കല്‍പ്പറ്റ: ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് സുല്‍ത്താന്‍ ബത്തേരി. മുത്തങ്ങ സമരനായികയും ഗോത്രമഹാസഭ, ജെആര്‍എസ് അദ്ധ്യക്ഷയുമായ സി.കെ. ജാനു ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നു. നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വനവാസികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച ജാനു ദേശീയതയുടെ ശബ്ദമാണ്.
ഐക്യരാഷ്ട്രസഭയില്‍ ഭാരതത്തിലെ വനവാസികളുടെ ശബ്ദമുയര്‍ത്തിയ ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതോടെ വെട്ടിലായത് ഇടത്-വലത് മുന്നണികളാണ്. ബത്തേരി മണ്ഡലത്തില്‍ 217661 വോട്ടര്‍മാരാണുള്ളത്. 111011 പേരും വനിതകളാണ്. ജനസംഖ്യയിലെ വനിതാ പ്രാതിനിധ്യവും മുത്തങ്ങസമരവും ഉള്‍പ്പെട്ട മണ്ഡലമെന്ന ഖ്യാതിയും വനവാസി ഊരുകളും ജാനുവിന് തുണയായിട്ടുണ്ട്.നൂറ് കണക്കിന് വനവാസി പ്രവര്‍ത്തകരാണ് ജാനുവിനായി രംഗത്തിറങ്ങിയത്.
രണ്ടാംഘട്ടത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും പ്രമുഖ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയും ജാനുവിനായി വോട്ട് തേടി ബത്തേരിയിലെത്തി. സുരേഷസുരേഷ് ഗോപിയുടെ വരവോടെ ബത്തേരി മണ്ഡലം ഇളകിമറഞ്ഞു. ജാനുവിന്റെ വിജയം സുനിശ്ചിതമായതോടെ സിറ്റിംഗ് എംഎല്‍എ യുഡിഎഫിലെ ഐ.സി.ബാലകൃഷ്ണന് അങ്കലാപ്പിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി രുക്മിണി സുബ്രഹ്മണ്യന് രണ്ടാംഘട്ടത്തില്‍ ആദ്യംമുതല്‍ ചൂടേറിയ പ്രചാരണം നടത്തിയെങ്കിലും ക്രമേണ അത് ആറിത്തണുത്തു. എന്‍ഡിഎ മുന്നേറ്റം തടയാന്‍ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യം നിലവില്‍ വന്നതായാണ് സൂചന. ഇത് ശരിവെക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് പക്ഷത്തുനിന്ന് കാണുന്നത്.
എല്‍ഡിഎഫ്-യുഡിഎഫ് ബത്തേരി മണ്ഡലത്തില്‍ രഹസ്യചര്‍ച്ചയും നടത്തിയിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി ക്ക് ഇവിടെ 30000 വോട്ടുകള്‍ ലഭിച്ചിരുന്നു. കഴിഞ്ഞദിവസം വെള്ളാപ്പള്ളി നടേശന് എസ്എന്‍ഡിപി കണ്‍വെന്‍ഷനില്‍ ജാനുവിനായി വോട്ടഭ്യര്‍ത്ഥിച്ചപ്പോള്‍ വന്‍ കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. ഇതും ഇടതുപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ജാനുവിന്റെ വിജയത്തിനായി വനവാസികോളനികളില് ഗോത്രപൂജകള്‍ നടന്നുവരികയാണ്.
ജില്ലയിലെ രണ്ടാമത്തെ പട്ടികവര്‍ഗ്ഗ മണ്ഡലമാണ് മാനന്തവാടി. നിലവില്‍ മന്ത്രിയായ പി.കെ. ജയലക്ഷ്മിക്കെതിരെ ബിജെപി ജില്ലാ സെക്രട്ടറി കെ. മോഹന്‍ദാസ് മത്സരിക്കുന്നു. വനവാസികോളനികള് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് മോഹന്‍ദാസ് നടത്തുന്നത്. ആര്‍എസ്എസ് പ്രചാരകനായിരുന്ന മോഹന്‍ദാസിന് വന്‍ സ്വീകാര്യതയാണ് മണ്ഡലത്തില്‍ ലഭിക്കുന്നത്. സിപിഎം മാനന്തവാടി ഏരിയാകമ്മിറ്റിയംഗമായ ഒ.ആര്.കേളുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ജയലക്ഷ്മിക്കെതിരെ വിമതരുടെ ഒരു പടതന്നെ മണ്ഡലത്തില്‍ ഉണ്ട്.
കല്‍പ്പറ്റയില്‍ ബിജെപി സംസ്ഥാന സമിതിയംഗവും മുന്‍ ജില്ലാ പ്രസിഡണ്ടുമായ കെ. സദാനന്ദനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സിറ്റിംഗ് എംഎല്‍എ ആയ എം.വി. ശ്രേയാംസ്കുമാര്‍ യുഡിഎഫിനുവേണ്ടിയും സിപിഎം ജില്ലാസെക്രട്ടറി സി.കെ. ശശീന്ദ്രന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായും മത്സരരംഗത്തുണ്ട്. മാതൃഭൂമി പത്രവാര്‍ത്ത ചൂണ്ടികാട്ടി യുഡിഎഫിനെ എല്‍ഡിഎഫ് ആക്രമിക്കുമ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സദാനന്ദന്റെ പ്രചരണം. മണ്ഡലത്തില്‍ ശക്തമായ ത്രികോണമത്സരമാണ്. ഇക്കാരണത്താല്‍ സദാനന്ദന് ആത്മവിശ്വാസം ഏറെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: