ബാലസ്താവത് ക്രീഡാസക്ത-
സ്തരുണസ്താവത് തരുണീസക്തഃ
വൃദ്ധസ്താവത് ചിന്താ മഗ്നഃ
പരമേ ബ്രഹ്മണി കോപി ന സക്തഃ
(ഒരുവന് ബാല്യത്തില്‍ കളികളില്‍ മുഴുകി ജീവിക്കുന്നു. യൗവ്വനത്തില്‍ യുവതികളില്‍ ആസക്തനായിരിക്കുന്നു. വാര്‍ദ്ധക്യത്തില്‍ ചിന്തകളില്‍ മുഴുകി കഴിയുന്നു. എന്നാല്‍ പരബ്രഹ്മത്തില്‍ ആരും തന്നെ ആസക്തരാകുന്നില്ല)
കളിക്കുന്ന ബാല്യവും തരുണിയില്‍ ആസക്തനാകുന്ന യുവത്വവും പിന്നിടുമ്പോള്‍ നിശ്ചയമായും ലഭിക്കുന്നത് ചിന്തിച്ചു നെടുവീര്‍പ്പിടുന്ന വാര്‍ദ്ധക്യമായിരിക്കും. ഭാരതീയ ചിന്ത മനുഷ്യജീവിതത്തെ നാലു ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം.
ബ്രഹ്മചര്യാശ്രമത്തില്‍ ധര്‍മ്മവും, ഗൃഹസ്ഥാശ്രമത്തില്‍ ധര്മ്മനിയന്ത്രിതമായ അര്‍ത്ഥകാമങ്ങളും, വാനപ്രസ്ഥ – സന്യാസ ആശ്രമങ്ങളില്‍ ധര്മ്മപ്രേരിതമായി മോക്ഷത്തെയും വിധിച്ചിരിക്കുന്നു. മനുഷ്യന് ഏതു ഘട്ടത്തിലായാലും സ്വന്തം വാസനകളെയും അഭിരുചികളെയും തിരിച്ചറിയാനും നികൃഷ്ടമാണെങ്കില്‍ ഉപേക്ഷിക്കാനുമുള്ള കഴിവുണ്ട്. അങ്ങനെ തിരിച്ചറിവുണ്ടായി ഈശ്വര സാക്ഷാത്കാരത്തിനുള്ള ശ്രമം തുടങ്ങുക തന്നെ വേണം.
കാ തേ കാന്താ കസ്തേ പുത്രഃ
സംസാരോയമതീവ വിചിത്രഃ
കസ്യ ത്വം കഃ കുത ആയാത-
സ്തത്ത്വം ചിന്തയ തദിഹ ഭ്രാതഃ
ആരാണ് നിന്റെ ഭാര്യ, ആരാണ് നിന്റെ പുത്രന്, ഈ ലോകജീവിതം അതീവ വിചിത്രമാണ്. ഹേ സഹോദരാ, നീ ആരുടെയാണ്, നീ ആരാണ്, എവിടെ നിന്നും വന്നു എന്നിങ്ങനെയുള്ള പരമാര്‍ത്ഥത്തെപ്പറ്റി ചിന്തിക്കൂ.
ഭാര്യയും പുത്രനും കുടുംബജീവിതവുമെല്ലാം ഏതു സാധാരണക്കാരന്റെയും ജീവിതത്തിലുണ്ടാകും. ഉണ്ടാകേണ്ടതാണ്. അതു ഗൃഹസ്ഥാശ്രമത്തിന്റെ ഭാഗമാണ്. സമൂഹത്തിന്റെ അനിവാര്യതയാണ്.
ഞാന്‍ ആരുടെയാണെന്നും ഭാര്യയും മകനും ഏതു ശക്തിയുടെ പ്രതീകമാണെന്നുമുള്ള അന്വേഷണം ഈ ലോകത്തുവച്ച് തന്നെ ആരംഭിക്കണമെന്നും അങ്ങനെ നമ്മുടെ ലക്ഷ്യമായ ഭഗവാനിലെത്തുക എന്നതിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ ആരാണ് നടപ്പില്‍ വരുത്തുന്നതെന്നും സഹോദരഭാവേന ആചാര്യര്‍ ഉപദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: