മലപ്പുറം: യുഡിഎഫിന്റെ കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന മലപ്പുറം ജില്ലയിലെ സ്ഥിതിഗതികള്‍ പ്രവചനാതീതമായി. കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് മുസ്ലീം ലീഗും യുഡിഎഫ് നേതാക്കളും പറയുന്നുണ്ടെങ്കിലും വാക്കുകളില്‍ ആത്മവിശ്വാസം തീരെയില്ല. ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. ഇടത് സമ്പന്ന സ്വതന്ത്രന്മാര് മാത്രമാണ് പ്രചാരണ രംഗത്തെങ്കിലും സജീവം.
പ്രചാരണത്തിലും ജനപങ്കാളിത്തത്തിലും ഇരുമുന്നണികളെയും ഞെട്ടിക്കുന്ന പ്രകടനമാണ് ബിജെപി കാഴ്ചവെക്കുന്നത്. മുമ്പെങ്ങുമില്ലാത്ത ആവേശത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍.
മുസ്ലീം ലീഗും സിപിഎമ്മും തമ്മില്‍ ജില്ലയില്‍ ചില ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ രൂപമെടുത്ത കോമാലി സഖ്യത്തില്‍ നിന്നും കോണ്‍ഗ്രസിനെ പുറത്താക്കികൊണ്ടുള്ള നീക്കമാണ് ഇരുപാര്‍ട്ടികളും നടത്തുന്നത്. കോണ്‍ഗ്രസ് മത്സരിക്കുന്ന നാല് സീറ്റുകളില്‍ ലീഗ് സിപിഎമ്മിനെ സഹായിക്കുമ്പോള്‍ ബാക്കിയുള്ള 12 സീറ്റുകളില്‍ സിപിഎം ലീഗിനെ സഹായിക്കും.
കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ആഭ്യന്തര കലഹം ശരിക്കും മുതലെടുക്കുകയായിരുന്നു സിപിഎം. പക്ഷേ മിക്ക മണ്ഡലങ്ങളിലെയും ജയപരാജയങ്ങള്‍ തീരുമാനിക്കുന്ന ശക്തിയായി ബിജെപി മാറിയത് ഇവരെ നിരാശരാക്കുന്നുണ്ട്. വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിലും ഇരുമുന്നണികളെയും ബിജെപി പരാജയപ്പെടുത്തി. വര്‍ഗീയ പാര്‍ട്ടിയെന്ന് ബിജെപിയെ ഇരുകൂട്ടരും മുദ്രകുത്തുമ്പോഴാണ് രണ്ട് മണ്ഡലങ്ങളില്‍ മുസ്ലീം മതവിശ്വാസികള്‍ താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്.
കൊണ്ടോട്ടി മണ്ഡലത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ സിപിഎമ്മും ലീഗും വിമാനത്താവളവും അവിടെ നിന്നുള്ള ഹജ്ജ് സര്‍വീസിനെയും ചുറ്റിപറ്റിയാണ് പ്രചാരണം നടത്തിയിരുന്നത്.
ജനകീയ സമരങ്ങളുടെ ഈറ്റില്ലമായ ഏറനാട് മണ്ഡലത്തിലും ബിജെപി അത്ഭുതപൂര്‍വ്വമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. സിപിഐയുടെ സീറ്റാണെങ്കിലും ഇവിടെ മത്സരിക്കുന്നത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ്. ജനവാസ കേന്ദ്രത്തിലെ ഐടി പാര്‍ക്ക്, അനധികൃത ക്വാറികള്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി കഴിഞ്ഞു.
മഞ്ചേരി മണ്ഡലത്തില്‍ മൂന്ന് അഭിഭാഷകരാണ് ഏറ്റുമുട്ടുന്നത്. അഡ്വ.സി.ദിനേശ് എന്‍ഡിഎക്ക് വേണ്ടി മത്സരിക്കുമ്പോള്‍ സിറ്റിംഗ് എംഎല്‍എ അഡ്വ.എം.ഉമ്മര്‍ യുഡിഎഫിന് വേണ്ടിയും അഡ്വ.കെ.മോഹന്‍ദാസ് എല്‍ഡിഎഫിന് വേണ്ടിയും മത്സരിക്കുന്നു.
വണ്ടൂര്‍ മണ്ഡലത്തിലാണ് ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടം. മന്ത്രി എ.പി.അനില്‍കുമാറിനെതിരെ എന്‍ഡിഎയുടെ വനിതാരത്നം സുനിതാ മോഹന്‍ദാസാണ് സ്ഥാനാര്‍ത്ഥി. ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി ചിത്രത്തിലേയില്ല. പിന്നോക്കക്ഷേമ-ടൂറിസം വകുപ്പുകള്‍ നോക്കിയിരുന്ന മന്ത്രി ഏറ്റവും കൂടുതല്‍ വനവാസികളുള്ള മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് വോട്ടര്‍മാര്‍ പറയുന്നു.
നിലമ്പൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ-ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ഗിരീഷ് മേക്കാട് വ്യക്തമായ ആധിപത്യം നേടികഴിഞ്ഞു. എസ്എന്‍ഡിപിക്ക് നല്ല സ്വാധീനമുള്ള മണ്ഡലത്തില്‍ ഇടതുവലത് മുന്നണികള്‍ പണമെറിഞ്ഞ് വോട്ട് നേടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. വ്യവസായിയും പിണറായി വിജയന്റെ വിശ്വസ്തനുമായ പി.വി.അന്‍വറാണ് ഇവിടെ ഇടത് സ്വതന്ത്രന്. മന്ത്രി ആര്യാടന് മുഹമ്മദിന്റെ മകന് ഷൗക്കത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചിരുന്നു. സിപിഎം വിട്ടവര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണിവിടെ.
ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ സഹായത്തോടെ ഫാന്‍സ് അസോസിയേഷന് രൂപീകരിച്ചാണ് മന്ത്രി മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍ ബിജെപിയുടെ ചിട്ടയോടെയുള്ള പ്രവര്ത്തനത്തിനൊപ്പമെത്താന് അലിക്കും കൂട്ടര്‍ക്കുമായിട്ടില്ല. മുന്‍ എംഎല്‍എ വി.ശശികുമാറിനെ സിപിഎം രംഗത്തിറക്കിയിട്ടുണ്ടെങ്കിലും യാതൊരു ചലനവും ഉണ്ടാക്കാനായിട്ടില്ല.
ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്ന അങ്ങാടിപ്പുറം പഞ്ചായത്ത് ഉള്‍പ്പെടുന്ന മങ്കട മണ്ഡലത്തിലും പോരാട്ടം ആവേശം നിറഞ്ഞതാണ്.
ദേശീയ ശ്രദ്ധയാകര്‍ഷിച്ച മത്സരമാണ് മലപ്പുറം മണ്ഡലത്തില്‍ നടക്കുന്നത്. പ്രവാചകന് മുഹമ്മദ് നബിയുടെ പിന്മുറക്കാരന് ബാദുഷാ തങ്ങള്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുമ്പോള്‍ ഇടതുവലത് ക്യാമ്പുകള്‍ ഞെട്ടലിലാണ്. ലീഗിന്റെ അവസാനവാക്കായ പാണക്കാട് തറവാട് സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലാണ് ബാദുഷാ തങ്ങള്‍ വെല്ലുവിളിയുയര്‍ത്തുന്നത്. സിപിഎമ്മിന്റെ ഏക വനിതാ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതും ഇവിടെയാണ്.
കോട്ടക്കലില്‍ എന്‍ടിയു മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി.ഉണ്ണികൃഷ്ണന് ബിജെപിക്കായി ജനവിധി തേടുമ്പോള്‍ കോമാലി സഖ്യം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിവിറക്കുകയാണ്. എന്‍സിപിയുടെ ടിക്കറ്റില്‍ വ്യവസായി എന്‍.എ.മുഹമ്മദ്കുട്ടിയും ലീഗിന് വേണ്ടി ആബിദ് ഹുസൈനും മത്സരരംഗത്തുണ്ട്.
വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലമായ തിരൂരങ്ങാടിയിലും ബിജെപി വ്യക്തമായ ആധിപത്യം സ്വന്തമാക്കി കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് മണ്ഡലത്തില്‍ ബിജെപിയുണ്ടാക്കിയത്. ജില്ലയിലെ ബിജെപിയുടെ രണ്ടാമത്തെ വനിതാ സ്ഥാനാര്‍ത്ഥി ഗീതാമാധവനാണ് ഇവിടെ മത്സരിക്കുന്നത്. എല്‍ഡിഎഫിന് വേണ്ടി സ്വതന്ത്രനും മത്സരംഗത്തുണ്ട്.
വേങ്ങരയില്‍ ബിജെപിയും മുസ്ലീം ലീഗും തമ്മിലാണ് മത്സരം. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ബിജെപിയുടെ പി.ടി.ആലിഹാജി ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്.
താനൂര്‍ തിരൂര്‍ മണ്ഡലങ്ങള്‍ ബിജെപിയുടെ ശക്തി കേന്ദ്രമാണ്. ഇവിടങ്ങളിലെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്ന നിര്‍ണ്ണായക ശക്തിയായി ബിജെപി മാറി കഴിഞ്ഞു.
ബിജെപി പ്രതീക്ഷ അര്‍പ്പിക്കുന്ന മറ്റൊരു മണ്ഡലമാണ് വള്ളിക്കുന്ന്. ബിജെപിയുടെ സൗമ്യനായ നേതാവ് കെ.ജനചന്ദ്രന് മാസ്റ്ററെ വള്ളിക്കുന്നിലെ വോട്ടര്‍മാര്‍ സ്വീകരിച്ചു കഴിഞ്ഞു. സിറ്റിംഗ് എംഎല്‍എയായിരുന്ന കെ.എന്‍.എ.ഖാദറിനെ മുസ്ലീം ലീഗ് ഇത്തവണ മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
യുഡിഎഫില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളാണ് തവനൂരും പൊന്നാനിയും യുവമോര്‍ച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രവിതേലത്ത് തവനൂരില്‍ ജനവിധി തേടുമ്പോള്‍ ബിജെപി സംസ്ഥാന സമിതിയംഗം കെ.കെ.സുരേന്ദ്രനാണ് പൊന്നാനിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ഇരുമണ്ഡലങ്ങളിലും സിപിഎം-കോണ്‍ഗ്രസ് സഖ്യത്തോടാണ് ബിജെപിയുടെ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: