം പോളിങ് സ്റ്റേഷന് 200 മീറ്ററിനുള്ളില്‍ പാടില്ല.
ഏതെങ്കിലും വ്യക്തി വോട്ടെടുപ്പിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തില്‍ പെരുമാറിയാല്‍ അറസ്റ്റുചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. വോട്ടെടുപ്പിന് തടസമുണ്ടാകുന്ന തരത്തില്‍ മൈക്ക് ഉപയോഗിക്കാന്‍ പാടില്ല.
പോളിങ് ഓഫീസറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. മൊബൈല്‍ഫോണുകളും കോഡ്ലെസ് ഫോണുകളും പോളിങ് സ്റ്റേഷനുകളില്‍ അനുവദിക്കുകയില്ല.
സ്ഥാനാര്‍ത്ഥിയുടെയോ ഏജന്റിന്റെയോ സമ്മതത്തോടെ ഏതെങ്കിലും പോളിങ് സ്റ്റേഷനിലേക്കോ പോളിങ് സ്റ്റേഷനില്‍ നിന്നോ സമ്മതിദായകരെ സൗജന്യമായി കൊണ്ടുപോകുന്നതിനുവേണ്ടി വാഹനമോ ജലയാനമോ പണം കൊടുത്തോ അല്ലാതെയോ വാടകയ്ക്ക് എടുക്കുകയോ സമ്പാദിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ തെരഞ്ഞെടുപ്പു കുറ്റമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് ദിവസങ്ങളിലും ഫലപ്രഖ്യാപനം കഴിയുന്നതുവരെയും ആയുധങ്ങള്‍ കൊണ്ടു നടക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: