കൊടുവള്ളി: കേരളത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നത് കേരളം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികളാണെന്ന് കേന്ദ്ര മന്ത്രി എച്ച്.എന്‍. അനന്തകുമാര്‍ പറഞ്ഞു. ബിജെപി കൊടുവള്ളി മണ്ഡലം സ്ഥാനാര്‍ത്ഥി അലി അക്ബറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊടുവള്ളിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കേസുകള്‍ മുക്കിക്കളയുന്ന കൂട്ടുകച്ചവടമാണ് ഇവിടെ. അഴിമതിയും കുംഭകോണവുമാണ് ഇരു മുന്നണിയുടെയും നേതാക്കന്മാര് നടത്തുന്നത്. ഇതുമൂലം ദുരിതമനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.
മൂന്ന് യോഗ്യതകളുള്ള വില്ലനാണ് സിപിഎം പി.ബി അംഗം പിണറായി വിജയന്. അഹങ്കാരം, അക്രമം, അഴിമതി എന്നിവയാണ് യോഗ്യതകള്‍. മൂന്നു നേരവും സ്വപ്നം കണ്ടു നടക്കുകയാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കസേര അദ്ദേഹം സ്വപ്നം കാണുകയാണ്. സംവിധായകനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അലി അക്ബര്‍ തന്റെ അടുത്ത സിനിമക്ക് സ്വപ്നജീവി എന്ന പേര് നല്‍കണമെന്ന് അനന്തകുമാര്‍ തമാശയായി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പച്ചക്കള്ളം പറഞ്ഞു നടക്കുകയാണ്. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും പൂര്‍ത്തിയായിട്ടില്ല. ചുമ്മാ ഉദ്ഘാടനം ചെയ്തു നടക്കുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ വികസന മാതൃക. ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലയാളികളെ പിടികൂടാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.
ഒരു കാലത്ത് കേരളത്തിനാവശ്യമായ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് എല്ലാത്തിനും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ ഇതിനെല്ലാം മാറ്റം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് കെ. പ്രഭാകരന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി അലി അക്ബര്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, എം.സി. ശശീന്ദ്രന്, ഗിരീഷ് തേവള്ളി, വി.കെ. ചോയിക്കുട്ടി, ഷാന്‍ കട്ടിപ്പാറ, ഒ.കെ. വിനോദ്, രാധാരാജന്‍, ഒ.കെ. ഷാജി, ബിജു പടിപ്പുരക്കല്‍, പി.ടി. സദാശിവന് എന്നിവര്‍ പ്രസംഗിച്ചു.
കുന്ദമംഗലം മണ്ഡലത്തിലെ കട്ടാങ്ങല്‍, തിരുവമ്പാടി മണ്ഡലത്തിലെ മുക്കം എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു. കോഴിക്കോട് നോര്‍ത്ത് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്റെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: