നാളെ കേരളം വോട്ടെടുപ്പിലേക്ക് പോവുകയാണ്. സംസ്ഥാനം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് പ്രബുദ്ധരായ ജനങ്ങളാണ്. വോട്ടുചെയ്യുമ്പോള്‍ അബദ്ധംപറ്റിയാല് അഞ്ചുവര്‍ഷം അത് നമുക്ക് കെടുതി വരുത്തും. കഴിഞ്ഞ അറുപത് വര്‍ഷമായി കേരളം അതാണ് അനുഭവിച്ച് പോരുന്നത്. മാറിമാറി നടത്തിയ പരീക്ഷണങ്ങള്‍ പരാജയമായിരുന്നു. മൂന്നാമതൊന്ന് ഇല്ലാത്തതിന്റെ ഗതികേട് ഇന്നില്ല. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം ശക്തമായ മൂന്നാം ബദല്‍ മുന്നോട്ട് വച്ചിരിക്കുന്നു. അതിനെ കേരളത്തിലെ ഒന്നാമത്തെ സഖ്യമാക്കിയാല് സല്‍ഭരണവും സമസ്തമേഖലയിലെ വികസനവും നമുക്ക് പ്രതീക്ഷിക്കാം.
കേരള സമൂഹത്തിന്റെ പരിഛേദമാണ് എന്‍ഡിഎ. ബിജെപിയും ബിഡിജെഎസും കേരളാകോണ്‍ഗ്രസും സി.കെ. ജാനുവിന്റെ കക്ഷിയും നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസും കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയും മറ്റും ഉള്‍ക്കൊള്ളുന്ന സഖ്യം കേന്ദ്രത്തിലേതുപോലെ കേരളത്തിലും ഒരു സല്‍ഭരണത്തിന് അവസരമൊരുക്കും എന്നതില്‍ സംശയമില്ല.
1982 മുതല്‍ ബിജെപി കേരളത്തില്‍ മത്സരരംഗത്തുണ്ടായിരുന്നു. അന്നെല്ലാം അനവധി കക്ഷികള്‍ ഉള്‍പ്പെടുന്ന രണ്ടു മുന്നണികള്‍ക്കെതിരെ ബിജെപി ഏതാണ്ടൊക്കെ തനിച്ചാണ് പോരാടിയത്. എന്നാല്‍ ഇന്ന് ബിജെപി തനിച്ചല്ല മത്സരിക്കുന്നത്. ദേശീയ ജനാധിപത്യ സഖ്യം എന്നനിലക്കാണ് ജനസമക്ഷം നില്‍ക്കുന്നത്.
കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് രണ്ട് വര്‍ഷം തികഞ്ഞില്ല. ഇതിനകംതന്നെ കഴിഞ്ഞ ആറരപതിറ്റാണ്ടുകൊണ്ട് സൃഷ്ടിക്കാന്‍ കഴിയാത്ത പരിവര്‍ത്തനം രാജ്യത്തുണ്ടായി. ഭാരതത്തിന്റെ യശസ്സ് അത്ഭുതാവഹമായി ഉയര്‍ന്നു. വികസിത രാജ്യങ്ങളുടെ നായകന്മാരുടെ തോളൊപ്പമോ ഒരടിമുന്നിലോ ആണ് ഇന്ന് നമ്മുടെ സ്ഥാനം.
സര്‍വ്വരംഗത്തും കാര്യപ്രാപ്തി പ്രകടിപ്പിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിനകത്ത് മാത്രമല്ല, പുറത്തും അങ്ങനെതന്നെ. ഇറാഖിലും യമനിലും ലിബിയയിലുമെല്ലാം ആഭ്യന്തരയുദ്ധം നടന്നപ്പോള്‍ നമ്മുടെ ഇടപെടല്‍ പ്രശംസനീയമായിരുന്നു. 5600 പേരെയാണ് നമുക്ക് രക്ഷിച്ച് നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്. വിമാനങ്ങളും കപ്പലുകളും യുദ്ധമുഖത്തെത്തി നമ്മുടെ സഹോദരന്മാരെ മാത്രമല്ല, അമേരിക്ക ഉള്‍പ്പെടെ 48 രാജ്യങ്ങളുടെ പൗരന്മാരെയും സുരക്ഷിതമായി നാട്ടിലെത്തിച്ചു.
ഭാരതം മുന്നേറുകയാണ്. സമഗ്ര വളര്‍ച്ചയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ലക്ഷ്യം. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും മാറ്റത്തിന് വിധേയമാകണം. പട്ടിണി മാറ്റണം. എല്ലാവരും ഭൂമിക്കുടമകളാകണം. വീടില്ലാത്തവരുണ്ടാകരുത്. അതിനുള്ള പരിശ്രമം ആരംഭിച്ചുകഴിഞ്ഞു. ആരെയും പ്രീണിപ്പിക്കാതെ എല്ലാവര്ക്കും തുല്യനീതി. അതാണ് ബിജെപിയുടെ പ്രഖ്യാപിത നയം. അവിടെ അസഹിഷ്ണുതയ്ക്ക് സ്ഥാനമില്ല. അക്രമങ്ങള്‍ക്ക് അവസരമില്ല. ബിജെപി ഈ മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനും വിദ്വേഷത്തിന്റെ വിത്തുപാകുവാനുമാണ് രാജ്യത്തെ പ്രത്യേകിച്ച് കേരളത്തിലെ മുന്നണികള്‍ ശ്രമിക്കുന്നത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം രാജ്യംകണ്ട സര്‍ക്കാരുകളില്‍ വെച്ച് ഏറ്റവും മികച്ചതെന്ന് സര്‍വ്വരും സമ്മതിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ട് വലിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വികസനക്കുതിപ്പ് സര്‍വ മേഖലയിലും കാണാം. അഴിമതി തൊട്ടുതീണ്ടാത്ത ഒരു ഭരണമെന്ന ഖ്യാതിയും മോദിക്ക് സ്വന്തമായുണ്ട്. കേന്ദ്ര ഭരണത്തിന്റെ ഗുണം കേരളത്തിനും കിട്ടണം. എന്നാല്‍ അതിനുമപ്പുറം കേന്ദ്രത്തിന്റെ പ്രത്യേക സഹായവും സഹകരണവും ലഭിക്കണം. അതിനൊക്കെ വഴിവെക്കണമെങ്കില് കേന്ദ്രത്തിനോപ്പം നീങ്ങുന്ന, കേന്ദ്രത്തിന്റെ മനസറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടം കേരളത്തിലും വേണം.
ഐക്യകേരളം രൂപം കൊണ്ടശേഷം ഏറ്റവും കൂടുതല്‍ കാലം ഭരണം നയിച്ചത് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരാണ്. തൊട്ടടുത്ത് നില്ക്കുന്നു കോണ്‍ഗ്രസ് ഭരണകാലം. ഹ്രസ്വകാലം മാത്രമാണ് പട്ടംതാണുപിള്ളയും സി.എച്ച്. മുഹമ്മദ് കോയയും മന്ത്രിസഭയെ നയിച്ചത്.
പലകാര്യങ്ങളിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിറകിലായത് 1957 മുതല്‍ അഞ്ചുവര്‍ഷക്കാലം വീതംവച്ച് ഭരിച്ചതുകൊണ്ടാണ്. എല്ലാ രംഗത്തും അവര്‍ ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിച്ചു. കേരളത്തിന്റെ അവസ്ഥയും ആവശ്യങ്ങളും അവര്‍ വിസ്മരിച്ചു. ഏറ്റവും കൂടുതല്‍ ഇവിടെ വളരുന്നത് ആരോപണ പ്രത്യാരോപണങ്ങളാണ്. സമവായത്തിനുപകരം സംഘര്‍ഷങ്ങളെയും തര്‍ക്കങ്ങളെയും വാരിപ്പുണര്‍ന്നു. വ്യവസായം തുടങ്ങാനെത്തുന്നവരുടെ നെഞ്ചത്ത് പതാക നാട്ടിയും പാരപണിതും കാലം കഴിച്ചു.
ദക്ഷിണേന്ത്യയില്‍ അതിവേഗം പുരോഗമിക്കുന്ന വ്യവസായ നഗരമാണ് നമ്മുടെ അയല്പക്കത്തുള്ള കോയമ്പത്തൂര്‍. അവിടെ തുടങ്ങിയ വ്യവസായങ്ങളുടെ 60 ശതമാനവും മലയാളികളുടേതാണ്. അവര്‍ക്ക് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹവും താല്‍പര്യവുമില്ലാഞ്ഞിട്ടല്ല. പണം മുടക്കി എന്തിന് പുലിവാലു പിടിക്കുന്നു എന്നവര്‍ ചിന്തിക്കുന്നു. ഇടതു-വലതുമുന്നണികള്‍ ഇത്രയും കാലം സൃഷ്ടിച്ച പ്രതികൂലമായ സാഹചര്യമാണ് വ്യവസായത്തിന്റെ ശവപറമ്പാക്കി കേരളത്തെ മാറ്റിയത്.
കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ കഴുത്തില്‍ കത്തികയറ്റി. കാര്‍ഷിക മേഖല പാടേ തകര്‍ന്നു. തരിശായി കിടക്കുകയാണ് 50 ശതമാനത്തിലധികം കൃഷിയിടങ്ങളും. കൃഷി ലാഭകരമല്ലെന്ന് മാത്രമല്ല, കടുത്ത നഷ്ടത്തിലുമാണ്. കര്‍ഷകരെ സഹായിക്കാനും കൃഷി സംരക്ഷിക്കാനും പ്രായോഗിക പദ്ധതികളില്ല. നെല്ലും നാളികേരവും റബറുമെല്ലാം വിലയിടിവിന്റെ വിപത്ത് നേരിടുകയാണ്. ദീര്‍ഘകാല ഹ്രസ്വകാല പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഇരുമുന്നണി ഭരണങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.
വിദ്യാഭ്യാസ നിലവാരം കുത്തനെ താണു. പൊതുവിദ്യാഭ്യാസ രംഗം കാലിത്തൊഴുത്തുപോലെയായി. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന ചിന്തയാണ് എല്ലാ മേഖലയിലും. വിദ്യാഭ്യാസം കച്ചവടമാക്കിയതിന്റെ കെടുതിയാണ് ഭാവിതലമുറ അനുഭവിക്കാന്‍ പോകുന്നത്. ആരോഗ്യമേഖല വികസിത രാജ്യത്തോടൊപ്പമെന്ന് അഹങ്കരിക്കുമ്പോഴും സാധാരണക്കാരന് ആശുപത്രിയിലെത്തിയാല്‍ അവന്റെ കഷ്ടകാലമാണ്. പരിശോധനയ്ക്കും മരുന്നിനും സൗകര്യമില്ല. ഇവയൊന്നും സൗജന്യമായി ലഭ്യവുമല്ല. പണ്ടൊക്കെ ആശുപത്രികള്‍ ‘ധര്‍മ്മാശുപത്രി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ആശുപത്രികളില്‍ നടമാടുന്നത് അധര്‍മ്മം മാത്രം.
തീരദേശങ്ങൡലും മലയോരങ്ങൡലും ജീവിതം ദുസ്സഹമാണ്. ഇവരുടെ ജീവിതം പരിതാപകരമാണ്. പട്ടിണി മരണം നടക്കുന്ന ആദിവാസി ഊരുകള്‍ കേരളത്തിലുണ്ടെന്ന് കേള്‍ക്കുമ്പോള്‍ എവിടെ പോയി കേരള മാതൃക എന്ന ചോദ്യമാണ് ആദ്യം ഉയരുക. മാലിന്യക്കൂമ്പാരത്തില്‍ നിന്നും ആഹാരം തേടേണ്ടിവരുന്ന ആദിവാസികളുടെ അവസ്ഥ. വേലയും കൂലിയും ജീവിതസാഹചര്യവുമില്ലാത്ത അട്ടപ്പാടിയയുടെ സ്ഥിതി സോമാലിയയെ ഓര്‍മിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ എന്തു കോലാഹലമായിരുന്നു. ഇരുമുന്നണികളും പ്രധാനമന്ത്രിക്കെതിരെ ഒരേസ്വരത്തില്‍ കയര്‍ക്കാന്‍ തുനിഞ്ഞു. പ്രധാനമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനു തൊട്ടുപിന്നാലെ വയനാട്ടില്‍ രണ്ട് ചോരകുഞ്ഞുങ്ങള്‍ മരിച്ചു. ഗര്‍ഭാവസ്ഥയില്‍ പോഷകാംശമുള്ള ഭക്ഷണം കഴിക്കാത്തതാണ് കാരണം. ഇതുതന്നെയല്ലേ പട്ടിണിമരണം? ഇതല്ലേ സോമാലിയയിലും നടക്കുന്നത്!
ഭരണം നയിക്കുന്ന ആള് മാറിയതുകൊണ്ടു കാര്യമില്ല. ആശയമാണ് മുഖ്യം. രണ്ടു മുന്നണികളുടെ ആശയങ്ങളും സമാനമാണ്. ഇന്ന് ഭരിക്കുന്നതും ഇന്നലെ ഭരിച്ചതും സമാന ചിന്താഗതിക്കാരാണ്. അത് മാറണം. സമൂല പരിവര്‍ത്തനം, അതാണാവശ്യം. കേരളത്തെ പിന്നാക്കം നയിച്ച, പരിസ്ഥിതിയെ തകര്‍ത്ത, പുഴയെ കൊന്ന, വനവാസികളെ അവഗണിച്ച, അടിസ്ഥാന വര്‍ഗ്ഗങ്ങളെ അഗതികളാക്കി നിലനിര്‍ത്തുന്ന, യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നിഷേധിച്ച, കേരളത്തെ കടക്കെണിയിലാക്കിയ, അഴിമതിയോട് ഒത്തുതീര്‍പ്പ് കാണിക്കുന്ന മുന്നണികളില്‍നിന്ന് മോചനം. അതാണ് കേരളത്തിന്റെ ഇന്നിന്റെ ആവശ്യം. അതിനുവേണ്ടിയാകണം വോട്ടവകാശം വിനിയോഗിക്കേണ്ടത്. ഇരുമുന്നണികളും ഫലത്തില്‍ ഒന്നുതന്നെയാണ്.
നയങ്ങളും നിലപാടുകളും പരിപാടികളും ഒന്നുതന്നെ. അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗ്ഗീയ പ്രീണനവും വികസന വിരുദ്ധ മനോഭാവവും പാവങ്ങളോടുള്ള അവഗണനയും പിന്നെ മറ്റൊരു ബദലില്ലെന്ന അഹങ്കാരവും. കിടക്കാനൊരിടം തേടി, ഒരുപിടി മണ്ണിനുവേണ്ടി നില്‍പ്പുസമരം നടത്തേണ്ടിവരുന്നവര്‍ പട്ടികജാതിക്കാരും പാവപ്പെട്ടവരും. സ്വന്തം കൂരയില്‍ തന്നെ ശവം സംസ്ക്കരിക്കാന്‍ വിധിക്കപ്പെട്ടവര്‍, വൈദ്യുതി എത്താത്ത വീടുകള്‍, കക്കൂസും കുളിമുറിയുമില്ലാത്ത ഒറ്റമുറി വീടുകള്‍, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി സ്വന്തം കുഞ്ഞുങ്ങളെ വില്‍ക്കുന്ന കേരളം!
കേരളം ഇന്ന് എന്താണെന്നത് ഓരോരുത്തരെയും പറഞ്ഞറിയിക്കേണ്ടതില്ല. സാക്ഷരരായ മലയാളികള്‍ക്ക് അത് നന്നായി അറിയാം. ഇവിടെ ഇന്ന് ഒന്നുമില്ലാതായി എന്നതാണ് ഒറ്റ വാചകത്തില്‍ പറയാന്‍ കഴിയുന്നത്. അരി, പച്ചക്കറി, പയര്‍ വര്‍ഗങ്ങള്‍, പാല് …. ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള സാമഗ്രികള്‍ക്ക് ഇന്നിപ്പോള്‍ മലയാളി ആശ്രയിക്കുന്നത് അന്യസംസ്ഥാനങ്ങളെയാണ്. കാര്‍ഷിക മേഖലയുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. പഴയകാലത്ത് കടലോര ഗ്രാമങ്ങളിലാണ് അതികഠിനമായ കുടിവെള്ള പ്രശ്നം ഉണ്ടായിരുന്നത്. എന്നാലിന്ന് നഗരങ്ങളിലും ഗ്രാമീണ മേഖലയിലും കുടിവെള്ളം കിട്ടാക്കനിയായിരിക്കുന്നു.
വൈദ്യുതിയുടെ സ്ഥിതിയും ഭിന്നമല്ല. അതിനുമിന്ന് നാം കേന്ദ്ര ഗ്രിഡിലേക്ക് കണ്ണും നട്ടിരിപ്പാണ്. പൊതുനിരത്തുകളുടെ കാര്യമാണെങ്കില്‍ പറയേണ്ടതില്ല. ഒരിടത്തും കാലത്തിനു അനുസൃതമായ റോഡുകള്‍ ഉണ്ടാവുന്നില്ല. ദേശീയ പാതയുടെയും റെയില്‍വേയുടെയും വികസനത്തിന് ആവശ്യമുള്ള പണം നല്‍കാമെന്ന് മോദി സര്‍ക്കാര്‍ പാഞ്ഞതാണ്. പക്ഷെ അപ്പോഴും സ്ഥലമെടുത്തുനല്കാന് കേരള സര്‍ക്കാരിനായില്ല. കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിക്കുന്നതാണ് ഗെയില്‍ തയ്യാറാക്കിയ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി. അതുപോലും ഇവിടെ എവിടെയുമെത്തിയില്ല. ഇതൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. എല്ലായിടത്തും പിടിപ്പുകേടായിരുന്നു എന്ന് മനസിലാക്കാന്‍ ചിലത് ചൂണ്ടിക്കാണിച്ചു എന്നുമാത്രം.
ജനജീവിതം അസാധ്യമാക്കുന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. സ്ത്രീകള്‍ക്ക് പട്ടാപ്പകല്‍ സ്വന്തം കുടുംബത്തില്‍ പോലും കഴിയാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരിക്കുന്നു. ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം. അതിന്റെ അന്വേഷണത്തില്‍ സംഭവിച്ച പാളിച്ചകള്‍ കേരളം എത്രയോ തവണ ചര്‍ച്ചചെയ്തു കഴിഞ്ഞു. സിനിമാതാരം കലാഭവന്‍ മണി മരണമടഞ്ഞിട്ടു മാസമെത്രയായി. ആരെയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തോ? അദ്ദേഹവും അധഃസ്ഥിത സമൂഹത്തിന്റെ പ്രതിനിധിയാണ്. ആദിവാസികളുടെ കാര്യമോ? പറയാതിരിക്കുകയാണ് നല്ലത്.
ഇതിനൊക്കെ പുറമെയാണ് അഴിമതിയും കേടുകര്യസ്ഥതയും. കേള്‍ക്കാന്‍ നാണിക്കുന്ന കഥകളല്ലേ മന്ത്രിമാരെക്കുറിച്ചും മറ്റും ദിവസേന പുറത്തുവരുന്നത്. മുഖ്യമന്ത്രി മുതല്‍ ഒട്ടെല്ലാ മന്ത്രിമാരും അഴിമതിയാരോപണങ്ങള്‍ക്ക് വിധേയരായി. അതിനുമപ്പുറമാണ് സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടക്കുന്ന കമ്മീഷന് മുന്നിലെത്തിയതായി കേള്‍ക്കുന്ന തെളിവുകള്‍.
കേരളത്തില്‍ എവിടെയെങ്കിലും ഏതാനും സീറ്റുകള്‍ നേടലല്ല, മറിച്ച് സംസ്ഥാന ഭരണം കയ്യാളുന്ന നിലയിലേക്ക് വളരലാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യം ഈ തെരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്നത്. ഇത്തവണ ഒരു ഭരണമാറ്റമല്ല, രാഷ്ട്രീയമാറ്റം തന്നെയാണ് ഉണ്ടാകേണ്ടത്. ആ വലിയ രാഷ്ട്രീയ മാറ്റത്തിന് കേരളമിന്ന് സജ്ജമായിരിക്കുന്നു. കേരളീയര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ബദല്‍ ശക്തിയായി ദേശീയ ജനാധിപത്യ സഖ്യമുണ്ട്. കേരളം ആരുഭരിക്കണം, എങ്ങനെ ഭരിക്കണമെന്ന് ഇത്തവണ തീരുമാനിക്കുന്നത് നരേന്ദ്ര മോദിയുടെ ആശീര്‍വാദമുള്ള എന്‍ഡിഎ ആയിരിക്കുമെന്ന് പറയാന്‍ കഴിയുന്നതും മറ്റൊന്നുംകൊണ്ടല്ല.
വറ്റിവരണ്ട നദികള്‍, കുടിക്കാനൊരിറ്റുവെള്ളത്തിനുവേണ്ടി അലയുന്ന അമ്മമാര്‍, വിദ്യാസമ്പന്നരായ മക്കളെ ജീവിതം ഗതിമുട്ടാതിരിക്കാന് അന്യരാജ്യങ്ങളില്‍ അയയ്ക്കാന്‍ വിധിക്കപ്പെട്ടവര്‍, പ്രകൃതിയുടെ വരദാനമായ പശ്ചിമഘട്ടം തുരന്നു വില്‍ക്കുന്ന പാറമട മുതലാളിമാര്‍ക്കു മുന്നില്‍ പ്രതികരിക്കാനാവാതെ കഴിയേണ്ടിവരുന്ന പാവങ്ങള്‍. ഇനിവേണ്ടത് മൂന്നാമതൊന്നിനെ.
അന്നത്തിനും വെള്ളത്തിനും മണ്ണിനും വേണ്ടി വാദിക്കാന്‍, എല്ലാവര്ക്കും തുല്യനീതി ലഭിക്കാന്‍, കേരളത്തിനു പറ്റിയ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍, അവഗണിക്കപ്പെട്ടവരെ, അകറ്റിനിര്‍ത്തിയവരെ, നിന്ദിക്കപ്പെട്ടവരെ, ഒറ്റപ്പെടുത്തിയവരെ, ചോദിക്കാനും പറയാനും ആളില്ലാത്തവരെ കൂടെക്കൂട്ടാന്‍, ആത്മാഭിമാനം വീണ്ടെടുക്കാന്‍ ഒരു ഭരണം വരണം. അതിനാശ്രയിക്കാന് ഒന്നുമാത്രം. ബിജെപി നയിക്കുന്ന എന്‍ഡിഎ. വാക്കും പ്രവൃത്തിയും പൊരുത്തം വേണമെന്ന നിര്‍ബന്ധമുള്ള എന്‍ഡിഎ സഖ്യത്തെ വിജയിപ്പിക്കുകയാണ് കേരളത്തിന്റെ ഇന്നത്തെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: