ചിറക്കടവ്: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ആദ്യകാല സംഘപ്രവര്‍ത്തകനായിരുന്ന കൃഷ്ണവിലാസം (പുത്തേട്ട്) പി.ജി. പ്രഭാകരന് നായര്‍ (84) ഓര്‍മ്മയായി. ശനിയാഴ്ച പുലര്‍ച്ചെ 4.00ന് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. വാഴൂര്‍ കരിങ്ങനാട്ട് ഗോപാലന് നായര്‍-നാരായണി ദമ്പതികളുടെ മകനാണ്.
ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തനം ആരംഭിച്ചത് പ്രഭാകരന് നായരുടെ നേതൃത്വത്തിലാണ്. പി. പരമേശ്വര്‍ജിക്കും മാധവ്ജിക്കും ഒപ്പം ചിറക്കടവില്‍ സംഘ പ്രവര്‍ത്തനത്തിന് അടിസ്ഥാനമുണ്ടാക്കുന്നതിന് കഠിനപ്രയ്തനം ചെയ്തു. പ്രചാരകന്മാര് ഏറിയ പങ്കും ഇദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചാണ് പ്രവര്‍ത്തനം നടത്തിയിരുന്നത്. മുളവേലിപ്പറമ്പില് ശാഖയുടെ മുഖ്യശിക്ഷകനായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പോലീസ് പീഢനത്തിനും ഇരയായി. ജനസംഘത്തിന്റെയും പരിവാര്‍ സംഘടനകളുടെയും ഭാരതീയ ജനതാപാര്‍ട്ടിയുടെയും വളര്‍ച്ചയില്‍ പ്രദേശത്ത് ഇദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു.
വാര്‍ദ്ധക്യത്തിനും പ്രഭാകരന് ചേട്ടന്റെ മനോവീര്യവും ഉത്സാഹവും ഇല്ലാതാക്കാന്‍ സാധിച്ചില്ല. ചിറക്കടവില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചു. പ്രചരണ വേദികളിലെ പ്രഭാകരന് ചേട്ടന്റെ പ്രകടനം യുവാക്കള്‍ക്കും ആവേശവും പ്രചോദനവുമായി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍. മനോജിന്റെ പ്രചരണ രംഗത്തും പ്രഭാകരന് ചേട്ടന് സജീവമായിരുന്നു. റോഡ് ഷോ പരിപാടിയില്‍ മുന്‍നിര പടയാളിയായി പ്രഭാകരന് ചേട്ടന്റെ പ്രവര്‍ത്തനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹത്തിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സംഘപരിവാര്‍ സംഘടനകള്‍ക്ക് എന്നും മുതല്കൂട്ടായിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ചിറക്കടവില്‍ നല്കിയ സ്വീകരണത്തില്‍ കുമ്മനം രാജശേഖരന് പ്രഭാകരന് ചേട്ടന് ആശ്ലേഷിച്ച് സ്നേഹം പ്രകടിപ്പിച്ചത് പ്രഭാകരന് നായരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: